International
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ആളുകൾ കീഴടക്കിയെന്ന അപൂർവ റിക്കാർഡ് ഇനി ചരിത്രത്തിലേക്ക്.
നേപ്പാൾ ഭാഗത്തുനിന്ന് ഒരൊറ്റദിവസംകൊണ്ട് 274 പർവതാരോഹകരാണ് എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഈ ചരിത്രനേട്ടം കൈവരിച്ച സംഘത്തിൽ മൂന്ന് ഇന്ത്യൻ പർവതാരോഹകരും ഉൾപ്പെടുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് 150 നേപ്പാളി ഷെർപ്പകൾ അടങ്ങുന്ന 274 അംഗ സംഘം സമുദ്രനിരപ്പിൽനിന്ന് 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയത്.
എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ ജനറൽ സെക്രട്ടറി ഋഷി റാം ഭണ്ഡാരിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ പർവതാരോഹകരായ തുളസി റെഡ്ഢി പൽപുനൂരി, സന്ദീപ് ആരെ, അജയ്പാൽ സിംഗ് ധലിവാൽ എന്നിവരാണ് ലോകറിക്കാർഡ് കുറിച്ച സംഘത്തിലുണ്ടായിരുന്നത്.
ഈ സീസണിൽ എവറസ്റ്റ് കീഴടക്കാൻ ആകെ 502 പർവതാരോഹകർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് 2019 മേയിൽ നേപ്പാൾ ഭാഗത്തുനിന്ന് ഒറ്റദിവസം കൊണ്ട് 223 പേർ എവറസ്റ്റ് കീഴടക്കിയതായിരുന്നു നിലവിലെ റിക്കാർഡ്.
ഈ റിക്കാർഡാണ് ഇപ്പോൾ തിരുത്തിക്കുറിച്ചത്. ഇതിനു പിന്നാലെ വ്യാഴാഴ്ച മറ്റൊരു ഇന്ത്യൻ പർവതാരോഹകനായ ലക്ഷ്മീകാന്ത മണ്ഡലും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയിൽ വിജയകരമായി പാദമുദ്ര പതിപ്പിച്ചു.
ആറു നേപ്പാളി ഷെർപ്പകൾ ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് മണ്ഡൽ എവറസ്റ്റ് കീഴടക്കിയതെന്ന് പര്യവേക്ഷണത്തിന്റെ സംഘാടകരായ പയനിയർ അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
Business
മുംബൈ: ശക്തമാകുന്ന ആഗോള സാന്പത്തിക സമ്മർദങ്ങളെതുടർന്ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പതിച്ചു.
ഇറാൻ സംഘർഷം നീണ്ടുപോകുന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനയും യുഎസ് ട്രഷറി യീൽഡ് ഉയർന്നതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
2026ൽ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ തുടർച്ചയായ എട്ടാം സെഷനിലാണ് ഡോളറിനെതിരേ ഇടിവ് നേരിടുന്നത്.
ഇന്നലെ വ്യാപാരത്തിനിടെ 96.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ച രൂപ 96.52 എന്ന എക്കാലത്തെയും താഴ്ന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
ഈ മാസം രൂപയുടെ മൂല്യം 1.5 ശതമാനം വരെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ഏഴു ശതമാനത്തിലധികം മൂല്യത്തകർച്ചയാണ് നേരിട്ടിരിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും രൂപയെ ദുർബലപ്പെടുത്തുന്നതായി വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.38 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.60 എന്ന എക്കാലെത്തയും താഴ്ന്ന നിലയിലെത്തി. അവസാനം തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 32 പൈസ നഷ്ടത്തിൽ 96.52 വ്യാപാരം പൂർത്തിയാക്കി.
മുൻ സെഷനിൽ 96.20 എന്ന നിലയിലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 0.05 ശതമാനം ഉയർന്ന് 99.24 നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.92 ശതമാനം താഴ്ന്ന് ബാരലിന് 109.95 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെത്തുടർന്ന് ഇറാനെതിരേയുള്ള പുതിയ ആക്രമണപദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാകാൻ കാരണമായത്.
Kerala
കേരള രാഷ്ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ സർക്കാരുണ്ടായില്ല എന്നതാണ്. മറ്റൊന്ന് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കേ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടതാണ്. കേരള രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ പരാജയം.
1962ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽതന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്റെ നിലനിൽപ്പിനെ ബാധിച്ചു. ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെതന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽനിന്ന് പുറത്തായി.
ആറ്റിങ്ങലിലെ അപ്രതീക്ഷിത തിരിച്ചടി
തുടർന്ന് 1965ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നാണ് ആർ. ശങ്കർ ജനവിധി തേടിയത്. എതിരാളി സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പ് സമയത്ത് അനിരുദ്ധൻ ജയിലിലായിരുന്നു. എന്നിട്ടും 2083 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ശങ്കറെ പരാജയപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ പരാജയപ്പെട്ടു എന്നത് അന്നത്തെ കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. പദവിയിലിരിക്കേ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി എന്ന ചരിത്രവും അങ്ങനെ ആർ. ശങ്കറിന് സ്വന്തമായി.
തുടർപരാജയം 1967ൽ
ആറ്റിങ്ങലിലെ ഈ തിരിച്ചടിക്ക് പിന്നാലെ, 1967ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ആർ. ശങ്കർ പരാജയത്തിന്റെ രുചിയറിഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽനിന്ന് മത്സരിച്ച അദ്ദേഹം 29,343 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെ കേരള രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം പതിയെ അകലുകയായിരുന്നു. തുടർച്ചയായ ഈ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളായി ഇന്നും നിലനിൽക്കുന്നു.
District News
മുക്കം: സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം നൽകിയ വൻ ഭൂരിപക്ഷത്തെ കവച്ച് വെക്കുന്ന ഫലം ഫൈനൽ മത്സരമായ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
സിപിഎം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണന്നും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ വരെ പാർട്ടി വിടുന്ന അവസ്ഥയിലേക്ക് പാർട്ടി എത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൊടിയത്തൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ കെ.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ സി.ജെ. ആന്റണി, ബി.പി. റഷീദ്, അഡ്വ. മോഹൻലാൽ, ജില്ല പഞ്ചായത്തംഗം മിസ്ഹബ് കീഴരിയൂർ, സൂഫിയാൻ ചെറുവാടി, യു.പി. മമ്മദ്, പി. ജി. മുഹമ്മദ്, മജീദ് പുതുക്കുടി, എൻ.കെ. അഷ്റഫ്, മുനീർ ഗോതമ്പ റോഡ് തുടങ്ങിയവർ പ്രസംഗിച്ചു
Kerala
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾ നിയമസഭയിലേക്കു മത്സരിക്കുന്പോൾ ഇവരിൽ ഒരാൾ ജയിച്ചാൽ പോലും അത് ചരിത്രമാകും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ മുസ് ലിം ലീഗിൽനിന്ന് ഒരു വനിതയുണ്ടായിട്ടില്ല.
2021ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗിന്റെ നൂർബിന റഷീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു 1996 ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽനിന്ന് ഖമറുന്നിസ അൻവറാണ് ആദ്യമായി മുസ്ലിം ലീഗിൽനിന്ന് മത്സരിച്ച വനിത.
എന്നാൽ പരാജയമായിരുന്നു ഫലം. ഇപ്പോൾ പേരാന്പ്ര മണ്ഡലത്തിൽ പാർട്ടിയുടെ യുവമുഖം ഫാത്തിമ തഹ്ലിയയും കൂത്തുപറന്പിൽ ജയന്തി രാജനും മത്സരിക്കുന്പോൾ ഇവർ ചരിത്രം കുറിക്കുമോ എന്നതാണ് ആകാംക്ഷ. രണ്ടും ലീഗിന്റെ സിറ്റിംഗ് മണ്ഡലങ്ങളല്ല. രണ്ടിട ത്തും എൽഡിഎഫിലെ പ്രമുഖരോടാണ് ഇവർക്ക് ഏറ്റുമുട്ടേണ്ടത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയായ ഫാത്തിമയെ പാർട്ടിയുടെ തീപ്പൊരി നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. പാർട്ടിയിലെ യഥാസ്ഥിതിക മുഖങ്ങളോട് ഏറ്റമുട്ടിയാണ് ഫാത്തിമ തന്റെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എംഎസ്എഫ് മുന്‍ ദേശീയ പ്രസിഡന്റും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് തഹ്ലിയ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്. പേരാന്പ്ര നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രിയും എൽ ഡിഎഫ് കൺവീനറുമായ സിപിഎമ്മിന്റെ ടി.പി. രാമകൃഷ്ണനോടാണ് ഫാത്തിമയുടെ ഏറ്റുമുട്ടൽ.
വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സുൽത്താൻ ബത്തേരിയിൽ മലങ്കര കത്തോലിക്കാ സഭ നടത്തുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം.
കുടുംബപരമായി കോൺഗ്രസ് പശ്ചാത്തലത്തില്‍നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.
ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ജയന്തി രാജൻ കൂത്തുപറന്പ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിൽ വിജയക്കൊടി പാറിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ജയന്തിക്കുള്ളത്.
National
ന്യൂഡൽഹി: നിർമിതബുദ്ധിയിൽ (എഐ) ഭാവി കാണുകയും ശക്തീകരണത്തിനുള്ള ഉപകരണമാക്കുകയും ചെയ്യുന്പോഴും മനുഷ്യർ വെറും അസംസ്കൃത വസ്തുവോ ഡാറ്റാ പോയിന്റുകളോ ആയി ചുരുങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തന ശക്തിയാണെന്നും അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചാൽ നാശത്തിലേക്കു നയിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു.
നിർമിതബുദ്ധിയെ നന്നായി ഉപയോഗിച്ചാൽ അതു പരിഹാരങ്ങൾ നൽകും. മനുഷ്യർ ഒരു ഡാറ്റാ പോയിന്റോ അസംസ്കൃത വസ്തുവോ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ എഐയെ ജനാധിപത്യവത്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. നിർമിതബുദ്ധി യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു. നിർമിതബുദ്ധിക്കു തുറന്ന ആകാശം നൽകണം. അതേസമയം നിയന്ത്രണം നമ്മുടെ കൈകളിൽ നിലനിർത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെഷീൻ ലേണിംഗിൽനിന്നു ലേണിംഗ് മെഷീനിലേക്കുള്ള ഇപ്പോഴത്തെ യാത്ര വേഗത്തിൽ മാത്രമല്ല, ആഴമേറിയതും വിപുലവുമാണ്. നിർമിതബുദ്ധി മനുഷ്യരെ ഡാറ്റാ പോയിന്റുകളാക്കി മാറ്റാൻ ഇന്ത്യ അനുവദിക്കില്ല. നിർമിതബുദ്ധി പങ്കുവയ്ക്കപ്പെടുകയും അതിന്റെ കോഡുകൾ തുറന്നിരിക്കുകയും ചെയ്യുന്പോൾ അതു ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. ഇന്ത്യ എഐയെ ഭയപ്പെടുന്നില്ലെന്നും മറിച്ച് അവസരങ്ങളും ഭാവിയും കാണുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിച്ചു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച്, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, എസ്തോണിയൻ പ്രസിഡന്റ് അലാർ കരിസ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചു ദിവസത്തെ നിർമിതബുദ്ധി ആഗോള പ്രദർശനം നാളെ വരെ നീട്ടി. പൊതുജനങ്ങൾക്ക് ഇന്നു പ്രവേശനമില്ല.
Leader Page
ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്‍പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ പ്രകീർത്തിച്ച് രാജ്യാന്തര മാധ്യമങ്ങളും വിദേശ രാഷ്ട്രീയ നേതൃത്വങ്ങളും. ആഗോള ബിസിനസ് മേധാവികൾ, നയതന്ത്ര വിദഗ്ധർ എന്നിവരും കരാറിനെ വാഴ്ത്തുന്നു. സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും ചരിത്രപരവും തന്ത്രപരവും കൃത്യസമയത്തുള്ളതുമായ നീക്കമായി കരാർ വിശേഷിപ്പിക്കപ്പെടുന്നു.
ആഗോള മാധ്യമങ്ങൾ
ഇന്ത്യയാണ് യഥാർഥ തന്ത്രപരമായ വിജയി എന്ന് ടെലിഗ്രാഫ് പത്രം വിലയിരുത്തുന്നു. ഇന്ത്യയിലേക്കുള്ള യൂറോപ്യൻ കയറ്റുമതിയുടെ 96.6 ശതമാനം ഉത്പന്നങ്ങളുടെയും നികുതി ഈ കരാറിലൂടെ ഇല്ലാതാകുകയോ കുറയുകയോ ചെയ്യുമെന്ന് ജയിംസ് ക്രിസ്പിന്റെ ലേഖനത്തിലൂടെ പത്രം പറയുന്നു. ലോകരാജ്യങ്ങൾ മറ്റ് ബദലുകൾ തേടുമ്പോൾ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി മാറുന്നതിന്റെ തെളിവാണ് ഈ കരാറെന്ന് ഡാൻ സ്ട്രംപ്ഫിന്റെ ലേഖനത്തിലൂടെ ബ്ലൂംബെർഗ് നിരീക്ഷിക്കുന്നു. അമേരിക്കൻ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തങ്ങളുടെ സഖ്യം വിപുലീകരിക്കുന്നതിനെ വാൾ സ്ട്രീറ്റ് ജേർണൽ എടുത്തുപറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബ്ലോക്കും (ഇയു) ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയും (ഇന്ത്യ) രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഒന്നിച്ചെന്നാണ് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന തലക്കെട്ടോടെയാണ് വാഷിംഗ്ടൺ പോസ്റ്റും ദ ഗാർഡിയനും ബിബിസിയും വാർത്ത അവതരിപ്പിച്ചത്. അസോസിയേറ്റഡ് പ്രസും റോയിട്ടേഴ്സും അൽ ജസീറയുമെല്ലാം കരാറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
യൂറോപ്യൻ വിപണിയിൽ ഇന്ത്യയോട് മത്സരിക്കാൻ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇനി കഴിയില്ലെന്നാണ് ഫോക്സ് ന്യൂസിൽ പാക്കിസ്ഥാനി പത്രപ്രവർത്തകനായ ഖമർ ചീമ അഭിപ്രായപ്പെട്ടത്.
വിദേശ നേതാക്കൾ
ചർച്ചകൾ പൂർത്തിയായത് വളരെ ‘പോസിറ്റീവായ സൂചന’യാണെന്നും സാമ്പത്തിക വളർച്ച വർധിപ്പിക്കാൻ കരാർ വേഗത്തിൽ നടപ്പിലാക്കണമെന്നും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആവശ്യപ്പെട്ടു. കരാർ സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് പറഞ്ഞത്.
സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ, ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ, ഫ്രഞ്ച് മന്ത്രി സാൻഡ്രോ ഗോസി എന്നിവരും കരാറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ബിസിനസ് നേതാക്കളും സംഘടനകളും
20 വർഷത്തെ ചർച്ചകൾക്കു ശേഷമുള്ള ഒരു ‘വലിയ നിമിഷം’ എന്നായിരുന്നു എയർബസിന്റെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജർഗൻ വെസ്റ്റർമെയറിന്റെ പ്രതികരണം. എയർബസ് ഇന്റർനാഷണൽ പ്രസിഡന്റ് വൗട്ടർ വാൻ വെർഷിന് ഇതൊരു ‘അതിശയകരമായ’ ദിനമാണ്.
ഫോക്സ്വാഗൺ, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ ജർമൻ കാർ നിർമാതാക്കളുടെ സിഇഒമാർ കരാറിനെ പ്രശംസിച്ചു. ഇത് ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കുമെന്ന് അവർ കരുതുന്നു. ബിസിനസ് യൂറോപ്പ്, അയർലൻഡിലെ ചേംബേഴ്സ് അയർലൻഡ്, സ്വീഡനിലെ ബിസിനസ് സംഘടനകൾ എന്നിവരും കരാറിനെ സ്വാഗതം ചെയ്തു.
ലോകജനസംഖ്യയുടെ നാലിലൊന്നിനെയും ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗത്തെയും ഈ കരാർ ഒന്നിപ്പിക്കുന്നുവെന്ന് സിഎസ്ഐഎസ് സീനിയർ അഡ്വൈസർ റിച്ചാർഡ് റോസോ പറഞ്ഞു. അറ്റ്ലാന്റിക് കൗൺസിൽ സീനിയർ ഫെല്ലോ മൈക്കൽ കുഗൽമാൻ ‘ശരിയായ സമയത്തെ ശരിയായ കരാർ’ എന്നാണ് വിശേഷിപ്പിച്ചത്.
കരാർ ഉഭയകക്ഷി വ്യാപാരത്തിൽ 41 മുതൽ 65 ശതമാനം വരെ വർധനയുണ്ടാക്കുമെന്നും ഇരുപക്ഷത്തിന്റെയും ജിഡിപിയിൽ യഥാർഥ വരുമാന വർധനയ്ക്ക് കാരണമാകുമെന്നും കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ വേൾഡ് ഇക്കോണമി വിലയിരുത്തുന്നു.
വിദേശ പങ്കാളികളുമായി വ്യാപാര കരാറുകൾ പിന്തുടരുന്ന ഇന്ത്യയുടെ സമീപകാല രീതി, കൂടുതൽ തുറന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) വ്യക്തമാക്കി.
Leader Page
സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്ക് അർഹമായ കുറവിലങ്ങാട് മർത്ത് മറിയം പള്ളി സവിശേഷമായ ഒരു ചരിത്രനിയോഗമാണ് ഏറ്റെടുത്തു നടപ്പിലാക്കിയിരിക്കുന്നത്.
ഏതാണ്ട് പതിനാറാം നൂറ്റാണ്ടുവരെ കുറവിലങ്ങാട് അഭംഗുരം കാത്തുപരിപാലിച്ചുപോന്ന മൂന്നുനോന്പിന്റെ ബാവൂസാകൾ ഈ വർഷം മുതൽ സുറിയാനി ഭാഷയിൽനിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത് അനുഷ്ഠിക്കുകയാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം, മർത്ത്മറിയം പള്ളിയുടെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ബാവൂസ രൂപപ്പെടുത്തിയിരിക്കുന്നത്. റവ. ഡോ. ജോണ്‍ കണ്ണന്താനം, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ. ജോസഫ് പുത്തൂർ, ഡോ. ഫെബിൻ മൂക്കംതടത്തിൽ എന്നിവരാണ് സുറിയാനിയിൽനിന്നുള്ള വിവർത്തനം ചെയ്തിരിക്കുന്നത്. ഇതിലെ കീർത്തനങ്ങൾ രചിച്ചതും പ്രാർഥനകൾ ക്രമീകരിച്ചു ഭാഷ ചിട്ടപ്പെടുത്തിയതും ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് ആണ്.
ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന, അപേക്ഷ എന്നൊക്കെയാണർഥം. പഴയനിയമത്തിൽ നിനവേ പട്ടണത്തിൽപ്പോയി പ്രസംഗിക്കാൻ ദൈവം നിയോഗിച്ച യോനാ പ്രവാചകനെയും അദ്ദേഹം മത്സ്യത്തിനുള്ളിൽ കിടന്നതിന്റെയും നിനവേനിവാസികൾ യാചനാപൂർവം ചാക്കുടുത്ത്, ചാരംപൂശി പരിഹാരംചെയ്ത് ദൈവത്തിലേക്കു തിരിഞ്ഞതിന്റെയും (യോനാ 1, 3) മൂന്നു ദിനങ്ങളെ അനുസ്മരിക്കുന്ന ഈ നോന്പ് പല പേരുകളിൽ അറിയപ്പെടുന്നു. നിനവേ നോന്പ്, മൂന്നു നോന്പ്, പതിനെട്ടാമിടം, ചെറിയ നോന്പ്, മകരം തിരുനാൾ എന്നിങ്ങനെ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഈ നോന്പ് ആചരിക്കപ്പെടുന്നത്. പഴയനിയമത്തിൽ അധിഷ്ഠിതമായ ഏക നോന്പാചരണമാണ് നിനവേ നോന്പെന്നതും ഇതിന്റെ പ്രത്യേകതയാണ്. മിശിഹായുടെ പെസഹാരരഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ടാടുന്ന വലിയനോന്പിനു 18 ദിവസം മുൻപ് അതിന്റെ ഒരു പ്രവേശികയായി മൂന്നുനോന്പ് നിലനിൽക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
എഡി 570-580 കാലഘട്ടത്തിൽ നിനവേ, ബേസ്ഗർമേ, അസോർ തുടങ്ങിയ പേർഷ്യൻ നഗരങ്ങളിലുണ്ടായ പ്ലേഗ് ബാധയിൽനിന്ന് രക്ഷനേടുന്നതിനായി പൗരസ്ത്യ സുറിയാനി സഭയിലെ വിശ്വാസികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഉപവസിച്ചു പ്രാർഥിച്ച് പകർച്ചവ്യാധിയിൽനിന്ന് രക്ഷനേടിയത് മൂന്നുനോന്പാചരണത്തിന്റെ ചരിത്രപശ്ചാത്തലമാണ്. നന്ദിസൂചകമായി ഇനിയൊരിക്കലും പകർച്ചവ്യാധികൾ തങ്ങളുടെ ദേശങ്ങളിൽ ഉണ്ടാകാതിരിക്കാനായി എല്ലാവർഷവും പള്ളിയിൽ ഒത്തുകൂടി അവർ നോന്പ് അനുഷ്ഠിച്ചിരുന്നുവത്രേ. കാലക്രമത്തിൽ പേർഷ്യൻസഭയുമായി ബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും ഈ നോന്പാചരണം കടന്നുവന്നു.
യൂറോപ്യരുടെ ആഗമനത്തിനും ഉദയംപേരൂർ സൂനഹദോസിനും മുൻപേ മൂന്നുനോന്പ് ഇവിടെ ആചരിച്ചിരുന്നതിനു തെളിവുകളുണ്ട്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽപൗരസ്ത്യപാരന്പര്യങ്ങളിലെ ഈ നോന്പാചരണത്തിന്റെ പ്രസക്തിയും പൗരാണികതയും കണ്ടറിഞ്ഞ്, അതു തുടരണമെന്നു നിഷ്കർഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. (ഉദയംപേരൂർ സൂനഹദോസ് കാനോനകൾ, ഏഴാം മൗത്വാ, ഒന്‍പതാം കാനോന). പതിനാറാം നൂറ്റാണ്ടുമുതൽ കേരള സഭയ്ക്കുണ്ടായ പാശ്ചാത്യസ്വാധീനത്തിന്റെയും പ്രാദേശികവത്കരണത്തിന്റെയും പേരിൽ നഷ്ടമായ പല പുരാതന തനതുസംസ്കാരങ്ങളുടെയും ചിട്ടകളുടെയുംകൂടെ മൂന്നു നോന്പിന്റെ പ്രഭാവവും തേഞ്ഞുമാഞ്ഞുപോയി.
മൂന്നുനോന്പിന്റെ ആത്മാവ് ബാവൂസാ നമസ്കാരമാണ്. സുറിയാനിഭാഷയിൽ വിരചിതമായ സുദീർഘമായ ഗീതങ്ങളും കീർത്തനങ്ങളുമാണ് ബാവൂസായിൽ ഉപയോഗിച്ചിരുന്നത്. അനുതാപത്തിന്റെ പ്രതീകമായ കറുത്തവസ്ത്രം അണിഞ്ഞുകൊണ്ട് പുരോഹിതരും ശുശ്രൂഷികളും ഗായകസംഘവുമെല്ലാം മൂന്നുനോന്പിൽ ഈ ഭജനക്രമം അനുഷ്ഠിച്ചിരുന്നു.
പൗരസ്ത്യ പാരമ്പര്യത്തിൽ തുടരുന്ന തൃശൂരുള്ള കൽദായസുറിയാനി സഭയും മറ്റും മൂന്നുനോന്പ് സജീവമായി ആചരിക്കുന്നുണ്ട്. കടുത്തുരുത്തി, പുളിങ്കുന്ന്, കുറവിലങ്ങാട് ദേവാലയങ്ങൾ മൂന്നുനോന്പാചരണവുമായി ബന്ധപ്പെട്ടുതന്നെയാണ് പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളത്. എങ്കിലും ഇവിടെയൊന്നും ബാവൂസായുടെ പൂർണകർമക്രമങ്ങൾ പാലിച്ചുപോന്നിരുന്നില്ല. ബാവൂസാ ദ്നിനവായേയുടെ വീണ്ടെടുപ്പ്, അതിന്റെ ഏതാണ്ട് പൂർണരൂപത്തിലാണ് കുറവിലങ്ങാട് മർത്ത് മറിയം പള്ളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സഭയിൽ നിലവിലുണ്ടായിരുന്ന കൈയെഴുത്ത് പ്രതികൾ ക്രോഡീകരിച്ച്, പൗരസ്ത്യ സുറിയാനി സഭയുടെ മാർ തോമാ ധർമോ മെത്രാപ്പോലീത്താ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഹുദ്റ (1960) അടിസ്ഥാനമാക്കിയാണ് ഈ തക്സ തയാറാക്കിയിരിക്കുന്നത്.
സാർവത്രിക സഭയുടെ വേദപാരംഗതനായ മാർ അപ്രേം, മാർ ഏബ്രഹാം മൽപാൻ, മാർ ഏലിയ, മാർ ആവാ കാസോലിക്ക, മാർ ശല്ലീത്ത, സോവയിലെ ഭക്തനായ മാർ ഏലിയ, അർബേലിലെ മാർ ഗീവർഗീസ് എന്നിവരുടെ കീർത്തനങ്ങളും പ്രാർഥനകളും വിചിന്തനങ്ങളും ബാവൂസായിൽ ഉൾച്ചേർത്തിരിക്കുന്നു. പുരാതനമായ സുറിയാനി പാരന്പര്യത്തിലെ ബാവൂസായുടെ പ്രാർഥനാഘടന നിലനിർത്തിക്കൊണ്ടുതന്നെ വായനകളും സങ്കീർത്തനങ്ങളും വിജ്ഞാപനങ്ങളും മുട്ടുകുത്തി നിലംചുംബിച്ചുകൊണ്ടുള്ള വിലാപ ശുശ്രൂഷകളും ലോകം മുഴുവനും വേണ്ടിയുള്ള മധ്യസ്ഥപ്രാർഥനകളും ഭക്തിസാന്ദ്രമായ കീർത്തനങ്ങളും അതിന്റെ ചൈതന്യത്തിന് ഒട്ടും ശോഷണം സംഭവിക്കാതെ എന്നാൽ, കാലോചിതമായി യാചനകളും വിചിന്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പ്രാർഥനാശുശ്രൂഷ പുനഃക്രമീകരിച്ചിരിക്കുന്നത്. അതിലെ ഹൃദയംതൊടുന്ന പ്രാർഥനകൾ ഏവരുടെയും മിഴിനിറയ്ക്കും.
"വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്. സഭയാണ് വിശ്വാസത്തിന്റെ പ്രാഥമിക കർത്തൃത്വം വഹിക്കുന്നത്.'' (വിശ്വാസത്തിന്റെ കവാടം ന. 10) നോന്പും ഉപവാസവുമെല്ലാം ആചാരാനുഷ്ഠാനങ്ങളിൽപ്പെടുന്നു. എന്നാൽ, കാലത്തിന്റെ ഗതിയിൽ ആചാരങ്ങൾ ആഘോഷമായും അവയിൽതന്നെ അവയുടെ ആത്മീയത നഷ്ടപ്പെടുത്തിയും പ്രകടനങ്ങളായിപ്പോകുന്നുവെന്നുള്ളതാണ് വസ്തുത. മൂന്നുനോന്പ് ഒരു അനുഷ്ഠാനമാണ്. ആഘോഷങ്ങളേക്കാൾ, ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കാൻ മനുഷ്യൻ നടത്തുന്ന ആത്മനവീകരണ യജ്ഞമാണത്.
ആധുനികമനുഷ്യന്റെ അമിതാസ്വസ്ഥകളുടെയും അതിവൈകാരികതയുടെയും ഇടയിൽ ബാവൂസാ ഒരു ശാന്തിനികേതനമായിരിക്കുമെന്നതിനു സംശയമില്ല. സഹിത ഭാവങ്ങൾ അറ്റുപോകുന്ന ഇക്കാലത്ത് ദൈവവിചാരത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഒരുമിച്ചു പ്രാർഥിക്കലിന്റെയും പങ്കുവയ്ക്കലിന്റെയും ഒരുമിച്ചു ഭക്ഷിക്കുന്നതിന്റെയും സ്നേഹഭാവങ്ങൾ ബാവൂസായിൽ വീണ്ടെടുക്കപ്പെടുന്നു എന്നുള്ളത് അതിന്റെ സാമൂഹികപ്രസക്തി വർധിപ്പിക്കുന്നു. മതസൗഹാർദത്തിന്റെയും നാട്ടുസവിശേഷതകളുടെയും ധാരാളം ഘടകങ്ങൾ ഇതിലുണ്ട് എന്നുള്ളതും എടുത്തുപറയേണ്ടതാണ്. നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കുന്ന വ്യക്തിയും സമൂഹവും നാടിനും ലോകത്തിനു മുഴുവനും നൽകുന്ന ശാന്തിയുടെയും നന്മയുടെയും ഭാവങ്ങൾ എന്നും പ്രസക്തവും പ്രസാദകരവുമാണ്. അതിനാൽ, പൂർണമനസോടും സ്നേഹസഹകരണത്തോടുംകൂടെ നമുക്ക് ഈ ജീവന്റെ ഉറവിൽനിന്ന് ആവോളം പാനംചെയ്യാം.
Kerala
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനത്തെ അതേദിവസംതന്നെ സഭയിൽ മുഖ്യമന്ത്രി തിരുത്തുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം.
ഗവർണർ നയപ്രഖ്യാപനത്തിലെ ആദ്യഭാഗവും അവസാന ഭാഗവും വായിച്ചാൽത്തന്നെ പൂർണമായി വായിച്ചതായി കണക്കാക്കുന്നതാണ് കീഴ്വഴക്കം. ഇതുസംബന്ധിച്ച് സ്പീക്കർമാരുടെ നിരവധി റൂളിംഗുകൾ നിലവിലുണ്ട്.
ഇന്നലെ കേന്ദ്രവിരുദ്ധ ഭാഗവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത നടപടിയും ഗവർണർ വായിക്കാതിരുന്നത് ഗവർണർ സഭ വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ ബഹളത്തെ തുടർന്ന് ഏഴു മിനിറ്റ് മാത്രം വായിച്ച് അവസാനിപ്പിച്ചിരുന്നു. ഇതു പൂർണ നയപ്രഖ്യാപന പ്രസംഗമായി കരുതണമെന്ന സ്പീക്കറുടെ റൂളിംഗും നിലവിലുണ്ട്. സുഖ്ദേവ് സിംഗ് കാങ് മുതൽ ആരിഫ് മുഹമ്മദ്ഖാൻ വരെ ഗവർണറായിരുന്ന കാലം വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തിൽ സ്പീക്കർമാരുടെ റൂളിംഗുകൾ നിലവിലുണ്ട്.
സാധാരണയായി ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗവർണർക്കു കഴിയില്ല. ഇക്കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Business
കൊച്ചി: ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,53,364.49 കോടി രൂപയായി ഉയർന്നു. 1729.33 കോടി രൂപയാണു പ്രവർത്തനലാഭം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ പ്രവർത്തനലാഭമാണിത്. 1041.21 കോടി രൂപയാണ് അറ്റാദായം.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം വര്‍ധിച്ചാണ് 5,53,364.49 കോടി രൂപയിലെത്തിയത്. മുന്‍വര്‍ഷം ഇതേ പാദത്തിൽ 2,66,375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 ശതമാനം വർധനവോടെ 2,97,795.82 കോടി രൂപയായി.
വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 255568.67 കോടി രൂപയായി വര്‍ധിച്ചു. 10.94 ശതമാനമാണു വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്ക്. അറ്റ പലിശ മാർജിൻ 3.18 ശതമാനമായി വർധിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റപലിശവരുമാനമാണു ബാങ്ക് കൈവരിച്ചത്. വാർഷികാടിസ്ഥാനത്തിൽ 9.11 ശതമാനം വര്‍ധനവോടെ അറ്റപലിശവരുമാനം 2652.73 കോടി രൂപയിലെത്തി. ഫീസ് വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതാണ്.
18.57 ശതമാനം വർധനവോടെ 896.47 കോടി രൂപയായി. 4446.86 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1068.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.42 ശതമാനമാണിത്. 75.14 ശതമാനമാണു നീക്കിയിരുപ്പ് അനുപാതം.
ഓഹരിയൊന്നിന് 30.45 രൂപപ്രകാരം 3.20 കോടി ഓഹരികൾ വാങ്ങിയതിലൂടെ ഏജീസ് ഫെഡറൽ ഇൻഷ്വറൻസ് കമ്പനിയിലെ ബാങ്കിന്റെ ഓഹരിപങ്കാളിത്തം 26 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിച്ചെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
Business
കൊച്ചി: വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കോഴിമുട്ടയുടെ വിലയിലും കുതിപ്പ്. 7.60 രൂപയാണ് ഇന്നലെ കൊച്ചിയിൽ മുട്ടയുടെ റീട്ടെയിൽ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുവർഷത്തിൽ മുട്ടവിലയിലുണ്ടായത്.
ഗ്രാമീണമേഖലകളിൽ 7.70 - 7.90 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ഹോൾസെയിൽ വില 7.20 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണു കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ചരക്കുകൂലി ഉൾപ്പെടെ കേരളത്തിലെത്തുന്പോൾ മുട്ട ഒന്നിന് 6.90 രൂപയാകുമെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മുട്ടയുടെ വിലയിലുണ്ടായ വർധന 1.50 മുതൽ രണ്ടു രൂപ വരെയാണ്. 2025 ജനുവരിയിൽ 4.90 ആയിരുന്നു ചില്ലറ വില. ജൂണിൽ ഇത് 5.60 രൂപയിലെത്തി. ഡിസംബറിൽ 6.50 രൂപയിലേക്കു വില ഉയർന്നിരുന്നു. ഇതിൽനിന്നാണു ഇപ്പോൾ വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചത്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഡിമാൻഡ് കൂടിയതും തമിഴ്നാട്ടിൽനിന്നെത്തിക്കുന്നത് കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമെന്ന് എറണാകുളത്തെ വ്യാപാരിയായ പി.വി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ക്രിസ്മസ് സീസണിൽ സാധാരണനിലയിൽ നേരിയ വിലക്കയറ്റം ഉണ്ടാകാറുണ്ട്.ഇപ്പോഴത്തെ വില റിക്കാർഡാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സ്റ്റോറുകളിൽ മുട്ടവില എട്ടു രൂപയ്ക്കു മുകളിലാണ്. പ്രമുഖ ഓൺലൈൻ സ്റ്റോറിൽ 30 കോഴിമുട്ടയുടെ ട്രേയ്ക്ക് ഇന്നലെ കുറഞ്ഞ വില 259 രൂപയാണ്. ഒന്നിന് 8.63. ഗ്രേഡ് കൂടിയതെങ്കിൽ 30 എണ്ണത്തിന്റെ വില 450 രൂപയാണ്.
നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് (എൻഇസിസി) രാജ്യത്തു മുട്ടവില നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുംഉയർന്ന വിലയിലാണ് മുട്ടവ്യാപാരം നടക്കുന്നതെന്ന് എൻഇസിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Viral
ഇറാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ, സഹാന്ദ് പർവതനിരകളുടെ താഴ്വരയിൽ പ്രകൃതിയും മനുഷ്യനും ചേർന്ന് തീർത്ത ഒരു മഹാവിസ്മയമാണ് കന്ദോവൻ ഗ്രാമം.
കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളിലധികമായി മാറ്റമില്ലാതെ തുടരുന്ന ഈ ഗ്രാമത്തിലെ ജീവിതശൈലി ലോകത്തിലെ തന്നെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.
അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നുണ്ടായ ശിലാശങ്കുക്കൾക്കുള്ളിൽ തുരന്നെടുത്ത വീടുകളാണ് ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നത്. സിമന്റോ ഇഷ്ടികയോ ഉപയോഗിക്കാതെ, കഠിനമായ അഗ്നിപർവ്വത ശിലകളിൽ മനുഷ്യപ്രയത്നത്താൽ കൊത്തിയെടുത്ത ഈ നിർമ്മിതികൾ സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള മനുഷ്യന്റെ അതിജീവനശേഷിയുടെ സാക്ഷ്യപത്രമാണ്.
തേനീച്ചക്കൂട് എന്ന് അർഥം വരുന്ന പേർഷ്യൻ വാക്കായ "കന്ദോ' എന്നതിൽ നിന്നാണ് കന്ദോവൻ എന്ന പേര് ഗ്രാമത്തിന് ലഭിച്ചത്. ദൂരെ നിന്ന് നോക്കുമ്പോൾ വലിയൊരു തേനീച്ചക്കൂട്ടത്തിന് സമാനമായ ആകൃതിയാണ് ഈ ഗ്രാമത്തിനുള്ളത്.
മംഗോളിയൻ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ പ്രദേശത്തെ ഗുഹകളിൽ അഭയം പ്രാപിച്ച ജനതയാണ് പിൽക്കാലത്ത് ഈ പാറകളെ സുരക്ഷിതമായ വീടുകളാക്കി മാറ്റിയതെന്ന് കരുതപ്പെടുന്നു.
കഠിനമായ മഞ്ഞുകാലത്ത് പുറത്തെ കൊടും തണുപ്പിൽ നിന്ന് സംരക്ഷണം നൽകാൻ ഈ പാറവീടുകളുടെ ചുവരുകൾക്ക് സാധിക്കുന്നു. ഏകദേശം രണ്ട് മീറ്ററോളം കനമുള്ള ഈ ഭിത്തികൾ സ്വാഭാവികമായ ഒരു താപനിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്നു.
അതായത് വേനൽക്കാലത്ത് വീടിനുള്ളിൽ തണുപ്പും ശൈത്യകാലത്ത് ഊഷ്മളമായ ചൂടും നിലനിൽക്കുന്നു. അതിശയകരമായ മറ്റൊരു വസ്തുത, ഈ ശിലാഭവനങ്ങൾ വെറും ഒറ്റമുറി ഗുഹകളല്ല എന്നതാണ്. പല വീടുകളും രണ്ടോ മൂന്നോ നിലകളിലായി ക്രമീകരിച്ചിരിക്കുന്നു.
താഴത്തെ നില സാധാരണയായി കന്നുകാലികളെ പാർപ്പിക്കാനും മുകളിലത്തെ നിലകൾ താമസത്തിനും അടുക്കളയ്ക്കുമായാണ് ഉപയോഗിക്കുന്നത്. വെളിച്ചത്തിനും കാറ്റിനുമായി പാറകളിൽ തന്നെ ജനലുകളും തുരന്നെടുത്തിട്ടുണ്ട്.
ലോകത്ത് ഇത്തരത്തിലുള്ള മറ്റ് ശിലാ ഗ്രാമങ്ങൾ ഉണ്ടെങ്കിലും, ജനങ്ങൾ ഇന്നും താമസിക്കുന്ന ഏക ഗുഹാ ഗ്രാമം എന്ന പദവി കന്ദോവന് സ്വന്തമാണ്. പുരാതന കാലം മുതൽ തന്നെ മേദ്യർ, സസാനിഡ്സ് തുടങ്ങിയ വിവിധ സാമ്രാജ്യങ്ങളുടെ സ്വാധീനം ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
ഖനനങ്ങളിലൂടെ ലഭിച്ച മൺപാത്രങ്ങളും മറ്റ് ചരിത്രരേഖകളും കന്ദോവന്റെ പൗരാണികതയിലേക്ക് വിരൽ ചൂണ്ടുന്നു. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ഈ ഗ്രാമത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും ആഗോള ശ്രദ്ധയാകർഷിച്ചത്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും സുസ്ഥിരമായ നിർമ്മാണ രീതികളുടെയും ഉത്തമ ഉദാഹരണമായിട്ടാണ് അദ്ദേഹം ഈ ഗ്രാമത്തെ വിശേഷിപ്പിച്ചത്.
ഇന്നും ഈ വീടുകളിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാണ് എന്നത് ആധുനികതയും പാരമ്പര്യവും എങ്ങനെ ഒത്തുപോകുന്നു എന്നതിന്റെ തെളിവാണ്.
കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, മനുഷ്യന്റെ സർഗാത്മകതയും പ്രകൃതി നിയമങ്ങളും കൈകോർത്ത ഈ ഗ്രാമം വരുംതലമുറകൾക്ക് വലിയൊരു പാഠപുസ്തകം കൂടിയാണ്.
Leader Page
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുമായ രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ അംഗങ്ങള്‍. ഇറാന്റെ സാന്നിധ്യവും നിലപാടും ഉച്ചകോടിയില്‍ ഏറെ നിര്‍ണായകമാകും. ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ഒമ്പതിന് അവസാനിക്കാനിരിക്കേയാണ് ഇന്നും നാളെയുമായി ബ്രിക്സിന്റെ 17-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്നത്.
‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്‍’ എന്നതാണ് ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനം ചര്‍ച്ചയില്‍ ഉയരും. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്‍ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1). ആഗോള ദക്ഷിണ സഹകരണം, 2). പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആറു പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1. ആഗോള ആരോഗ്യ സഹകരണം, 2. വ്യാപാരം, നിക്ഷേപം, ധനകാര്യം 3. കാലാവസ്ഥാ വ്യതിയാനം, 4. കൃത്രിമബുദ്ധി (എഐ) ഭരണം, 5. ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, 6. അടിസ്ഥാന വികസനമേഖലകള്‍. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കൂടുതല്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉച്ചകോടിയില്‍ ഉയരും. ആഗോള ഭീകരതയ്ക്കെതിരേ ഇന്ത്യ ഉച്ചകോടിയില്‍ ഉറച്ച നിലപാടുകളെടുക്കുമെന്ന് ഉറപ്പാണ്.
ആസിയാന്‍ ബ്രിക്സില്‍
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഒരു പ്രത്യേകത ആസിയാന്‍ രാജ്യമായ ഇന്തോനേഷ്യയും അംഗരാജ്യമായി ആദ്യമായി പങ്കെടുക്കുന്നുവെന്നതാണ്. 2024 ഒക്ടോബറില്‍ മലേഷ്യയും തായ്ലൻഡും വിയറ്റ്നാമും പങ്കാളി രാജ്യങ്ങളുമായി. ഈ പങ്കാളിത്തം ആസിയാന്‍ ഐക്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയേറെ. സാമ്പത്തിക വളര്‍ച്ച, വ്യാപാര വൈവിധ്യവത്കരണം, വികസന ധനസഹായം എന്നിവയ്ക്കുള്ള ബദല്‍ അവസരങ്ങള്‍ ബ്രിക്സിലുണ്ട്. ഇന്തോനേഷ്യക്ക് ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള്‍ ബ്രിക്സിലൂടെ കൂടുതല്‍ ദൃഢമാകും. വികസനബാങ്കിലേക്കുള്ള പ്രവേശനവും ലഭിക്കും. ബ്രിക്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളും ധനസഹായവും വ്യാപാര ആനുകൂല്യങ്ങളും ബ്രിക്സ് പങ്കാളികളായ ആസിയാന്‍ രാജ്യങ്ങള്‍ക്കും നേട്ടമാകും.
ഡി ഡോളറൈസേഷന് സാധ്യമോ?
അമേരിക്കന്‍ ഡോളര്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്ക്കാവുമോ? ആവേശത്തോടെ ബ്രിക്സ് കറന്സിക്കുവേണ്ടി വാദിച്ചിരുന്ന ബ്രസീലും പരുങ്ങലിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ തീരുമാനിച്ചാലും ബദല്‍ പേയ്മെന്റ് സംവിധാനങ്ങളും രൂപപ്പെടണം. ബ്രിക്സിനുള്ളിലെ ഐക്യത്തിന്റെ അഭാവം ധനനയത്തെയും കരുതല്‍ ശേഖര മാനേജ്മെന്റിനെയും സംബന്ധിച്ചുള്ള വ്യത്യസ്ത സമീപനങ്ങളും അംഗരാജ്യ ഏകോപനങ്ങള്‍ പ്രയാസമാക്കുന്നു. ഒരൊറ്റ കറന്‍സി നിയന്ത്രിക്കാന്‍ ബ്രിക്സിന് സംയുക്ത സ്ഥാപനങ്ങളില്ലാത്തതും ഡി ഡോളറൈസേഷന് പ്രയാസമുളവാക്കുന്നു. നിലവില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല്‍ അതില്‍നിന്ന് പുതിയൊരു കറന്‍സിയിലേക്കുള്ള മാറ്റം ചെലവേറിയതും ദൈര്‍ഘ്യമേറിയതും സാങ്കേതികമായി സങ്കീര്‍ണവുമായിരിക്കും. ഡി ഡോളറൈസേഷനില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം കൂടുതല്‍ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങള്ക്കായിരിക്കും ബ്രിക്സ് ഉച്ചകോടി മുന്‍ഗണന നല്‍കുക. എങ്കിലും ആഗോള വ്യാപാരത്തില്‍ ബദല്‍ പേമെന്റ് പ്ലാറ്റ്ഫോം ഗൗരവമായി ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെടും.
ബ്രിക്സ് കറന്‍സിയെക്കുറിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിട്ട് അധികനാളികളായിട്ടില്ല. അതേസമയം 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പതിനഞ്ചാം ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയാണ് ഡോളര്‍ ഇതര ബ്രിക്സ് കറന്‍സി വേണമെന്ന് ശക്തമായി വാദിച്ചത്. ഇക്കുറി ബ്രിക്സ് ഉച്ചകോടി ബ്രസീലിന്റെ ആതിഥേയത്വത്തില്‍ നടക്കുമ്പോള്‍ ഈ വാദം കൂടുതല്‍ കരുത്താര്ജിക്കേണ്ടതാണ്. 2024 നവംബറില്‍ റഷ്യയിലെ കസാനില്‍ ചേര്‍ന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് കറന്‍സി ചര്‍ച്ചയായിരുന്നു. നിലവില്‍ ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണവില്പനയിലും ഡോളറാണ് അടിസ്ഥാന കറന്‍സി.
ബ്രിക്സ് കറന്‍സിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൗനം പാലിക്കുന്നു. ബ്രിക്സ് കറന്‍സി എന്ന ആശയത്തിന്മേല് ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ പുത്തന്‍ കറന്സിക്കാവുമോ? ബ്രിക്സ് കറന്‍സി നിലവിലുള്ള ആഭ്യന്തര കറന്‍സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും? ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബ്രിക്സ് കറന്‍സി ആകര്‍ഷകമാകുമോ? സ്വര്‍ണവുമായി ബന്ധിപ്പിച്ച ഒരു കറന്‍സി കൂടുതല്‍ ലാഭകരമോ? ബ്രിക്സ് കറന്‍സിക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്കുന്ന മുന്നറിയിപ്പുകള്‍ എഴുതിത്തള്ളാമോ? ചുരുക്കത്തില്‍ ബ്രിക്സ് കറന്‍സിയെന്ന സ്വപ്നം ബ്രസീല്‍ ഉച്ചകോടിയിലും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുമെന്നു വ്യക്തം. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍ മുന്‍കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കും.
കരുത്തുനേടി ഇന്ത്യ
17-ാം ബ്രിക്സ് ഉച്ചകോടിയില്‍ ഇക്കുറി പങ്കെടുക്കുന്ന ഇന്ത്യ പഴയ ഇന്ത്യയല്ല. ലോക സാമ്പത്തിക ശക്തിയായി അമേരിക്കയ്ക്കും ചൈനയ്ക്കും ജര്‍മനിക്കും പിന്നിലിന്ന് നാലാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനത്തേക്ക് വൈകാതെ എത്തുകയും ചെയ്യും. ആളോഹരി വരുമാനത്തില്‍ ഇന്ത്യ വളരെ പിന്നിലെങ്കിലും വന്‍ സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ കുതിപ്പ് ഏതൊരു പൗരനും അഭിമാനമേകും. അതിനാല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഏറെ സ്വീകാര്യതയുണ്ട്.
റഷ്യയെയും അമേരിക്കയെയും ചേര്‍ത്തുനിര്‍ത്താനും ഇറാനോട് പിണങ്ങാതെ ഇസ്രയേലിനോട് ഇണങ്ങാനും ചൈനയുടെ കരംപിടിക്കാനും യൂറോപ്യന്‍ യൂണിയനുമായും യുകെ, ഇറ്റലി, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള്‍ എക്കാലത്തേക്കാളും ശക്തമാക്കാനും ഇന്ന് ഇന്ത്യക്കാവുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വാക്കുകള്‍ അവസാന വാക്കെങ്കില്‍ ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കും നരേന്ദ്ര മോദി ഉറ്റമിത്രമാണ്. ഈ നേതൃത്വത്തിന്റെ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം പങ്കെടുക്കുന്നത്. അതിനാല്‍തന്നെ ഉച്ചകോടി പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും ഭീകരതയ്ക്കെതിരേയുള്ള നിലപാടുകളുടെയും തലങ്ങളില്‍ പുതുവഴികള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കാം.
Todays Story
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാട് ഓര്‍മകള്‍ ഉറങ്ങുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. ചുരം കയറി എത്തുന്നവര്‍ക്ക് എല്ലാക്കാലത്തും ബത്തേരിയും പരിസര പ്രദേശങ്ങളും സമ്മാനിക്കുന്നത് വിസ്മയ കാഴ്ചകള്‍ തന്നെയാണ്
വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ സുല്‍ത്താന്‍ ബത്തേരിക്കുള്ള പങ്ക് ചെറുതല്ല. സുല്‍ത്താന്‍ ബത്തേരിയെ അറിയുക എന്നാല്‍ വയനാടിനെയും അതുവഴി കേരള ചരിത്രത്തെയും അറിയുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട് പത്തരമാറ്റ് തിളക്കത്തില്‍ നിലകൊള്ളുന്നു.
സുല്‍ത്താന്റെ ആയുധപ്പുര
വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശിരാജയുടെ കൈയില്‍നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം. 1858-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈയില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്‍ന്നു.
പിന്നീട് 1947 വരെ മലബാര്‍ കളക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. മുന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു.
ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്ഥത്തില് സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്.
പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂരിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലും കൂടിയ വഴിക്ക് ചുറ്റുമായും പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു.
കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974 ല്‍ നെന്മേനി പഞ്ചായത്തും 1968 ല്‍ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. തമിഴ്, കര്‍ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മധ്യകാലഘട്ടം മുതലേ സുല്‍ത്താന്‍ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്.
മധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം സുല്‍ത്താന്‍ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.
കാലാവസ്ഥ
മിത-ശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2,322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷതാപം 290-180 ഡിഗ്രി സെല്ഷ്യസിനിടയ്ക്കാണ്.
ഹുമിഡിറ്റി മൺസൂൺ കാലത്ത് 95ശതമാനം വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1. തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി) 2. ചൂടു കാലം (മാർച്ച്-മേയ്) 3. തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ) 4. വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബര്‍-നവംബർ).
ടൂറിസം
വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി. നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടത്തെ കാട് കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, മലയണ്ണാൻ, കാട്ടാട്, വിവിധതരം മാനുകൾ, കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ, അപൂർവ ഔഷധസസ്യങ്ങൾ, വിവിധ തരം മരങ്ങൾ, മുള ഉൾപ്പെടെയുള്ള പുല്ല് വർഗങ്ങൾ എന്നിവയുടെ അപൂർവ കലവറയാണ്.
ജൈനക്ഷേത്രം: ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം ഒരു കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.