കൊളംബോ: നാലു ലിറ്റർ പെട്രോൾ വീട്ടിൽ സൂക്ഷിച്ചയാൾക്ക് ശ്രീലങ്കൻ കോടതി മൂന്നാഴ്ചത്തെ ജയിൽശിക്ഷ വിധിച്ചു. പശ്ചിമേഷ്യാ യുദ്ധം മൂലം ശ്രീലങ്ക കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണു സംഭവം.
കൊളംബോയിൽനിന്ന് 125 കിലോമീറ്റർ വടക്കുകിഴക്ക് നികവെരാതിയ എന്ന സ്ഥലത്ത് അറസ്റ്റിലായ നാല്പത്തെട്ടുകാരനാണു ശിക്ഷ ലഭിച്ചത്.
വീട്ടിലെ പുൽത്തകിടി വെട്ടിനിരപ്പാക്കാനുള്ള മെഷീനു വേണ്ടിയാണ് പെട്രോളെന്ന് ഇയാൾ പറഞ്ഞു. എന്നാൽ, വിലകൂട്ടി വിൽക്കാൻ പൂഴ്ത്തിവച്ച പെട്രോൾ കണ്ടെടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
കോടതി പ്രതിക്ക് 1,500 ശ്രീലങ്കൻ രൂപ പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനത്തിന് റേഷനിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.