മോസ്കോ: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന കന്പനിയായ വൈൽഡ്ബറീസിന്റെ രണ്ടു ഗോഡണുകളിലുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു; 62 പേർക്കു പരിക്കേറ്റു. മറ്റൊരാക്രമണത്തിൽ മോസ്കോയിലെ എണ്ണസംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായി.
മോസ്കോയ്ക്കു 475 കിലോമീറ്റർ തെക്കുകിഴക്ക് ടാംബോവ് നഗരത്തിലെ ഗോഡൗണിലുണ്ടായ ആക്രമണത്തിൽ എട്ടു പേരാണു മരിച്ചത്. മോസ്കോ മേഖലയിലെ എലക്ട്രോസ്റ്റാൽ എന്ന സ്ഥലത്തെ ഗോഡൗണിലായിരുന്നു രണ്ടാമത്തെ ആക്രമണം. മരിച്ചവരെല്ലാം വൈൽഡ്ബറീസ് ജീവനക്കാരാണെന്നാണു നിഗമനം.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നാണ് വൈൽഡ്ബറീസ് അറിയിപ്പെടുന്നത്. പരിക്കേറ്റതിൽ എട്ടു പേരുടെ നില ഗുരുതരമാണ്.
യുക്രെയ്നിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് യുക്രെയൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. റഷ്യൻ ഡ്രോൺ ഉത്പാദനത്തിനുവേണ്ട വസ്തുക്കൾ നല്കുന്ന ഗോഡൗണുകളാണ് യുക്രെയ്ൻ ആക്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മോസ്കോ മേഖലയിലേക്ക് യുക്രെയ്ൻ തൊടുത്ത ഡ്രോണുകളിൽ 48 എണ്ണം വെടിവച്ചിട്ടെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്. ഇതിലൊരെണ്ണത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് എണ്ണസംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്.
സൈനിക മേധാവിയെ പുറത്താക്കണമെന്ന്
യുക്രെയ്ൻ ജനത
കീവ്: യുക്രെയ്നിലെ ജനപ്രിയ പ്രതിരോധമന്ത്രി മിഖെയ്ലോ ഫെഡറോവിനെ പുറത്താക്കിയ പ്രസിഡന്റ് സെലൻസ്കിയുടെ നടപടിക്കെതിരേ ഇന്നലെയും പ്രതിഷേധം തുടർന്നു. പ്രസിഡന്റിന്റെ വസതിക്കു പുറത്തുണ്ടായ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്. സൈനികമേധാവി ഒലക്സാണ്ടർ സിറിസ്കിയെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സിറിസ്കിയുമായുള്ള അഭിപ്രായഭിന്നതയാണ് ഫെഡറോവിനു പുറത്തേക്കുള്ള വഴി തുറന്നതെന്നു സൂചനയുണ്ട്.
തുറമുഖങ്ങളെ ലക്ഷ്യമിട്ട് റഷ്യ
കീവ്: യുക്രെയ്നിലെ തുറമുഖ നഗരങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൈക്കോളേവിലെ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു വിദേശ കപ്പലുകൾക്കു കേടുപാടുണ്ടായി; ഒരു കപ്പലിലെ രണ്ട് യുക്രെയ്ൻ പൗരന്മാർ മരിച്ചു. പ്രധാന തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരാക്രമണത്തിലാണ് മൂന്നാമത്തെ മരണം. മാർഷൽ ദ്വീപിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനു നേർക്കും റഷ്യൻ ആക്രമണം ഉണ്ടായി.