മോസ്കോ: യുക്രെയ്ൻ ആക്രമിക്കുമെന്ന ഭീതിയിൽ റഷ്യയിലെ വിക്ടറി ഡേ ആഘോഷം ഇക്കുറി പരിമിതമായിരുന്നു. മോസ്കോയിലെ റെഡ് സ്ക്വയറിൽ ഇന്നലെ നടന്ന സൈനിക പരേഡിൽ ബാലിസ്റ്റിക് മിസൈലുകളും ടാങ്കുകളും പോലുള്ള ആയുധങ്ങൾ പ്രദർശിപ്പിച്ചില്ല.
രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യൻ സേന നാസി ജർമനിയെ തോൽപ്പിച്ചതിന്റെ അനുസ്മരണം ഇത്രത്തോളം വെട്ടിച്ചുരുക്കുന്നതു വർഷങ്ങൾക്കു ശേഷമാണെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സൈനികരുടെ പരേഡ് ഉണ്ടായിരുന്നു.
ലോകനേതാക്കളുടെ സാന്നിധ്യവും പരിമിതമായിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, ലാവോസ്, കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, മലേഷ്യൻ രാജാവ് എന്നിവരാണ് പങ്കെടുത്തത്. കഴിഞ്ഞവർഷത്തെ പരേഡിൽ ചൈനീസ് പ്രസിഡന്റ് ഷിയും ബ്രസീൽ പ്രസിഡന്റ് ലുലാ ഡാ സിൽവയും അടക്കം 27 രാഷ്ട്രനേതാക്കൾ പങ്കെടുത്തിരുന്നു.
യുക്രെയ്നെതിരായ യുദ്ധം നീതിയുക്തമാണെന്നും നാറ്റോയുടെ പൂർണ പിന്തുണയോടെയാണ് യുക്രെയ്ൻ റഷ്യയെ നേരിടുന്നതെന്നും ആഘോഷത്തിൽ പ്രസംഗിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
ആഘോഷത്തിനു മുന്നോടിയായി റഷ്യയും യുക്രെയ്നും മൂന്നുദിവത്തെ വെടിനിർത്തലിനു സമ്മതിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം നടത്തിയേക്കാം എന്ന ഭീതിയിലാണ് റഷ്യ ഇക്കുറി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായി മോസ്കോയിൽ ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തി; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചിട്ടു.
വെടിനിർത്തൽ നീണ്ടേക്കുമെന്ന പ്രതീക്ഷയിൽ ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മധ്യസ്ഥതയിൽ ശനി മുതൽ തിങ്കൾ വരെ മൂന്നു ദിവസം വെടിനിർത്തലിനു സമ്മതിച്ചതായി റഷ്യയും യുക്രെയ്നും സ്ഥിരീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണു വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ നീളുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
റഷ്യയും യുക്രെയ്നും ആയിരം വീതം യുദ്ധത്തടവുകാരെ കൈമാറാനും സമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് അധികാരമേറ്റതു മുതൽ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
സമാധാനം അകലെ, അമേരിക്കയ്ക്ക് ധൃതി: റഷ്യ
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിൽ അമേരിക്കയ്ക്കു ധൃതിയാണെന്നു റഷ്യ. വിഷയം വളരെ സങ്കീർണമാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ വിദൂരമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.