കുവൈറ്റ് സിറ്റി: നീറ്റ് ചോദ്യപേപ്പർ ചോർച്ച - പ്രവാസി വിദ്യാർഥികൾ ദുരിതത്തിലാണെന്നും പ്രതികളെ കർശനമായി ശിക്ഷിക്കണമെന്ന് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്.
22 ലക്ഷത്തിലധികം വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും സ്വപ്നങ്ങളെയും തകർത്തു കളഞ്ഞ സംഭവമാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ച. ഒന്നിലധികം വർഷം ഈ പരീക്ഷയ്ക്കായി പഠിച്ച കുട്ടികളും പരീക്ഷ എഴുതിയിരുന്നു.
കുറ്റമറ്റരീതിയിൽ പരീക്ഷ നടത്താൻ സാധിക്കാത്ത എൻടിഎ ഉദ്യോഗസ്ഥരേയും പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരേയും സമഗ്ര അന്വേഷണം വഴി കണ്ടെത്തി കർശനമായി ശിക്ഷിക്കാൻ നടപടി സ്വീകരിക്കണം.
താമസമില്ലാതെ വീണ്ടും പരീക്ഷ നടത്തി പുതിയ അധ്യയന വർഷത്തിൽ ദിവസങ്ങൾ നഷ്ടപ്പെടാതെ റിസൽട്ട് പ്രഖ്യാപിക്കണം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് കുറഞ്ഞ നിരക്കിൽ കുവൈറ്റിൽ നിന്ന് നാട്ടിലേക്കും അവിടെ നിന്നും ഇവിടേക്കും വിമാന ടിക്കറ്റ് ലഭ്യമല്ലാത്തത്, നാട്ടിലേക്ക് പോയ കുട്ടികൾക്ക് വീണ്ടും വന്ന് പരീക്ഷ എഴുതാൻ പ്രതിസന്ധി സൃഷ്ടിക്കും.
കേന്ദ്ര സർക്കാരിന്റെ വീഴ്ചമൂലമാണ് ഈ ചോദ്യപേപ്പർ ചോർച്ചയും തുടർപ്രശ്നങ്ങളുമെന്ന് ഓവർസീസ് എൻസിപി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.