താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മെമ്മറി കാർഡ് വർഷങ്ങൾക്ക് മുൻപേ കെപിഎസി ലളിതയെ ഏൽപ്പിച്ചിരുന്നുവെന്ന കുക്കുവിന്റെ മൊഴി സമിതി വിശ്വാസത്തിലെടുത്തു.
കുക്കു പരമേശ്വരൻ ഉൾപ്പെടെ 11 പേരുടെ മൊഴികളും സംഘടനയുടെ മിനിറ്റ്സിലെ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് സമിതി ഈ നിഗമനത്തിൽ എത്തിയത് എന്ന് ശ്വേതാ മേനോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘എല്ലാവർക്കും നമസ്കാരം. ഓഗസ്റ്റ് 15-ന് നിലവിൽ വന്ന ‘അമ്മ’യുടെ പുതിയ ഭരണസമിതിയെ ജനറൽ ബോഡി ഏൽപ്പിച്ച പ്രധാന ദൗത്യമായിരുന്നു മെമ്മറി കാർഡ് വിവാദത്തെക്കുറിച്ചുള്ള അന്വേഷണം.
ആ അന്വേഷണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. സമിതി തയാറാക്കിയ റിപ്പോർട്ട് ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഞങ്ങൾ അവതരിപ്പിച്ചു. 11 പേരുടെ മൊഴികളാണ് ഇതിനായി രേഖപ്പെടുത്തിയത്. ഈ മൊഴിപ്പകർപ്പുകൾ യോഗത്തിൽ വെച്ച് തന്നെ സീൽ ചെയ്തു.
ഇത് 'അമ്മ'യുടെ സ്വത്തായി സംഘടനയുടെ ലോക്കറിൽ സൂക്ഷിക്കും. പരാതി നൽകിയവർക്ക് റിപ്പോർട്ടിന്റെ കോപ്പി നൽകുന്നതാണ്; അതിനുശേഷം എന്ത് വേണമെന്ന് അവർക്ക് തീരുമാനിക്കാം. സംഘടനയെ സംബന്ധിച്ചടത്തോളം ഈ വിഷയത്തിലെ നടപടികൾ ഇവിടെ പൂർത്തിയായി.
സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അന്ന് ചേർന്ന യോഗം റിക്കാർഡ് ചെയ്യപ്പെട്ടിരുന്നു എന്നതും അതിന്റെ മെമ്മറി കാർഡ് ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
എന്നാൽ ആ മെമ്മറി കാർഡ് ഒടുവിൽ കൈവശം വെച്ചിരുന്നത് അന്തരിച്ച നടി കെ.പി.എ.സി ലളിതയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ലളിത ചേച്ചി ഇന്ന് നമ്മോടൊപ്പം ഇല്ലാത്തതിനാൽ ആ കാർഡിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ പറയാനാവില്ല.
അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകിയ ഭൂരിഭാഗം പേരും പറഞ്ഞത് അത് ലളിത ചേച്ചിയുടെ കൈവശമായിരുന്നു എന്നാണ്. ഒരു സാക്ഷി ഇത് ഉറപ്പിച്ചു പറയുകയും ചെയ്തു. അതിനാൽ തന്നെ ഈ അന്വേഷണം കെപിഎസി ലളിതയിൽ അവസാനിക്കുന്നു. ഇതിൽ മറ്റ് അംഗങ്ങളാരും കുറ്റക്കാരോ പ്രതികളോ അല്ല’.
2018-ൽ നടന്ന ഒരു സംഭവം ഏഴു വർഷക്കാലം ആർക്കും പരാതിയില്ലാതെ ഇരുന്നിട്ട് 2025-ൽ ഒരു പ്രശ്നമായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. മെമ്മറി കാർഡിലെ വിവരങ്ങൾ പുറത്തുപോയിട്ടുണ്ടെങ്കിൽ അത് ദൃശ്യങ്ങൾ കണ്ടവർ തന്നെയാകണമെന്നില്ല, ആ ചർച്ചയിൽ പങ്കെടുത്തവർ മറ്റുള്ളവരോട് സംസാരിച്ചത് വഴിയുമാകാം.
35 പേജുള്ള ഈ റിപ്പോർട്ട് പരാതിക്കാർക്ക് പരിശോധിക്കാവുന്നതാണ്. അവർക്ക് വേണമെങ്കിൽ പൊലീസിനെയോ കോടതിനെയോ സമീപിക്കാം. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അമ്മയെ സംബന്ധിച്ച് ഈ അധ്യായം ഇവിടെ അവസാനിക്കുന്നു.
ഞങ്ങളുടെ ശ്രദ്ധ ഇനി വരുന്ന ഫെബ്രുവരി 12-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കാൻ പോകുന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലേക്ക് ആണ്, അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.’ ശ്വേത മേനോൻ പറഞ്ഞു.