പാലക്കാട്: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിഹിതം വർധിപ്പിച്ചിട്ടും വിതരണത്തിൽ നേരിടുന്ന തടസങ്ങൾ ഹോട്ടൽ, റസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) കുറ്റപ്പെടുത്തി. ഓയിൽ കന്പനികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടക്കാൻ സർക്കാർ കൊണ്ടുവന്ന അടിയന്തര എസ്ഒഎസ് സംവിധാനവും ഏജൻസികളുടെ നിസഹകരണം മൂലം പരാജയപ്പെടുകയാണ്.
ആഗോള ഉൗർജ പ്രതിസന്ധിക്കിടയിലും ഹോട്ടൽ, റസ്റ്റോറന്റ് ഉൾപ്പെടുന്ന അർധമുൻഗണനാ വിഭാഗത്തിനുള്ള വാണിജ്യ പാചകവാതക വിഹിതം ആവശ്യകതയുടെ 62 ശതമാനമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. മുന്പ്് ഇത് 40 ശതമാനം അനുവദിച്ചിരുന്നുവെങ്കിലും പത്ത് ശതമാനം പോലും ലഭ്യമായിരുന്നില്ല എന്നതാണ് വസ്തുത. നിലവിൽ വിഹിതം ഉയർത്തിയെങ്കിലും ഇതിന്റെ പ്രയോജനം ഹോട്ടലുടമകൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
സപ്ലൈ ഓഫീസർ മുഖേനയുള്ള ട്രാക്ക് യുവർ എൽപിജി പോർട്ടലിൽ അപേക്ഷ നൽകി അനുമതി ലഭിച്ചാൽ പോലും ഏജൻസികൾ ഗ്യാസ് നൽകാൻ തയ്യാറാകുന്നില്ല. പോർട്ടലിൽ അനുമതി രേഖപ്പെടുത്തിയിട്ടും തങ്ങൾക്ക് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഏജൻസികൾ പറയുന്നത്.
അപേക്ഷകളിൽ അനുമതി നൽകിയാൽ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് അധികൃതർ. എന്നാൽ ഇതിന് ശേഷം വിതരണം ഉറപ്പാക്കേണ്ട ഐഒസി, ബിപിസിഎൽ സെയിൽസ് ഓഫീസർമാരെ ബന്ധപ്പെടാൻ വ്യാപാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഫോണ് എടുക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
ഗ്യാസ് ഏജൻസികളാകട്ടെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ഉപയോഗത്തിന്റെ 10 ശതമാനം മാത്രമേ അധികമായി നൽകാൻ കഴിയൂ എന്നതടക്കമുള്ള അശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് ഏജൻസികൾ നടപ്പിലാക്കുന്നത്.
മുൻകാലങ്ങളിൽ ഏജൻസികൾ തമ്മിലുള്ള കിടമത്സരം കാരണം കൃത്യമായ രജിസ്ട്രേഷൻ പോലുമില്ലാതെയാണ് കന്പനികൾ പലയിടത്തും ഗ്യാസ് നൽകിയിരുന്നത്. ഇത് നിലവിലെ പ്രതിസന്ധിഘട്ടത്തിൽ അർഹമായ ക്വോട്ട കണക്കാക്കുന്നതിനും സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനും വലിയ തടസമായി മാറിയിരിക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വിതരണ ശൃംഖലയിൽ പോലും കരിഞ്ചന്ത വില്പന സജീവമാണെന്ന ആക്ഷേപം ശക്തമാണ്. ഒൗദ്യോഗിക വിതരണം തടസപ്പെട്ടതോടെ സിലിണ്ടറുകൾ മറിച്ചുവിൽക്കുന്നതായാണ് പരാതി. സ്വകാര്യ ഏജൻസികളാകട്ടെ ഒരു സിലിണ്ടറിന് 3500 രൂപ വരെ ഈടാക്കിയാണ് കരിഞ്ചന്തയിൽ വില്പന നടത്തുന്നത്.
ഈ കൊള്ളവില നൽകി ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ഉടമകളെന്നും പ്രതിസന്ധിക്ക് അടിയന്തര പരിഹാരമായില്ലെങ്കിൽ ഏപ്രിൽ 1 മുതൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. രണ്ടു ദിവസത്തിനകം സിലിണ്ടറുകൾ ലഭ്യമാക്കിയില്ലെങ്കിൽ ഗ്യാസ് കന്പനികൾക്ക് മുന്നിൽ ധർണയടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു അറിയിച്ചു.