ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിയോഗത്തെത്തുടർന്ന് രാജ്യത്തു നാളെ ആരംഭിക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയ് നേരിട്ടു പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്.
നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി അദ്ദേഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്നാണു സൂചന.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രേലി സംയുക്ത ആക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. രാജ്യത്തു വൻ ജനപങ്കാളിത്തത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്കും സംസ്കാരച്ചടങ്ങുകൾക്കുമാണ് ഇറാൻ ഒരുങ്ങുന്നത്.
നാളെയും ഞായറാഴ്ചയും ടെഹ്റാനിലെ ‘ഇമാം ഖൊമേനി മുസല്ല’യിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. തിങ്കളാഴ്ച ടെഹ്റാനിൽ ഔദ്യോഗിക വിലാപയാത്ര നടക്കും.ചൊവ്വാഴ്ച പവിത്ര നഗരമായ ഖോമിലും വിലാപയാത്രയുണ്ടാകും.
ഇറാക്കിലും അനുസ്മരണ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച ഖമനയ്യുടെ ജന്മനാടായ മഷാദിലെ പ്രശസ്തമായ ‘ഇമാം റെസ’ പുണ്യഭൂമിയിൽ അന്തിമ സംസ്കാരച്ചടങ്ങുകൾ നടക്കും.
സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് പെസഷ്കിയാൻ ക്ഷണിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ബിഹാർ ഗവർണർ സയ്യിദ് അത്നാ ഹസ്നെയിൻ, വിദേശകാര്യ സഹമന്ത്രി പ്രബിത മർഗരിത്ത എന്നിവരായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക.
കോൺഗ്രസ് പാർട്ടിക്കുവേണ്ടി സൽമാൻ ഖുർഷിദ് ടെഹ്റാനിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെയുടെ അനുശോചനക്കത്ത് അദ്ദേഹം ഇറാൻ അധികൃതർക്ക് കൈമാറും. ഷിയാ പാരമ്പര്യപ്രകാരം രക്തസാക്ഷികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ആദരവുകളോടെയാണ് രാജ്യം ഖമനയ്ക്ക് വിട നൽകുന്നത്.