മനുഷ്യൻ സംവദിക്കുന്ന ഭാഷയ്ക്ക് അവന്റെ പുരോഗതിയിൽ വലിയ പങ്കുണ്ട്. ഇന്ന് ലോകം മനുഷ്യനെക്കുറിച്ചു സംസാരിക്കുന്നത് പ്രധാനമായും ഒരുതരം സാമ്പത്തിക ഭാഷയിലാണ്. ഉത്പാദനവും കൈമാറ്റവും ലാഭവും നഷ്ടവും ഒക്കെയാണ് മനുഷ്യനെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംകുറിച്ചുള്ള സംഭാഷണത്തിന്റെ ഭാഷാശൈലി. പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ സുവിശേഷപരമായ ഭാഷ ആവശ്യമാണെന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
സുവിശേഷാത്മകമായ ഭാഷ എന്നത് മനുഷ്യന്റെ ആന്തരിക മഹത്വത്തെ മുഖവിലയ്ക്കെടുക്കുന്ന ഭാഷയാണ്. ദൈവ മഹത്വം, മനുഷ്യ വ്യക്തിയുടെ അന്തഃസ്, സമ്പത്തിന്റെ മേലുള്ള പൊതു അവകാശം, ദരിദ്രർക്കുള്ള പ്രത്യേക പരിഗണന, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, സമാധാനം, വിശുദ്ധി, ആധ്യാത്മികത തുടങ്ങിയ അടിസ്ഥാന ദർശനങ്ങളുടെ ചൈതന്യമുൾക്കൊള്ളുന്ന ഒരു ഭാഷ മനുഷ്യവംശത്തിന്റെ കൂട്ടായ്മയ്ക്കും നിലനിൽപ്പിനും ആവശ്യമുണ്ട്. മറ്റുള്ളവരെ അപമാനിക്കുന്നതോ ശത്രുത വളർത്തുന്നതോ ആയ വാക്കുകൾ ഒഴിവാക്കുന്നതും സുവിശേഷാത്മക ഭാഷയുടെ ഭാഗമാണ്.
◄ മനുഷ്യന്റെ മഹത്വം എവിടെനിന്ന്?
മനുഷ്യന്റെ മഹത്വം എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്നത് ഒരു വലിയ ചോദ്യമാണ്. ഒരാൾ ആർജിച്ചെടുക്കുന്ന സമ്പത്തും സ്ഥാനമാനങ്ങളുമാണ് അയാളുടെ മഹത്വത്തിന്റെ ആധാരം എന്നൊരു ചിന്ത എക്കാലത്തും പ്രബലമാണ്. തത്ഫലമായി ഒരാൾ തന്റെ മൂല്യമോ മഹത്വമോ സ്വയം സമ്പാദിക്കുകയോ തെളിയിക്കുകയോ വേണം എന്ന സ്ഥിതിയുണ്ടാകുന്നത് വളരെ അപകടകരമാണ്. ഇതുവഴി കാര്യക്ഷമതയുള്ളവർക്കു കൂടുതൽ മൂല്യം കൽപിക്കപ്പെടുന്നു. തത്ഫലമായി വ്യക്തികൾ ലക്ഷ്യം നേടാനുള്ള ഉപകരണങ്ങളായി ചുരുങ്ങുകയും സ്വന്തം നിലയിൽ ആദരിക്കപ്പെടേണ്ട വ്യക്തികളെന്ന നില നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ, മനുഷ്യന്റെ മൂല്യം അവൻ നേടുന്നതിലോ ഉത്പാദിപ്പിക്കുന്നതിലോ അല്ല; മനുഷ്യനാണെന്ന കാരണത്താൽ തന്നെയാണെന്ന് പാപ്പാ പഠിപ്പിക്കുന്നു.
അതായത്, മനുഷ്യന്റെ മഹത്വം "അസ്തിത്വപരമായ (ontological dignity) മഹത്വ' മാണ്. “അത് അവൻ "മനുഷ്യൻ ആയിരിക്കുന്നു' എന്നതുകൊണ്ടും അവൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാണ് എന്നതുകൊണ്ടും ദൈവം അവനെ സ്നേഹിക്കുന്നു എന്നുള്ളതുകൊണ്ടുമുള്ള മഹത്വമാണ്. ഒരു പാപത്തിനും പരാജയത്തിനും അപമാനത്തിനുംപോലും ഈ അടിസ്ഥാന മഹത്വം ഇല്ലാതാക്കാനാവില്ല” എന്ന മാർപാപ്പയുടെ വീക്ഷണം എത്ര ശ്രേഷ്ഠമാണ്!
◄ മനുഷ്യാവകാശങ്ങളുടെ പരമമായ മൂല്യം
മനുഷ്യന്റെ ലംഘിക്കാനാകാത്ത മഹത്വത്തോടു ചേർന്നു നിൽക്കുന്നതാണ് അവന്റെ അവകാശങ്ങൾ. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആധുനിക കാലഘട്ടത്തിലെ തിരിച്ചറിവും മനുഷ്യാവകാശ പ്രഖ്യാപനങ്ങളും സഭ അംഗീകരിക്കുകയും നന്ദിയോടെ അനുസ്മരിക്കുകയും ചെയ്യുന്നു. 1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളുടെ സാർവദേശീയ പ്രഖ്യാപനം നമ്മുടെ കാലഘട്ടത്തിലെ മനുഷ്യ മനഃസാക്ഷിയുടെ മഹത്തായ പ്രകടനങ്ങളിലൊന്നാണെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ അഭിപ്രായപ്പെട്ടത് ലെയോ പാപ്പാ ആവർത്തിക്കുന്നു.
ക്രൈസ്തവ വീക്ഷണത്തിൽ മനുഷ്യാവകാശങ്ങൾ മനുഷ്യ മഹത്വത്തിന്റെ അന്തർലീന പ്രകടനങ്ങളാണ്, അവ പുറത്തുനിന്ന് നൽകപ്പെടുന്നവയല്ല. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാനാവാത്തവയും അന്യാധീനപ്പെടുത്താൻ കഴിയാത്തവയുമാണ്. ഇവയിൽ ഏറ്റവും അടിസ്ഥാനപരമായത് ജീവിക്കാനുള്ള അവകാശമാണ് - ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണംവരെ. ഈ അവകാശമില്ലാതെ മറ്റൊരു അവകാശവും പ്രാവർത്തികമാക്കാനാവില്ല. അതുകൊണ്ടാണ് ഗർഭച്ഛിദ്രം, നിരപരാധികളുടെ കൊലപാതകം, ദയാവധം എന്നിവ സഭ ഗുരുതരമായ തെറ്റുകളായി കണക്കാക്കുന്നത്.
◄ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങൾ
സഭയുടെ സാമൂഹിക പ്രബോധനങ്ങൾ അഞ്ച് അടിസ്ഥാന തത്വങ്ങളുടെ മേലാണ് നിലനിൽക്കുന്നത് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ഈ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അവബോധം ധാർമികമായി നിലനിൽക്കാൻ പരിശ്രമിക്കുന്ന ഏതൊരു സമൂഹത്തിനും അത്യാവശ്യമാണ്. അവയിൽ ഒന്നാമത്തേത് സമൂഹത്തിന്റെ പൊതുനന്മ എന്ന തത്വമാണ്. ഓരോ വ്യക്തിയുടെയും മഹത്വത്തെ സാമൂഹിക തലത്തിൽ അംഗീകരിക്കുന്നതാണ് പൊതുനന്മ.
ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം, സ്വന്തം താത്പര്യങ്ങളുടെ പരിമിതികളെ അതിജീവിച്ചു പൊതുനന്മയ്ക്കായി പ്രവർത്തിക്കുക എന്നത് ഒരു അടിസ്ഥാന മൂല്യമാണ്. ഓരോരുത്തരും വളരുമ്പോൾ പൊതുനന്മയുണ്ടാകുന്നു എന്നതൊരു മിഥ്യാധാരണയാണ് എന്ന് മാർപാപ്പ അഭിപ്രായപ്പെടുന്നു. പരസ്പര ആശ്രയത്വത്തിൽനിന്നാണ് പൊതുനന്മ രൂപപ്പെടുന്നത്. ഓരോ വ്യക്തികളുടെയും നന്മകൾ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഒരു അധിക മൂല്യം പൊതുനന്മയിൽ ഉൾച്ചേരുന്നുണ്ട് എന്ന് പാപ്പാ കരുതുന്നു.
സൃഷ്ടവസ്തുക്കൾ എല്ലാവരുടേതുമാണെന്നതാണ് സാമൂഹിക പ്രബോധനങ്ങളുടെ രണ്ടാമത്തെ തത്വം. ഭൂമി, വെള്ളം, വായു, പ്രകൃതിവിഭവങ്ങൾ എന്നിവ മനുഷ്യവംശത്തിനു മുഴുവനായി ദൈവം നൽകിയ ദാനങ്ങളാണ്. ഓരോ വ്യക്തിക്കും ഇപ്പോഴും ഭാവിയിലും ഈ വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യ സ്വത്തവകാശം അംഗീകരിക്കുമ്പോഴും ആ അവകാശം എപ്പോഴും സ്രഷ്ടവസ്തുക്കൾ പൊതുഉപയോഗത്തിനുള്ളതാണ് എന്ന കാഴ്ചപ്പാടിനു കീഴിലുള്ളതായിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് ഈ തത്വം ഭൗതികസമ്പത്തുകൾക്കു മാത്രമല്ല, അറിവ്, പേറ്റന്റുകൾ, അൽഗോരിതങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡാറ്റ തുടങ്ങിയ പുതിയ സ്വത്തുക്കൾക്കും ബാധകമാണ്. ഇവ കുറച്ചുപേരുടെ കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ പുതിയ അസമത്വങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനാൽ സാങ്കേതികവിദ്യയും പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയെയും ഭാവിതലമുറകളെയും മാനിച്ചുകൊണ്ടു പൊതുലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടണം.
അധികാര ക്രമം പാലിക്കപ്പെടണം എന്നതാണ് മൂന്നാമത്തേത്. വ്യക്തികൾ, കുടുംബങ്ങൾ, പ്രാദേശിക സമൂഹങ്ങൾ, ഇടനില സംഘടനകൾ എന്നിവയുടെ ഉത്തരവാദിത്വങ്ങൾ രാഷ്ട്രവും ഗവൺമെന്റുംപോലെയുള്ള ഉയർന്ന അധികാരസ്ഥാപനങ്ങൾ ഏറ്റെടുക്കരുത്. മറിച്ച് അവയുടെ സ്വാതന്ത്ര്യവും സൃഷ്ടിപരതയും സംരക്ഷിക്കുകയും ഏകോപിപ്പിക്കുകയും വേണം എന്നതാണ് ഈ വീക്ഷണം. വ്യക്തിയും കുടുംബവും രാഷ്ട്രത്തിൽ ലയിച്ചുപോകരുത് എന്നതാണ് എക്കാലവും സഭ പഠിപ്പിക്കുന്നത്.
രാഷ്ട്രം പൊതുനന്മ സംരക്ഷിക്കണം, എന്നാൽ കുടുംബങ്ങളുടെയും സംഘടനകളുടെയും ഉത്തരവാദിത്വങ്ങൾ സ്ഥിരമായി ഏറ്റെടുക്കരുത്. ഈ തത്വം യഥാർഥത്തിൽ ഉത്തരവാദിത്വങ്ങൾ പങ്കിടുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഡിജിറ്റൽ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഈ ധാർമിക തത്വത്തിനു വലിയ പ്രാധാന്യമുണ്ട്. ഇന്ന് ചില വൻ കമ്പനികൾ ഡാറ്റയും അൽഗോരിതങ്ങളും നിയന്ത്രിച്ച് അനിയന്ത്രിതമായ അധികാരം കൈയാളുന്നു. ഇവിടെയെല്ലാം സുതാര്യത, ഉത്തരവാദിത്വം, പൊതുപങ്കാളിത്തം എന്നിവ ഉറപ്പാക്കപ്പെടേണ്ടതുണ്ട്.
ഐക്യദാർഢ്യത്തിന്റെ തത്വമാണ് നാലാമത്തേത്. ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവനും മറ്റുള്ളവരുമായി ബന്ധിക്കപ്പെട്ടവനുമാണ്. അതിനാൽ “ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല.” ആഗോളവത്കരണവും ഡിജിറ്റൽ ശൃംഖലകളും നമ്മെ കൂടുതൽ പരസ്പരബന്ധമുള്ളവരാക്കിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ യഥാർഥ ഐക്യം ഈ ബന്ധങ്ങളെ പങ്കുവയ്ക്കലിന്റെയും സഹകരണത്തിന്റെയും മാർഗങ്ങളാക്കി മാറ്റുമ്പോൾ ഉണ്ടാകുന്നതാണ്. ഐക്യദാർഢ്യം ഒരു സാമൂഹിക തത്വത്തെക്കാൾ ഒരു പുണ്യമാണ്. ദരിദ്രരെയും ഭാവിതലമുറകളെയും പരിഗണിച്ച് പൊതുനന്മയ്ക്കായി സ്ഥിരതയോടെ പ്രവർത്തിക്കാനുള്ള മനോഭാവമാണത്.
സാമൂഹിക നീതി എന്ന തത്വമാണ് അഞ്ചാമത്തേത്. അനീതികൾ വ്യക്തികളുടെ തിന്മകളിൽനിന്നു മാത്രമല്ല ഉദ്ഭവിക്കുന്നത്. അസമത്വം സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഘടനകളിൽനിന്ന് അനീതി ഉത്ഭവിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഇതിനെ "പാപത്തിന്റെ ഘടനകൾ' എന്നു വിളിച്ചത്. യുദ്ധങ്ങൾ, കൊളോണിയലിസം, വംശീയവും ലിംഗപരവുമായ വിവേചനം, ചൂഷണം തുടങ്ങിയവ മൂലം തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കുകയും പുറന്തള്ളപ്പെട്ടവരെ സമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുകയാണ് സാമൂഹിക നീതിയുടെ ലക്ഷ്യം.
◄ സ്നേഹം പരമ ലക്ഷ്യം
സഭയുടെ സാമൂഹിക പ്രബോധനങ്ങൾ കത്തോലിക്കാ വിശ്വാസത്തിന്റെ ഹൃദയഭാഗത്തേക്കു നമ്മെ നയിക്കുന്നു എന്ന പാപ്പാ പ്രഖ്യാപിക്കുന്നു. ദൈവം ത്രിത്വമാണെന്ന ദൈവിക രഹസ്യംതന്നെയാണ് സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ. ത്രിത്വൈക ദൈവം കൂട്ടായ്മയുടെ ദൈവമാണ്. അതുകൊണ്ടുതന്നെ തന്റെ ഛായയിൽ ദൈവം സൃഷ്ടിച്ച മനുഷ്യന്റെ യഥാർഥ ഛായയും സാദൃശ്യവും കൂട്ടായ്മയുടെതാണ്. ദൈവത്തോടും മനുഷ്യനോടുള്ള കൂട്ടായ്മയെക്കുറിച്ചാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങൾ സംസാരിക്കുന്നത്.
ദൈവം സ്നേഹമാണ് എന്നതാണല്ലോ ത്രിത്വത്തിന്റെ ആന്തരിക രഹസ്യം. സ്നേഹം ആത്മസമർപ്പണത്തിലും പങ്കുവയ്ക്കലിലുമാണു പ്രകടമാകുന്നത്. ദൈവത്തോടും മനുഷ്യനോടും ബന്ധത്തിലായിരിക്കുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിച്ച ദൈവത്തോടും മറ്റുള്ളവരോടും സൃഷ്ടപ്രപഞ്ചത്തോടും കൂട്ടായ്മയിൽ നിലനിൽക്കേണ്ട വിധത്തിലാണ് ദൈവം മനുഷ്യ വ്യക്തിയെതന്നെ സംവിധാനം ചെയ്തിരിക്കുന്നത്.
സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മയിലാണ് മനുഷ്യന്റെ മഹത്വം പ്രകടമാകുന്നത്. അത് ഒരാളുടെ കഴിവുകളിലോ സമ്പത്തിലോ സാമൂഹികസ്ഥാനത്തിലോ അല്ല സ്ഥിതിചെയ്യുന്നത്. ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന്റെ ദാനമാണത്. ഈ സ്നേഹം മനുഷ്യരൂപം പ്രാപിച്ചിരിക്കുന്നത് മിശിഹായിലാണ്. അതുകൊണ്ടുതന്നെ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ ദൈവപുത്രനായ മിശിഹാ തന്നെയാണ്.
(തുടരും)