കർഷകരുടെ രക്ഷിതാവാണ് ദീപിക. കർഷകരുടെ അവകാശങ്ങൾക്കായി പൊരുതാനും അവരെ നയിക്കാനും കൃഷി അഭിമാനമുള്ള തൊഴിലായി അംഗീകരിക്കപ്പെടാനും ദീപിക എക്കാലവും തൂലിക ചലിപ്പിച്ചു. കൃഷി പഠിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രചരിപ്പിക്കാനും പത്രത്തിൽ കാർഷിക കോളവും കർഷകൻ മാസികയുമുണ്ടായി. റബർ കൃഷി പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും 125 വർഷം മുമ്പ് ദീപിക മുന്നോട്ടുവന്നു.
‘തിരുവിതാംകോട്ട റബർകൃഷി’ എന്ന ലേഖനത്തിൽ എഴുതി: “റബർമരം കൃഷി ചെയ്യുന്നതു ആദായകരമാണെന്നു വിശേഷിച്ചു പറയേണ്ടതില്ല. കോതമംഗലം മുതലായ സ്ഥലങ്ങളിൽ റബർ കൃഷിക്കായി യൂറോപ്യൻ കന്പനിക്കാർ വന്നു തുടങ്ങിയിട്ടുണ്ട്. ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി മുതലായ താലൂക്കുകളിലും റബർമരം ഉണ്ടാകുമെന്നതിനു സന്ദേഹമില്ല.” ഉത്പാദനം തരുന്ന റബർ ബഡ് ക്ലോണുകളുടെ സാധ്യതയും പരിപാലനവും കർഷകരെ ബോധിപ്പിച്ചു.
നിലവിലുണ്ടായിരുന്ന കൃഷികൾ മെച്ചപ്പെടുത്താനും ശാസ്ത്രീയമാക്കി ലാഭകരമാക്കാനും നിർദേശങ്ങൾ നൽകിപ്പോന്നു. 1911 ഒക്ടോബർ 17ന് ‘കേരളത്തിലെ തെങ്ങുകൃഷി’ എന്ന ശീർഷകത്തിൽ മുഖപ്രസംഗത്തിൽ എഴുതി: “കേരളത്തിൽ തെങ്ങുകൾ വളരെ അടുപ്പിച്ചു വയ്ക്കുന്നതു മാത്രമല്ല, നാളികേരം വരളുന്നതിനു മുന്പേ വെട്ടി കൊപ്രയാക്കുന്നതും വളരെ നഷ്ടത്തിനു കാരണമെന്നാണ് പറയുന്നത്. തെങ്ങുകൾ നന്നാലു ദണ്ഡ് അകലെ വയ്ക്കണമെന്നാണ് പൂർവികൻമാരുടെ അഭിപ്രായം.”
വാഴകൃഷിയെപ്പറ്റിയുള്ള കുറിപ്പ് ഇങ്ങനെ: “പല ജാതി വാഴകൾ നമ്മുടെ നാട്ടിലുണ്ട്. അതിന്റെ കിഴങ്ങും പിണ്ടിയും കായും ഇലയും എല്ലാം മനുഷ്യർക്ക് പല പ്രകാരത്തിൽ ഉപയോഗമുള്ളതാണ്. അതുകൊണ്ടു പല പ്രകാരത്തിൽ ആദായകരവും നിത്യോപയോഗപ്രദവുമായ വാഴകൃഷിയിൽ നാട്ടുകാർ കൂടുതൽ ശ്രദ്ധ ചെയ്തു കാണുവാൻ ഞങ്ങൾ വളരെ ആഗ്രഹിക്കുന്നു.”
മത്സ്യകൃഷിയെപ്പറ്റി 1914 ജനുവരി ഒന്പതിലെ മുഖപ്രസംഗത്തിൽ പറയുന്നു: “നമ്മുടെ സംസ്ഥാനത്തു സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ആദായപ്രദമായും ഗുണകരമായും മത്സ്യഡിപ്പാർട്ട്മെന്റിനെ സൃഷ്ടിക്കാവുന്നതാകുന്നു. കന്യാകുമാരി മുതൽ പറവൂരുവരെയും കടൽ മുതൽ തലമല വരെയും എത്തിക്കിടക്കുന്ന തിരുവിതാംകോട്ടു, ആറും തോടും പാടവും തടാകവും കായലും കുറച്ചൊന്നുമല്ല ഉള്ളത്.” അതേകാലത്ത് ചുക്കു സംസ്കരണം ശാസ്ത്രീയവും അതുവഴി ഇഞ്ചിക്കൃഷി ലാഭകരവും ആക്കുന്നതിനെപ്പറ്റി വിശദമായ പാഠം നൽകി.
കേരളീയരുടെ വിശപ്പകറ്റാൻ നെൽകൃഷി വ്യാപകമാക്കണമെന്നും പാടം തരിശിടരുതെന്നും എക്കാലവും എഴുതിക്കൊണ്ടിരുന്നു. കുട്ടനാട്ടിലെ നെൽകൃഷി, കൊച്ചിയിലെ കോൾകൃഷി, പുഞ്ചകൃഷി എന്നിവയിൽ എന്നിവയിൽ പുലർത്തേണ്ട ശ്രദ്ധ കർഷകരെ അറിയിച്ചു. കായൽ നികത്തി നെൽകൃഷി പോഷിപ്പിച്ച കർഷകരുടെ ശ്രമങ്ങളെ ശ്ലാഘിച്ചു. “ഈ രാജ്യത്തേക്കാവശ്യമുള്ള നെല്ലു മുഴുവൻ ഇവിടെത്തന്നെ വിളയിച്ചെടുത്തെങ്കിൽ മാത്രമേ നമ്മുക്കു രക്ഷയുള്ളൂ.
ഗവണ്മെന്റിനു നല്ല മനസുണ്ടെങ്കിൽ നെൽകൃഷി സ്ഥലങ്ങളുടെ വിസ്തീർണം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.” രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെയുണ്ടായ വറുതിയകറ്റാൻ കപ്പകൃഷി വ്യാപനത്തിനും ഊറ്റമായി പിന്തുണ നൽകി. ഭക്ഷ്യവിളയും നാണ്യവിളയും ഒരുപോലെ പ്രധാന്യമുള്ളതാണെന്ന് ബോധനം നൽകി. ക്ഷീരമേഖലയുടെ പ്രാധാന്യത്തിനും ഈന്നൽ നൽകി. അടുത്തയിടെ വിദേശ ഇനം പഴവർഗങ്ങൾ പ്രചാരത്തിലെത്തിയപ്പോൾ അതിനുള്ള സാധ്യതകളും കർഷകരുമായി പങ്കുവച്ചു.