ന്യൂഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾക്ക് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനാൽ മറ്റുവഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും കൂടുതലായി എത്തിച്ചുതുടങ്ങി.
ക്രൂഡോയിലുമായി രണ്ടു കപ്പലുകളും എൽഎൻജിയുമായി മറ്റു രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു. റഷ്യയിൽനിന്ന് ക്രൂഡോയിലിനു പുറമേ എൽഎൻജിയും ഇന്ത്യയിലെത്തിക്കും. റഷ്യയിൽ നിന്ന് 23 വർഷത്തേക്ക് എൽഎൻജി വാങ്ങാൻ ഗെയിലിനു കരാറുണ്ട്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എൽഎൻജി വാങ്ങുന്നതും പരിഗണനയിലുണ്ട്.
രാജ്യാന്തര ഊർജ ഏജൻസിയോട്(ഐഇഎ) ഉൾപ്പെടെ ഇന്ത്യ ചർച്ചയാരംഭിച്ചുവെന്നും വിവരമുണ്ട്. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ അളവും ഇന്ത്യ കൂട്ടിയിട്ടുണ്ട്. പ്രതിദിനം 55 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇതിന്റെ 55 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഇറക്കുമതിയുടെ 70 ശതമാനവും മറ്റുവഴികളിലൂടെയാണെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Tags : Cooking gas crisis Centre hoarding black marketing prevent