കൊച്ചി: എറണാകുളം കുന്നുവഴിയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30 ), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് ആയിരുന്നു ഇവിടെ വിൽപ്പന നടത്തിയിരുന്നത്. വിൽപ്പന നടത്തി അന്ന് തന്നെ ബംഗാളിലേക്ക് മടങ്ങിപ്പോകും. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.