കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയാറായത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസന്വേഷണം തുടങ്ങിയത്.
സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വിഎസ് ആരോപിച്ചത്.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വെള്ളിയാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിരന്തരം നിർദേശിച്ചിട്ടും ഇദ്ദേഹം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണത്തിൽ ഒന്നും സംഭവിക്കുന്നില്ല. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ പറഞ്ഞു.
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു