കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ (ഇഎസ്എ) നിന്ന് ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും അടിയന്തരമായി ഇടപെടണമെന്നു ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍.
പാറത്തോട് കേന്ദ്ര ഓഫിസില്‍ നടന്ന ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെയും സംസ്ഥാന എക്സിക്യൂട്ടീവിന്റെയും സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്എയുടെ പരിധി വനത്തിനുള്ളില്‍ത്തന്നെ നിജപ്പെടുത്തണം. ജനവാസമേഖലയെയും കാര്‍ഷിക മേഖലയെയും ഇഎസ്എ പരിധിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള എംപിമാരും ക്രിയാത്മകമായ ഇടപെടല്‍ നടത്തണം.
കേരളത്തിന്റെ ഇഎസ്എ അതിര്‍ത്തി വെളിപ്പെടുത്തുന്ന ഭൂപടം പ്രസിദ്ധീകരിക്കുകയും അതിലൂടെ ജനങ്ങള്‍ക്കു തങ്ങളുടെ താമസസ്ഥലവും കൃഷിയിടവും സ്ഥാപനങ്ങളും ഇഎസ്എയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇഎസ്എ ബാധിതമാകുമെന്നു സംശയിക്കുന്ന പ്രദേശത്തെ ജനങ്ങളും സംഘടനകളും തദ്ദേശസ്ഥാപനങ്ങളും തങ്ങള്‍ക്കു വ്യക്തിപരമായും സാമൂഹികപരമായും ഇതിലൂടെ ഉണ്ടാകാവുന്ന അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ കത്തു മുഖേനയോ ഇ-മെയില്‍ വഴിയോ അറിയിക്കുന്നതിന് ഗവണ്മെന്റ് നല്‍കിയിരിക്കുന്ന അവസരം വിനിയോഗിച്ച് ഈ ദുരവസ്ഥയിൽനിന്നു മോചനം നേടാനുള്ള നടപടികളിലേക്കു കടക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തിന് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ നെല്‍വിന്‍ സി. ജോയി, ജോയി തെങ്ങുംകുടി, സി.യു. ജോണ്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മോനിപ്പള്ളി, സതേണ്‍ റീജൺ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, നോര്‍ത്തേണ്‍ റീജൺ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.