കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടതു മുന്നണി സ്ഥാനാർഥിയായി ആറാം തവണ ജനവിധി തേടുന്ന പത്തനാപുരം ശ്രദ്ധാകേന്ദ്രമാകുന്നു. മുൻതെരഞ്ഞെടുപ്പുകളിലേതു പോലെ ഒരു ഈസി വാക്കോവർ എന്നത് അസാധ്യമായ പത്തനാപുരത്ത് മന്ത്രിയെ അട്ടിമറിക്കാനാണ് ജ്യോതികുമാർ ചാമക്കാലയുടെ ലക്ഷ്യം.
ഇവിടെ എൻഡിഎ സ്ഥാനാർഥി ട്വന്റി ട്വന്റിയിലെ എസ്. അനിൽകുമാറാണ്. മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദഗ്ധനുമാണ് അനിൽകുമാർ. കഴിഞ്ഞ തവണ തോറ്റെങ്കിലും വീടെടുത്ത് മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായി മാറിയ ജ്യോതി കുമാർ ചാമക്കാലയാണ് ഇത്തവണയും ഗണേഷ് കുമാറിനെതിരെ മത്സരിക്കുന്നത്.
സ്ഥിരമായി ഒരു എതിരാളി ഇല്ലാത്തതാണ് ഗണേഷിന് ഗുണം ചെയ്യുന്ന ഒരു ഘടകമെന്ന വിലയിരുത്തലും ഇതോടെ ഇല്ലാതാകുകയാണ്. കഴിഞ്ഞ അഞ്ചുവർഷവും പത്തനാപുരം വിട്ടു ജ്യോതികുമാർ പോയിട്ടില്ലെന്നാണ് പ്രത്യേകത. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയംനേടാനും സാധിച്ചു.തദ്ദേശതെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിലാണ് ചാമക്കാലയുടെ കണ്ണ്.
എട്ടു പഞ്ചായത്തുകളിൽ ഒരെണ്ണംമാത്രം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ നേടിയത് ആറെണ്ണം. 20 ബ്ലോക്ക് ഡിവിഷനുകളിൽ 16 എണ്ണം. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ടെണ്ണവും. കേരള കോണ്‍ഗ്രസിന് ആകെയുള്ളത് അഞ്ച് വാര്‍ഡുകളാണ്.വിവാദങ്ങളിൽനിന്നും വിവാദങ്ങളിലേക്കാണ് ഗണേഷ്കുമാറിന്റെ യാത്ര.
ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കാനായി ഗണേഷ് കുമാർ നടത്തിയ ചെയ്തികൾ പ്രചാരണ രംഗത്ത് സജീവ ചര്‍ച്ച വിഷയമാക്കി, പ്രവര്‍ത്തകരുടെ വികാരം ഇളക്കി വിടാനാണ് യുഡിഎഫ് ശ്രമം. പത്തനാപുരം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി അഡ്ഹോക് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചത് അസാധാരണ നടപടിയായി.
ഭാര്യ ബിന്ദുവുമായിട്ടുള്ള പ്രശ്നം, അഴിമതി ആരോപണം, ഈ വിഷയം ഉന്നയിച്ച സമിതി അംഗം ആർ. വേണുകുമാറിന് കേരള കോൺഗ്രസ് പ്രവർത്തകരിൽനിന്ന് മർദനം..ഇതെല്ലാം വിവാദമായിരുന്നു.ഗണേശിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പത്തനാപുരത്ത് നടത്തിയ റാലിയിൽ നിന്ന് സിപിഎമ്മും സിപിഐയും വിട്ടു നിന്നതും ശ്രദ്ധേയമായി.
എന്നാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും പത്തനാപുരത്ത് താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നുമാണ് ഗണേഷ്കുമാർ പറയുന്നത്.
കണക്കുകൾ എന്തെല്ലാം പറഞ്ഞാലും ഗണേശനെന്ന കൊമ്പനെ ചാമക്കാല തോട്ടിമുനയിൽ തളയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം.
Tags : Minister Ganeshkumar Jyothikumar Chamakala overthrow Pathanapuram Kerala Assembly election Niyama Sabha Election