തുറവൂർ: നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) ദുരൂഹമരണം സംബന്ധിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്നലെ സർക്കിൾ ഇസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘം പള്ളിത്തോട്ടിലുള്ള വീട്ടിലെത്തി മരിച്ച ഫെബിനയുടെ മാതാപിതാക്കളായ സാജൻ ആന്റണിയുടെയും, മെറ്റിൽഡാ സാജന്റെയും മൊഴി രേഖപ്പെടുത്തിയത്.
ബിന ബെൻസിഗർ നഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചുവരവേ കഴിഞ്ഞ ജനുവരി18ന് മരിച്ചതാതാണ് മാതാപിതാക്കളെ അറിയിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്തു താമസിച്ച് സ്വർണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഉണ്ടായിരുന്നെന്നും പലതവണ ഇയാൾ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തരശല്യം മൂലം പഠനം അവസാനിപ്പിച്ച ശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ആലപ്പുഴയിൽനിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു. കൂടാതെ മൃതദേഹത്തിൽ മൊട്ടുസൂചികൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മൊട്ടുസൂചി കുത്തി തറച്ച നിലയിലും ആയിരുന്നു.
കൊല്ലം സിറ്റി കമ്മീഷണർക്ക് ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ ക്രൈം റിക്കാഡ്സ് ബ്യൂറോയ്ക്ക് അന്വേഷണം കൈകമാറായിരുന്നു. ഇവരുടെ അന്വേഷണത്തിൽ ഫെബിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പോലീസിന്റെ അന്വേഷണത്തിൽ വലിയ വീഴ്ചയുള്ളതായും, പോലീസ് അന്വേഷണം അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ ത്തുടർന്ന് ഫെബിനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയെ ത്തുടർന്നാണ് തുടരന്വേഷണം സംസ്ഥന ക്രൈം ബ്രാഞ്ചിന് കൈമാറിയത്.