തിരുവനന്തപുരം: കർഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനും കാർഷിക വിപണനം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ലക്ഷ്യമിട്ട് 'കൃഷി വൈഭവ് 2026' കാർഷിക മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമാകുന്നു.
സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ മേയ് 15 മുതൽ 19 വരെ പുത്തരിക്കണ്ടം ഇ.കെ. നായനാർ മെമ്മോറിയൽ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്.
ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി ഉൽപാദകർക്ക് നേരിട്ട് വിപണി കണ്ടെത്തുന്നതിനുള്ള അവസരമാണ് കാർഷിക ഉൽപാദക സംഘങ്ങളുടെ (എഫ്.പി.ഒ) നേതൃത്വത്തിലുള്ള ഈ മേളയിലൂടെ ഒരുക്കുന്നത്. ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡ്, നബാർഡ്, എൻ.സി.ഡി.സി, എസ്.എഫ്.എ.സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
വിപുലമായ പ്രദർശനവും വിപണനവും
വെറുമൊരു കാർഷിക പ്രദർശനം എന്നതിലുപരി കർഷകർ, കാർഷിക ഉൽപാദക സംഘങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, യന്ത്രനിർമാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെയും ഉപഭോക്താക്കളെയും ഒരേ കുടക്കീഴിൽ അണിനിരത്തുകയാണ് കൃഷി വൈഭവിന്റെ ലക്ഷ്യം.
മൂല്യവർധിത ഉൽപന്നങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ആധുനിക കാർഷിക ഉപകരണങ്ങൾ, ഡയറി ടെക്നോളജി, തൈകൾ, വിത്തുകൾ, ഭൂപ്രദേശ സൂചികാ പദവി ലഭിച്ച (ജി.ഐ ടാഗ്) ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും വിപണനവും മേളയിലുണ്ടാകും.
ഇതിന് പുറമെ സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ മാതൃകകൾ, ബാങ്കിംഗ്-ഇൻഷുറൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ ലഭ്യമാകും.
സെമിനാറുകളും കർഷക കൂട്ടായ്മയും
കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കുന്ന സെമിനാറുകളും ശിൽപശാലകളും മേളയുടെ ഭാഗമായി നടക്കും.
ബ്രാൻഡിംഗ്, കയറ്റുമതി സാധ്യതകൾ, മൂല്യവർധനവ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുന്നതിനും മികച്ച കാർഷിക ഉൽപാദക സംഘങ്ങളുടെ മാതൃകകൾ പരിചയപ്പെടുന്നതിനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.
ഉൽപന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മായം കലരാത്ത കാർഷിക ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നുണ്ട്.