ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. മേയർ സോഹ്റാൻ മംദാനിയാണ് തങ്ങളുടെ പബ്ലിക് സ്കൂളുകളിൽ നിർമ്മിത ബുദ്ധിക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
കുട്ടികൾ വളരുന്നതിനും പഠിക്കുന്നതിനും അധ്യാപകരുടെ സാന്നിധ്യവും പരസ്പരമുള്ള മാനുഷിക ബന്ധങ്ങളുമാണ് ആവശ്യമെന്ന് വാർത്താക്കുറിപ്പിൽ മേയർ ചൂണ്ടിക്കാട്ടി. പുതിയ നയത്തിന്റെ ഭാഗമായി എഐ ട്യൂട്ടറുകൾ, ചാറ്റ്ജിപിറ്റി, ക്ലോഡ് തുടങ്ങിയ ചാറ്റ്ബോട്ടുകൾ ഉൾപ്പെടെയുള്ള 38ലധികം സോഫ്റ്റ്വെയറുകൾക്ക് നിരോധനം ബാധകമാകും. ഇത് വഴി ഏകദേശം ആറ് ലക്ഷത്തോളം വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കും.
എങ്കിലും ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിമിതമായ തോതിൽ എഐ സാങ്കേതികവിദ്യ പരിചയപ്പെടാൻ അവസരം നൽകും. പരിശീലനം ലഭിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക പൈലറ്റ് പ്രോഗ്രാമുകളിലൂടെ അഞ്ച് ശതമാനം ഹൈസ്കൂൾ വിദ്യാർഥികൾക്ക് എഐ പഠനവിധേയമാക്കാം. കൂടാതെ എഐയുടെ ഗുണദോഷങ്ങളെയും ധാർമ്മിക വശങ്ങളെയും കുറിച്ച് എല്ലാ ഹൈസ്കൂൾ വിദ്യാർഥികൾക്കും പ്രത്യേക പരിശീലനവും നൽകും.
സ്ക്രീൻ ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും മൂന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ദിവസവും 30 മുതൽ 45 മിനിറ്റ് വരെ മാത്രം സ്ക്രീൻ ടൈം നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.