മിസൂറി സിറ്റി (ടെക്സസ്): കടൽ കടന്നെത്തിയ കാരുണ്യത്തിന് കാൽ നൂറ്റാണ്ടിന്റെ സഫല യാത്ര. മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സന്യാസിനീ സമൂഹം അമേരിക്കയിലെ സാന്നിധ്യത്തിന്റെയും ശുശ്രൂഷയുടെയും രജതജൂബിലി, ടെക്സസിലെ മിസൂറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ചർച്ച് ഓഫ് ഹൂസ്റ്റണിൽ ആഘോഷിച്ചപ്പോൾ അത് സേവനത്തിന്റെ പാതയിൽ അവർ നടന്നു തീർത്ത യാത്രയുടെ കൂടി ഓർമ പങ്കുവയ്ക്കലായി.
കൃതജ്ഞതാ ബലിയോടെയും പൊതുസമ്മേളനത്തോടെയും ഭക്തിപൂർവം നടന്ന ആഘോഷങ്ങൾ മലയാളികൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂടി സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, നിരവധി വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
അമേരിക്കയിലെ സീറോമലബാർ സഭയുടെ വളർച്ചയിൽ എംഎസ്എംഐ സിസ്റ്റേഴ്സ് വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ച് മാർ ജോയ് ആലപ്പാട്ട് തന്റെ വചനസന്ദേശത്തിൽ അനുസ്മരിച്ചു.
രൂപതയുടെ പ്രാരംഭകാലം മുതൽക്കേ അതിന്റെ ചരിത്രത്തോടും വികാസത്തോടും ചേർന്നുനിൽക്കുന്നതാണ് ഈ സന്യാസിനീ സമൂഹത്തിന്റെ അമേരിക്കയിലെ സാന്നിധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിലെ തന്റെ വൈദിക ശുശ്രൂഷാകാലത്തെയും, കുളത്തുവയലിൽ നടന്ന വാർഷിക ധ്യാനങ്ങളിൽ പങ്കെടുത്തതിലൂടെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ വന്ദ്യ വർക്കി കുഴികുളത്തിന്റെ ആത്മീയതയെയും ദർശനത്തെയും അടുത്തറിയാൻ സാധിച്ചതിനെക്കുറിച്ചുമുള്ള വ്യക്തിപരമായ ഓർമകൾ ബിഷപ് പങ്കുവച്ചു.
ആഴമേറിയ പ്രാർഥനാജീവിതത്തിൽ നിന്നും ദൈവവചനത്തോടുള്ള പ്രതിബദ്ധതയിൽ നിന്നുമാണ് ഈ സമൂഹം ജന്മമെടുത്തതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.