ന്യൂഡൽഹി: രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതിനെ വിമർശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
നടന്നത് ഓപ്പറേഷൻ താമരയാണ്. ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭഗവന്ത് മാൻ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണ്. പഞ്ചാബിലെ ജനങ്ങൾ ഈ രാജ്യദ്രോഹികൾക്ക് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. എഎപിക്ക് രാജ്യസഭയിൽ 10 എംപിമാരുണ്ട്. ഇതിൽ ഏഴുപേരാണ് പാർട്ടി വിട്ടത്.
നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി അകന്നിരുന്നു. പുതിയ ഉപനേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അതേസമയം അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞിടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.