എടത്തിരുത്തി: ആരോഗ്യ ജാഗ്രത 2026-ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി എടത്തിരുത്തിയിലെ വിദ്യാലയങ്ങളിൽ മിന്നൽ പരിശോധന നടത്തി.
സ്കൂൾ പരിസരങ്ങളിലെ ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, കൊതുക് നിവാരണ പ്രവർത്തനങ്ങൾ, ശൗചാലയങ്ങളുടെ പരിപാലനം, പാചകപ്പുരയിലെ ശുചിത്വം, പാചക - ഭക്ഷണ വിതരണ ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.
പരിശോധനയിൽ വിദ്യാലയങ്ങളിൽ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ നിർദേശിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുന്നതിനും ജൈവ - അജൈവ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനും നിർദേശങ്ങൾ നൽകി.
പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ സി. ബിഞ്ചു ജേക്കബ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എം.ലിനി, എ.എസ്.രബിത, കെ.എസ്.ആനന്ദ് എന്നിവർ നേതൃത്വം നൽകി. ഇത്തരം പരിശോധനകൾ തുടർന്നും നടത്തുമെന്ന് പ്രദേശിക പൊതുജനാരോഗ്യ മേധാവി ഡോ.ആർ. രാഗി അറിയിച്ചു.