ഡാളസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാളസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് നിർണായകമായ ചില ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എക്മോ, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്സിജനും രക്തശുദ്ധീകരണവും നൽകിയിരുന്ന എക്മോ, ഡയാലിസിസ് സഹായങ്ങൾ ഇപ്പോൾ വിജയകരമായി നീക്കം ചെയ്തു.
വെന്റിലേറ്റർ സഹായം ഗണ്യമായി കുറച്ചു. നിലവിൽ ഹൈ ഫ്ലോ നാസൽ കാനുല/ട്രാക്കി കോളർ വഴിയാണ് ശ്വസനസഹായം നൽകുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂർണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.
ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ ഏകദേശം രണ്ട് മാസം കൂടി അമൽ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.
അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാർഥനകളുമായും സ്നേഹത്തോടെയും കൂടെ നിൽക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വാക്കുകൾക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അമൽ ആരോഗ്യവാനായി തിരിച്ചുവരാൻ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.