District News
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ രോഗികള്‍ക്കായി ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. കേരള എന്‍ജിഒ യൂണിയന് തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചത്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാസ് പ്, മെഡിസെപ് ഉള്‍പ്പെടെയുള്ള കൗണ്ടറുകളെക്കുറിച്ചും അവയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും രോഗികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, വിവിധ ഒപികളെക്കുറിച്ച് വിവരം നല്‍കുക എന്നിവയ്ക്കൊപ്പം കെ-സോട്ടോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവദാന രജിസ്ട്രേഷനും ഈ കൗണ്ടറിലൂടെ നടത്താം.
കാലങ്ങളായി രോഗികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കിയതിന്റെ ഭാഗമായാണ് യൂണിയന് ഹെല്‍പ്പ് ഡെസ്ക് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ഒപി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ നോബിള്‍ ഗ്രേഷ്യസ്, ദക്ഷിണമേഖല നോഡല്‍ ഓഫീസര്‍ രാഖി കൃഷ്ണന്, എന്‍ജിഒ യൂണിയന് ജില്ല സെക്രട്ടറി പി.കെ. വിനുകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
International
കയ്റോ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണ് റാഫ അതിർത്തി. ഹമാസുമായുള്ള യുദ്ധത്തിനിടെ രണ്ടു വർഷം മുന്‍പാണ് അടച്ചത്.
സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചുറപ്പിച്ച ഇന്നലെ വളരെ കുറച്ചുപേരെയേ അതിർത്തി കടക്കാൻ അനുവദിച്ചുള്ളൂ. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള 50 പലസ്തീനികളെ ഗാസ വിടാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈജിപ്തിൽനിന്ന് സഹായ വസ്തുക്കൾ നിറച്ച ലോറികളെ ഗാസയിലേക്കു കടക്കാനും അനുവദിച്ചു.
ഇന്നു മുതൽ മുൻകൂർ അനുമതി നേടിയ 150-200 പേരെ ഗാസയ്ക്ക് അകത്തേക്കും പുറത്തേക്കും കടത്തിവിടും. ഇതിന് മുൻകൂർ അനുമതി വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ഗാസയിൽനിന്ന് പലായനം ചെയ്തവരുമായ 20,000 പേരുടെ മുൻഗണനാ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് റാഫ അതിർത്തി തുറന്നത്.പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രേലി മൃതദേഹങ്ങളിൽ അവസാനത്തേതും വീണ്ടെടുത്ത ശേഷമാണ് റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായത്.
Kerala
ചേര്‍ത്തല: പ്രാര്‍ഥനാനിര്‍ഭരമായ മനസുകളുമായി ഒരു രാത്രി മുഴുവന്‍ കാത്തിരുന്ന വിശ്വാസികള്‍ക്കു ദര്‍ശനപുണ്യമേകി അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം നടതുറന്നു.
വിശുദ്ധഗ്രന്ഥ വായനയോടും മലയാളം, ലത്തീന്‍ ഭാഷകളിലുള്ള ഗാനശുശ്രൂഷയോടും കൂടെ പുലര്‍ച്ചെയാണു തിരുസ്വരൂപം പുറത്തെടുത്തു പരസ്യവണക്കത്തിനായി തിരുനടയില്‍ വച്ചത്.
വിശുദ്ധന്റെ തിരുസ്വരൂപം ദര്‍ശിക്കുവാനും വണങ്ങുവാനുമായി ഇന്നലെ രാത്രി മുതല്‍ വിശ്വാസിസഹസ്രങ്ങള്‍ പള്ളിയിലും മുറ്റത്തുമായി കാത്തിരിക്കുകയായിരുന്നു.
പള്ളിയില്‍ പ്രത്യേകം സൂക്ഷിച്ച അറയില്‍ നിന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അത്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നത്. ബസിലിക്ക റെക്ടര്‍ ഫാ.യേശുദാസ് കാട്ടുങ്കല്ത്തയ്യിലിന്റെ നേതൃത്വത്തിലാണു തിരുസ്വരൂപം പുറത്തെടുത്തത്. പ്രധാനതിരുനാള്ദിനം 20 നാണ്. കൃതജ്ഞതാദിനത്തോടെ 27ന് തിരുനാള്‍ സമാപിക്കും.
District News
രാജാക്കാട്: റെഡ് അലർട്ടിൽ എത്തിയ പൊന്മുടി അണക്കെട്ട് തുറന്നു. അറ്റകുറ്റ ജോലികൾക്കായി പന്നിയാർ പവർ ഹൗസ് മൂന്നു മാസത്തേക്ക് അടച്ചതിനെത്തുടർന്ന് വൈദ്യുതി ഉത്പാദനം നിർത്തിവച്ചിരുന്നു.
പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ ഇന്നലെ ഉച്ചയ്ക്കു ശേഷം 10 സെന്റീമീറ്റർ ഉയർത്തിയത്.
സെക്കൻഡിൽ 7500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വേനൽ ആയതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറവാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടർ അടയ്ക്കും. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ വർഷം ഇത് ഏഴാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോൾ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്. 706.05 അടിയിൽ ആണ് റെഡ് അലർട്ട്.