Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് യൂണിയനിലെ പത്ത് അംഗങ്ങൾ രാജിവച്ചു.
താലൂക്ക് യൂണിയനിൽ ആകെ 19 അംഗങ്ങളാണുള്ളത്. ഇതിൽ പത്തുപേർ രാജിവച്ചതോടെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. ഗണേഷ് കുമാറിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ അതൃപ്തിയുണ്ടായിരുന്നു.
താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവുമില്ലെന്നും തന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. പത്മ കഫേ നിർമാണത്തിലടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കോഴികളുമായി പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി. കൽപ്പറ്റയിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ തടയുകയും ഗണേഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. ഇവിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
മന്ത്രിയുടെ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധമുണ്ടായി. കെഎസ്യു പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞ് ബാനർ കെട്ടി.
കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്നെഴുതിയ ബാനറാണ് കെട്ടിയത്. തുടർന്ന് പത്തനാപുരം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ ബസുകൾ തടഞ്ഞു. പത്തനാപുരത്ത് മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്.
Kerala
കൊല്ലം: തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്ന സംഭവത്തിൽ പരസ്യശാസനയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തടികൾ ഇട്ടതിനെ തുടർന്ന് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ പുന്നല - അലിമുക്ക് റോഡിൽ തകരാർ സംഭവിച്ചിരുന്നു. ഇതു കണ്ട മന്ത്രി വാഹനം നിർത്തി അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളോട് ആക്രോശിച്ചു.
ഇത് ദ്രോഹമാണെന്നും ഇവിടെ നിങ്ങൾ തന്നെയല്ലേ താമസിക്കുന്നതെന്നും ചോദിച്ച മന്ത്രി റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂവെന്നും നിലപാടെടുത്തു. ഒരു പിണക്കവും ഇതിൽ വേണ്ടെന്നും പറഞ്ഞു.
തുടർന്ന് എൻജിനീയറെ വിളിച്ചു വരുത്തി എത്രയും വേഗം റോഡ് ശരിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. അതിനുശേഷമാണ് മന്ത്രി പോയത്.
District News
പത്തനാപുരം : പത്തനാപുരം നഗരത്തിന്റെ മുഖഛായ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസൗന്ദര്യവത്കരണപദ്ധതി നടപ്പിലാക്കിയെങ്കിലും ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ പദ്ധതി പാളി. ചെടികൾക്ക് ആവശ്യമായ വെള്ളം നൽകാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ കൂട്ടത്തോടെ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.
ലക്ഷങ്ങൾ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.ചെടികൾ നനയ്ക്കാൻ സ്ഥാപിക്കേണ്ടിയിരുന്ന ഡ്രിപ്പ് ഇറിഗേഷൻ നടപ്പാക്കാത്തതും കാര്യക്ഷമമായ സംരക്ഷണമില്ലാത്തതും പദ്ധതിക്കു തിരിച്ചടിയായി.
കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്താണ് നഗരസൗന്ദര്യവത്കരണത്തിനു തുടക്കംകുറിച്ചത്. രണ്ടുവർഷംമുൻപ് വിഭാവനംചെയ്ത പദ്ധതി എങ്ങുമെത്താതാകുകയും കല്ലുംകടവ് പാലം നഗരത്തിന്റെ വികൃതമുഖമാകുകയും ചെയ്തതോടെയാണ് പദ്ധതിക്കായി മുറവിളി ഉയർന്നത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ എംഎൽഎ ഫണ്ടും പഞ്ചായത്തുവിഹിതവും ഉപയോഗിച്ചു പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.
ഏകദേശം 50 ലക്ഷം രൂപ അടങ്കൽ പ്രതീക്ഷിച്ച പദ്ധതിക്കായി ആദ്യഘട്ട ഫണ്ട് ഉപയോഗിച്ച് കല്ലുംകടവുമുതൽ ചെമ്മാൻപാലംവരെയുള്ള പുനലൂർ-മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലെ മുക്കാൽഭാഗത്തും ചെടിച്ചട്ടികൾ സ്ഥാപിച്ചു.
ചെടികൾ വച്ചതു മാസങ്ങൾക്കുമുൻപാണ്. പൂർണമായി ചെടികൾ നട്ടശേഷം നനയ്ക്കാൻ ഡ്രിപ്പ് ഇറിഗേഷൻ സ്ഥാപിക്കാനും തുടർപ്രവർത്തനങ്ങൾക്കുമായി എംഎൽഎ ഫണ്ടിൽനിന്നുള്ള 28 ലക്ഷം രൂപയും പഞ്ചായത്തുവിഹിതവും വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടത്. ഡ്രിപ്പ് ഇറിഗേഷനുള്ള പൈപ്പുകളും അനുബന്ധ സാമഗ്രികളും സ്ഥാപിക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുൻപാണ് പദ്ധതി ധൃതിപിടിച്ച് നടപ്പാക്കിയത്. വേനലായതോടെ ചെടികൾ നശിച്ചും തുടങ്ങി.
നനയ്ക്കാൻ ജീവനക്കാരനെ നിയോഗിച്ചെന്ന് അധികൃതർ പറയുന്നെങ്കിലും കാര്യക്ഷമമായില്ല. ഇത്രയും സ്ഥലത്തു ചെടികൾ ഉണങ്ങാതെ കാക്കാൻ വേനൽക്കാലത്ത് പലവട്ടം നനയ്ക്കേണ്ടിവരും.
ഇതിനു ഡ്രിപ്പ് ഇറിഗേഷൻ അനിവാര്യമാണ്. തുടക്കത്തിൽത്തന്നെ പദ്ധതി പാളിയതോടെ നിശ്ചിത സ്ഥലത്തെല്ലാം ചെടികൾ വയ്ക്കാതെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. കല്ലുംകടവ് പാലത്തിൽ പദ്ധതിയുടെ ഭാഗമായി ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടപ്പായിട്ടുമില്ല.
ആവശ്യമായ തുക ലഭിച്ച് പദ്ധതി പൂർത്തിയാക്കാനും തുടർപ്രവർത്തനവും പുതിയ പഞ്ചായത്ത് ഭരണസമിതി നടത്തേണ്ടതുണ്ട്. അതിനു സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പഞ്ചായത്തിന് വാഗ്ദാനംചെയ്ത എംഎൽഎ ഫണ്ട് പൂർണമായി അനിവാര്യവുമാണ്.