മുബൈ: മകൻ പാർഥ് പവാറിന്റെ കന്പനിയുടെ നേതൃത്വത്തിൽ നടന്ന വിവാദ ഭൂമി ഇടപാട് റദ്ദാക്കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സംഭവത്തിൽ ചട്ടപ്രകാരം അന്വേഷണം നടക്കുമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസും പറഞ്ഞു.
വിവാദ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെ തലവനായ സമിതിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. അതേസമയം ഇടപാട് റദ്ദാക്കുന്നതിന് പാർഥ് പവാറിന്റെ കന്പനി സ്റ്റാന്പ്ഡ്യൂട്ടി ഇനത്തിൽ ഏഴു ശതമാനം അധിക തുക നൽകേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
പൂന മുൻധ്വയിലെ വിലയേറിയ 40 ഏക്കർ സർക്കാർ ഭൂമി 300 കോടി രൂപയ്ക്ക് പാർഥ് പവാർ പങ്കാളിയായ കന്പനിക്ക് വിറ്റതാണ് വിവാദമായത്. 1800 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മകനെതിരായി ഭൂമി കുംഭകോണ ആരോപണം ഉയർന്നതിനു പിന്നാലെ അജിത് പവാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാങ്ങിയ ഭൂമി സർക്കാരിന്റേതാണെന്ന് പാർഥിനും ബിസിനസ് പങ്കാളിക്കും അറിയില്ലായിരുന്നുവെന്നാണ് അജിത് പവാർ വിശദീകരിച്ചത്.