Kerala
കോട്ടയം: രാജ്യത്തെ നിശ്ചലമാക്കുന്ന പാചകവാതക പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുരുതര വീഴ്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നഗരപ്രദേശങ്ങളില്‍ പകുതിയിലേറെ ഹോട്ടലുകള്‍ അടച്ചുപൂട്ടി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പകുതിയിലേറെ ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുന്ന നിലയിലാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറുകളുടെ വിതരണത്തിനു കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഹോട്ടലുകള്‍ക്ക് ഷട്ടര്‍ വീണത്.
പ്രതിസന്ധി ആരംഭിച്ച് നാല് ദിവസമായിട്ടും സര്‍ക്കാര്‍ ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. നാല് ദിവസം മുന്‍പാണ് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചുപൂട്ടി തുടങ്ങിയത്. എന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്കു വിളിക്കാന്‍ തയാറായിട്ടില്ല.
പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ മതിയായ കരുതല്‍ ശേഖരം ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയതാണ് ഇപ്പോഴുണ്ടായ പാചകവാതക ക്ഷാമത്തിനു പിന്നലെന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച ആയപ്പോഴേക്കും പാചകവാതകത്തിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും രാജ്യത്താകമാനം പ്രതിസന്ധി നേരിടുകയാണ്.
മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും വിവരങ്ങള്‍ നല്കുന്നതില്നിന്നു പാചകവാതക വിതരണ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയ്ക്ക് നിലവില്‍ പ്രതിസന്ധി ഇല്ലെന്നാണ് സൂചന. സാമ്പത്തികമായി കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമായും ഇപ്പോഴുള്ള പ്രതിസന്ധി രാജ്യത്തെ സ്വകാര്യമേഖല അവസരമാക്കുന്നതായും പരാതിയുണ്ട്.
പൊതുമേഖലയിലെ സിലിണ്ടര്‍ വിതരണം നിലച്ചപ്പോഴും സ്വകാര്യമേഖലയിലുള്ള കമ്പനികള്‍ കൊള്ളലാഭത്തിന് വാണിജ്യസിലിണ്ടര്‍ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. ഇരട്ടിയിലേറെ വില ഈടാക്കിയാണ് വറുതിയുടെ നാളുകളില്‍ സ്വകാര്യമേഖല പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച വരെ 17 കിലോഗ്രാം സിലിണ്ടറിന് 1550 രൂപയായിരുന്നത് കഴിഞ്ഞദിവസം 2000 രൂപയ്ക്കും പിന്നീട് ക്ഷാമം രൂക്ഷമായതോടെ 2650 രൂപയുമാണ് ഈടാക്കുന്നത്. അദാനിയടക്കമുള്ള സ്വകാര്യമേഖല പെട്രോളിയം, പാചകവാതക രംഗത്തും പിടിമുറുക്കിയതാണ് ഇത്തരമൊരു പ്രതിസന്ധിക്കിടയാക്കുന്നതെന്നും ആരോപണമുണ്ട്.
Kerala
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്ന സാഹചര്യത്തിലും ബദല്‍ മാര്‍ഗം ഒരുക്കാന്‍ കഴിയാത്തതിനാലുമാണ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നത്.
പ്രതിസന്ധി രൂക്ഷമായിട്ടും എത്ര ദിവസം വിതരണം മുടങ്ങുമെന്നോ, മുടങ്ങിയാല്‍ പകരം പോംവഴി എന്താണെന്ന് തുടങ്ങി യാതൊരു ഔദ്യോഗിക നിര്‍ദേശവും ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ബേക്കറികളുടെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്.
സമയം കുറച്ചു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും അവതാളത്തില്‍
നഗരങ്ങളിലെ പകുതിയോളം ഭക്ഷണശാലകളിലും വിറക് അടുപ്പില്ല. ഗ്യാസിലാണ് പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വലിയ ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്കും ഇലക്ട്രിക് ഓവനുകളിലേക്കും മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ ഭക്ഷണശാലകളില്‍ മാത്രമാണ് പ്രായോഗികമാകുന്നത്. അതിനിടെ നഗരത്തിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തനം സമയം കുറച്ചു.
കൂടുതല്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായി. കേറ്ററിംഗ് സ്ഥാപനങ്ങൾ നിലവിലുള്ള കരാറുകള്‍ക്ക് പുറമേയുള്ളവ ഒഴിവാക്കി തുടങ്ങി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും പ്രതിസന്ധിയിലായേതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും ആശങ്കയലാണ്.
വില വര്‍ധിച്ചേക്കും
പ്രതിസന്ധികള്‍ക്കിടെ വരുംദിവസങ്ങളില്‍ വിഭവങ്ങളുടെ വിലയും വര്‍ധിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പച്ചക്കറി, മാംസ വ്യാപാര രംഗത്തേക്കും പടരും. ചെറുകിട ബേക്കറികളുംഅടച്ചുപൂട്ടേണ്ടി വരുമെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള ഭാരവാഹികള്‍ പറഞ്ഞു. പാചകവാതകക്ഷാമംമൂലം ഇവര്‍ ഉല്‍പ്പാദനം കുറച്ചു. ചില സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു.
വില കൂട്ടി കരിഞ്ചന്തയില്‍ വില്‍പ്പന
ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും കരിഞ്ചന്തയില്‍ സുലഭമാണ്. ഇരട്ടിയോളം വില നല്‍കേണ്ടിവരുന്നതായി അതിഥിത്തൊഴിലാളികള്‍ പറയുന്നു. ഇവര്‍ ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറുകള്‍ (അഞ്ച് കിലോ) ലഭിക്കാത്തതിനാലാണ് കരിഞ്ചന്തയില്‍നിന്ന് വാങ്ങേണ്ടിവരുന്നത്.
National
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല. സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി വിലയിൽ കാലാകാലങ്ങളിൽ പരിഷ്കരണം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനയും കുറവും ഉണ്ടായിട്ടുണ്ട്.
വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇളവ് തുടർന്നാൽ സാധാരണ കുടുംബങ്ങൾക്ക് ഇത് ആശ്വാസകരമായ സാഹചര്യമാകും.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.
വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർക്കുന്നതിനായി കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലുകൾ പൂട്ടിച്ചത്.
ഒരുഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ചായിരുന്നു. പന്തളം കടയ്ക്കാട്ടാണ് സംഭവം. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം. ഒന്നര ആഴ്ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിച്ചിരുന്നത്.