തുമകുരു: കർണാടകത്തിലെ തുമകുരുവിലുള്ള ജ്വല്ലറിയിൽനിന്നും സ്വർണം ‘കടിച്ചുമാറ്റിയ’ പ്രതി സിസിടിവിയിൽ കുടുങ്ങി. ഒരാഴ്ചയ്ക്കിടെ ജ്വല്ലറിയിൽ നിന്ന് പത്ത് സ്വർണമോതിരങ്ങളും രണ്ട് മാലയും കാണാതായതോടെ തുടങ്ങിയ അന്വേഷണമാണ് സൂപ്പർ ട്വിസ്റ്റിൽ കലാശിച്ചത്. പതിവു കണക്കെടുപ്പിലാണ് മോഷണവിവരം ഉടമയും ജീവനക്കാരും അറിഞ്ഞത്.
മോഷ്ടാക്കളെയാണ് ആദ്യം സംശയിച്ചതെന്ന് ഉടമ വിനോദ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ഇടപാടുകാരിൽ ഒരാളെപ്പോലും സംശയിക്കാനുള്ള തെളിവില്ലായിരുന്നു. ഇതിനിടെ പല ആഭരണങ്ങളുടെയും തൂക്കവും വിലയും രേഖപ്പെടുത്തിയ ടാഗ് നഷ്ടമായതും ശ്രദ്ധയിൽപ്പെട്ടു. മോഷ്ടാവ് സ്വർണാഭരണങ്ങൾ മാത്രം എടുത്ത് ടാഗ് ഉപേക്ഷിച്ചതാകാമെന്ന സംശയത്തിൽ വീണ്ടും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
ഇതോടെയാണ് പുലർച്ചെ നാലരയോടെ നടന്ന മോഷണം പരസ്യമാകുന്നത്. സ്വർണമോതിരവും കടിച്ച് ഒരു എലി നീങ്ങുന്നതു കണ്ടതോടെ ജീവനക്കാർ ജ്വല്ലറിക്കുള്ളിൽ വിശദമായി പരിശോധിച്ചു. ഒരു ഭാഗത്തെ ചെറിയ ദ്വാരത്തിൽനിന്ന് തൊണ്ടിമുതലുകൾ മുഴുവൻ കണ്ടെത്തുകയും ചെയ്തു.