വത്തിക്കാൻ സിറ്റി: യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ ലെയോ പതിനാലാമൻ മാർപാപ്പ സ്വാഗതം ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച മാർപാപ്പ, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും ഇതിനായി പ്രാർഥിക്കാനും ആഹ്വാനം ചെയ്തു.
ഇറാനും യുഎസും ചർച്ചകളുടെയും സഹകരണത്തിന്റെയും പാതയിൽ തുടരണമെന്നും ഇന്നലെ നടന്ന പ്രതിവാര പൊതുസദസിൽ സംസാരിക്കവേ മാർപാപ്പ അഭ്യർഥിച്ചു.
“ക്ഷമയോടെയുള്ള ചർച്ചകളുടെയും നയതന്ത്രനീക്കങ്ങളുടെയും ഫലമായി ഇറാനും യുഎസും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവയ്ക്കാനിരിക്കുന്ന കരാറിലെത്തിയതിനെ ഞാൻ സംതൃപ്തിയോടെ സ്വാഗതം ചെയ്യുന്നു.
ഈ കരാർ പരസ്പരവിശ്വാസവും സുരക്ഷയും പശ്ചിമേഷ്യയിലെ സ്ഥിരതയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജനങ്ങൾക്കിടയിൽ ചർച്ചകളുടെയും സഹകരണത്തിന്റെയും വഴികൾ പ്രോത്സാഹിപ്പിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു’’മാർപാപ്പ പറഞ്ഞു.
സമാധാനചർച്ചകൾക്കായി മധ്യസ്ഥത വഹിക്കുകയും സൗകര്യമൊരുക്കാൻ പ്രയത്നിക്കുകയും ചെയ്ത മൂന്നാം കക്ഷി രാജ്യങ്ങൾക്ക് മാർപാപ്പ നന്ദി അറിയിച്ചു.