Kerala
കൊച്ചി: ഭൂട്ടാനില്‍ നിന്നു നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്താൻ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചുവരുത്തിയേക്കും.
വാഹനയിടപാടുകളിലെ മുഖ്യ ഇടനിലക്കാരില്‍ ഒരാളാണ് അമിത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി താരത്തിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി താന്‍ നിന്നിട്ടില്ലെന്ന് അമിത് ചക്കാലയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തുക്കളായ സെലിബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല്‍ നിലവില്‍ ദുല്‍ഖറുമായും പ്രൃഥ്വിരാജുമായും ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു.
തന്റെ ഗരേജില്‍ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാര്‍ട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള പണികൾ നടത്താറുണ്ട്. കൊയമ്പത്തൂര് സംഘത്തില്‍ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാര്‍ട്സ് വില്‍ക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് രാജ്യത്തെത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന "ഓപ്പറേഷന് നുംഖോര്‍' പരിശോധനയുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരണവുമായി നടന് അമിത് ചക്കാലയ്ക്കല്‍.
തന്റെ പക്കൽനിന്ന് ആറു വാഹനങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറഞ്ഞു. അഞ്ച് വര്‍ഷമായി സ്വകാര്യ വാഹനമായി ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും താരം മാധ്യമങ്ങളോടു പറഞ്ഞു.
കസ്റ്റംസിന്റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായിരുന്നു. താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചു. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടുനൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് കൂട്ടിച്ചേർത്തു.
പോസിറ്റീവ് ആയാണ് ആര്‍ടിഒ റിപ്പോര്‍ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ നിന്ന് വന്ന വണ്ടികളില്‍ ഉള്‍പ്പെട്ടതാണോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ നുണ പറയുന്നതല്ല എന്നത് അവര്‍ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.
Kerala
കൊച്ചി: കസ്റ്റംസിന്റെ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. ഇതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്കി.
കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഓപ്പറേഷന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നൂംഖോർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നൂംഖോർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന നടന്നു. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.