ഹൂസ്റ്റൺ: ചന്ദ്രനിൽ മനുഷ്യനു ദീർഘകാലം താമസിച്ചു ഗവേഷണങ്ങൾ നടത്താൻ കഴിയുന്ന ‘ലൂണാർ ബേസ്’ പദ്ധതിയുടെ വിശദാംശങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. ഇതിനായി 2000 കോടി ഡോളറിന്റെ പദ്ധതി മാർച്ചിൽ നാസ പ്രഖ്യാപിച്ചിരുന്നു. നാസാ മേധാവി ജാരദ് ഐസക്മാൻ ചൊവ്വാഴ്ച പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കുകയായിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 2032ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പേര് ആർട്ടിമെസ് ബേസ് ക്യാന്പ് എന്നാണ്. മനുഷ്യർക്ക് ആഴ്ചകളോ മാസങ്ങളോ താമസിക്കാൻ പറ്റുന്ന താവളം നിർമിക്കലാണു ലക്ഷ്യം. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കുള്ള പരീക്ഷണശാല കൂടിയാകും ഇത്. ചന്ദ്രനിലെ അപൂർവ ധാതുവിഭവങ്ങളെക്കുറിച്ചും പഠിക്കാം.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐസിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനമാണ് ഇവിടെ ക്യാന്പ് നിർമിക്കാൻ പ്രേരകം. സൗരോർജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനവും എളുപ്പമാണ്. അണുശക്തി ഉപയോഗിച്ചും ഊർജോത്പാദനം ലക്ഷ്യമിടുന്നു.
നാലു ബഹിരാകാശ സഞ്ചാരികൾക്ക് ഒരേസമയം താമസിച്ചു പരീക്ഷണങ്ങൾ നടത്താനുള്ള വാസസ്ഥലവും ലബോറട്ടറിയുമാണു ബേസ് ക്യാന്പിലുണ്ടാവുക. ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രന്റെ ഉപരിതലത്തിൽ സ്പേസ് സ്യൂട്ട് ധരിച്ചു സഞ്ചരിക്കാനായി ലൂണാർ ടെറൈൻ വാഹനം ഉണ്ടായിരിക്കും.
ക്യാന്പ് നിർമിക്കാനുള്ള ഉപകരണങ്ങൾ ഈ വർഷംതന്നെ ചന്ദ്രനിൽ എത്തിച്ചു തുടങ്ങുമെന്നാണ് അറിയിപ്പ്. ആമസോൺ സ്ഥാപകൻ ജെഫ് ബോസിസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ പോലുള്ള കന്പനികൾക്കാണ് ഉപകരണങ്ങൾ നിർമിക്കാൻ കരാർ നല്കിയിരിക്കുന്നത്.
അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനു സമീപം അയച്ചതിന്റെ വിജയത്തിനു പിന്നാലെയാണു നാസ ഈ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ ചൈന അമേരിക്കയുമായി വലിയ മത്സരത്തിലാണ്.