സിനിമയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ നടന് ബൈജു എഴുപുന്ന സംവിധാനം ചെയ്ത മിസ്റ്ററി ഡ്രാമ "കൂടോത്രം’ കുടുംബസദസുകള്‍ക്കു പ്രിയതരമായി മുന്നേറുന്നു. ഇടുക്കി വെള്ളിമലയെന്ന സാങ്കല്പിക ഗ്രാമത്തിലെ വാവച്ചന് എന്ന സാധാരണക്കാരന്റെ ജീവിതസമരങ്ങളുടെ കഥയാണു സിനിമ. പെണ്മക്കളെ ചേര്‍ത്തുപിടിക്കുന്ന ഒരച്ഛനുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണു കഥാസഞ്ചാരം.
"സുന്ദരപുരുഷന്’, "കെക്യു’ എന്നിവയ്ക്കുശേഷം നിർമിച്ച ചിത്രത്തിൽ നായകനായും ബൈജുവിന്റെ മിന്നും പ്രകടനം. ബൈജുവിന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയാണു സന്തോഷ് ഇടുക്കി തിരക്കഥയൊരുക്കിയ "കൂടോത്രം’.
"മക്കള്‍ക്കും വെള്ളിമലയ്ക്കുമപ്പുറം വാവച്ചനു മറ്റൊരു ലോകമില്ല. തലമുറകള്‍ക്കു മുമ്പ് വീരമലയന് ഏല്‍പ്പിച്ച ആ മലയും മണ്ണും കോടികള്‍ കൊടുക്കാമെന്നു പറഞ്ഞാലും ആര്‍ക്കും തീറെഴുതാന്‍ അയാള്‍ ഒരുക്കമല്ല. നമുക്കിടയില്‍ ഇന്നുമുണ്ടല്ലോ അത്തരം ചിലയാളുകള്‍.’-ബൈജു എഴുപുന്ന സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെ തുടക്കം എങ്ങനെയായിരുന്നു..?
എഴുപുന്നയില്‍ എന്റെ ഡാഡി തുടങ്ങിയ രേഖ തിയറ്ററില്‍ സിനിമ കണ്ടുതുടങ്ങിയ കാലം മുതല്‍ എല്ലാം സിനിമയാണ്. ആറാം ക്ലാസ് മുതല്‍ കോട്ടയം മാന്നാനം സെന്റ് അഫ്രേംസില് ബോര്‍ഡിംഗ് പഠനം. അവിടെ നിന്നു സിനിമയ്ക്കു കൊണ്ടുപോകുമായിരുന്നു. ആക്ടറാകാനുള്ള തുടക്കം അവിടെനിന്നാണ്.
മമ്മൂക്ക ഹീറോ വേഷങ്ങള്‍ ചെയ്തുതുടങ്ങിയ കാലം. അന്നു തുടങ്ങിയ ഇഷ്ടമാണ് മമ്മൂട്ടി. മാന്നാനം പള്ളിയില്‍ ഞാന്‍ ക്വയര്‍ പാടുമായിരുന്നു. ഹാര്‍മോണിയം, ഗിറ്റാര്‍ തുടങ്ങിയവ വായിക്കാനും പഠിച്ചു. "കാട്ടുകുതിര’ നാടകത്തില്‍ പ്രധാന വേഷംചെയ്ത, ബന്ധുവായ രാജന് പി. ദേവ് എന്നെ നാടകങ്ങള്‍ക്കു കൂട്ടിക്കൊണ്ടുപോയിരുന്നു.
എന്റെ സിനിമ എന്റെ സ്വന്തം തിയറ്ററില്‍ കാണണമെന്നു തോന്നിത്തുടങ്ങി. പരീക്ഷയ്ക്കു തോറ്റാല്‍ പിന്നെ ബോര്‍ഡിംഗില്‍ നിര്‍ത്തില്ല. അങ്ങനെ മനഃപൂര്‍വം തോറ്റ് വീണ്ടും എഴുപുന്നയിലെ സിനിമാകാഴ്ചകളിലേക്കു മടക്കം.
കോളജ് കാലത്ത് കെ.ജി. ജോര്‍ജ്, പ്രിയദര്ശന്, ഫാസിൽ തുടങ്ങിയവരോടു ചാന്‍സ് തേടിയിട്ടുണ്ട്. 1988ല്‍ ആലപ്പി രംഗനാഥിന്റെ "ധനുര്‍വേദ’ത്തില്‍ അഭിനയിച്ചെങ്കിലും പടം മുടങ്ങി. പി.ജി. വിശ്വംഭരന്റെ "ഇരിക്കൂ, എംഡി അകത്തുണ്ട്’അതായിരുന്നു ആദ്യ റിലീസ്.
തുടര്‍ന്നു വില്ലന്റെ സഹായി, തല്ലുകൊള്ളി, ഡയലോഗില്ലാത്ത വേഷങ്ങള്‍! ഹിറ്റ്ലർ ബ്രദേഴ്സിലെ ചിന്നത്തന്പി, ഉദയപുരം സുല്‍ത്താനിലെ മാര്‍ത്താണ്ഡന്‍, ട്രാഫിക്കിലെ തന്‍സീര്‍, ഇവിടം സ്വര്‍ഗമാണ് സിനിമയിലെ ജോസ്, പോക്കിരിരാജയിലെ ചന്ദ്രു, തുറുപ്പുഗുലാനിലെ രാജന്, കുമ്പളങ്ങി നൈറ്റ്സിലെ ചിറ്റപ്പൻ, വിശേഷത്തിലെ സുഭാഷേട്ടന്...എന്നിങ്ങനെ ചില ജനപ്രിയ വേഷങ്ങള്‍.
തമിഴില്‍ വിജയ്ക്കൊപ്പം രണ്ടു സിനിമ. കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിലും വില്ലനായി. 35 വര്‍ഷം പോയതറിഞ്ഞില്ല. ഇത്രനാളും സിനിമ വിട്ട് എങ്ങും പോയിട്ടില്ല. സിനിമയില്ലാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടുമില്ല.
വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയത്..?
ഒരിക്കല്‍ വില്ലനായാല്‍ പിന്നീടു വില്ലനോ വില്ലന്റെ സഹായിയോ മാത്രമാണ്. എത്രയോ ഹിറ്റ് സിനിമകളില്‍ സംഭാഷണമുള്ള കാരക്ടര്‍ വേഷങ്ങള്‍ എന്നിലേക്കു വന്നിട്ടുണ്ട്. അവസാനനിമിഷം വേറെ ആളുകള്‍ വന്ന് അഭിനയിച്ചിട്ടുപോകും! ഫൈറ്റാണല്ലോ ചെയ്യുന്നത്, ഡയലോഗൊന്നും കൊടുക്കരുത്, അയാള്‍ ചെയ്യില്ല, അഭിനയിക്കാന്‍ അറിയില്ല, മസിലുപിടിത്തം മാത്രമേയുള്ളൂ എന്നൊക്കെയായിരുന്നു പലരുടെയും ധാരണകള്‍.
ഒപ്പോസിറ്റ് നില്ക്കുന്നവര് ഡയലോഗ് പറയുമ്പോള്‍ അതു ഞാന്‍ എന്റെ ഉള്ളില്‍ പറയുമായിരുന്നു! നല്ല നടന്മാരൊന്നും ഇല്ല, എല്ലാവരും മരിച്ചുപോയി എന്നാണല്ലോ പലരും പറയാറുള്ളത്.
ആ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ആരും തിരിച്ചറിഞ്ഞിരുന്നില്ല. അതാണു സത്യം.
കാരക്ടര്‍ വേഷങ്ങളിലേക്കു മുന്നേ എത്തേണ്ടതായിരുന്നു എന്നു തോന്നിപ്പിക്കുകയാണു വാവച്ചന്..?