ന്യൂഡൽഹി: വനിത സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. ബിൽ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി സീറ്റുകൾ വർധിപ്പിക്കാനാണ് നീക്കം. ലോക്സഭയിലും നിയമസഭയിലും 50 ശതമാനം സീറ്റ് കൂട്ടും. ഇതോടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 816 ആയി ഉയർന്നേക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനാണ് പദ്ധതി.
പുതിയ സെൻസസും അതിനുശേഷമുള്ള മണ്ഡല പുനർനിർണയവും പൂർത്തിയാകാൻ കാത്തുനിൽക്കാതെ തന്നെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ ആരംഭിച്ചു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് തന്നെ വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നടപ്പു സമ്മേളനത്തിൽ തന്നെ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നേക്കും.