ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രയേൽ-ലെബനൻ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെതുടർന്നാണ് ഹോർമുസ് തുറന്നത്. എന്നാൽ വാണിജ്യ കപ്പലുകൾക്ക് മാത്രമായി 10 ദിവസത്തേക്ക് ഹോർമുസ് തുറന്നെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്നലെ വ്യക്തമാക്കിയത്.
അരഗ്ചിയുടെ പ്രഖ്യാപനത്തിനെതിരെ ഇറാനിൽ വിമർശനം ഉയർന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ചില ഇറാനിയൻ മാധ്യമങ്ങളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു. ശത്രുവിന്റെ താൽപ്പര്യങ്ങൾക്ക് ഇറാൻ വഴങ്ങരുതെന്നാണ് ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറുമായി (ഐആർജിസി) ബന്ധപ്പെട്ട ചില മാധ്യമങ്ങളും സംഘടനകളും പ്രതികരിച്ചത്.
ഇറാനെതിരെ ഇസ്രയേൽ - യുഎസ് സഖ്യം ആക്രമണം ആരംഭിച്ച ഫെബ്രുവരി അവസാനത്തിനുശേഷം ആദ്യമായാണ് ഹോർമുസ് തുറക്കുന്നത്. എന്നാൽ ഐആർജിസിയുടെ പരിശോധനയ്ക്കുശേഷം അനുമതി ലഭിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഹോർമുസ് ഇപ്പോഴും കടക്കാനാകുന്നുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്. കപ്പലുകളിൽനിന്ന് ഇറാൻ ‘ടോൾ’ പിരിക്കുന്നുണ്ടോയെന്നും വ്യക്തമല്ല.
ഇറാന്റെ പ്രഖ്യാപനം വന്നശേഷം എട്ട് കപ്പലുകൾ ഹോർമുസ് കടന്നിട്ടുണ്ട്. ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ ഇറാൻ നീക്കം ചെയ്തുതുടങ്ങി.
Tags : Hormuz opened Iranian Foreign Minister Abbas Araghchi