Kerala
പേരൂർക്കട: റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും രണ്ടു കാറും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9.30 ഓടു കൂടിയായിരുന്നു അപകടം.
നാലു വാഹനങ്ങളും എം.സി റോഡിൽ നാലാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു. പൊടുന്നനെ കാൽനടയാത്രികൻ കുറുകെ ചാടിയതുകണ്ട് ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന ബിഎംഡബ്ല്യു കാർ ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ബിഎംഡബ്ല്യു കാറിനു പിന്നിൽ ടാറ്റ പഞ്ച് കാർ വന്നിടിക്കുകയായിരുന്നു. കാറുകൾ സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകെ വരികയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസ് ടാറ്റാ പഞ്ച് കാറിനു പിന്നിലിടിച്ചു. മൂന്നു വാഹനങ്ങളും തകർന്നിട്ടുണ്ട്. ബസിന്‍റെ മുൻഭാഗവും തകർന്നു.
മണ്ണന്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹന യാത്രികന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
കൊച്ചി: പൈങ്ങോട്ടൂരില്‍ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. പനങ്കര കന്നാരത്തൊട്ടി മറ്റക്കോടിയില്‍ ബേബിയുടെ ഭാര്യ ശോഭന (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.15ന് ആണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോവുകയായിരുന്ന ശോഭന, മൂവാറ്റുപുഴ-കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്അപ് വാന്‍ ശോഭനയെ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു.
പിക്അപ് വാന്‍ തലകീഴായി സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന സഹായിക്കും സാരമായ പരിക്കുകളില്ല.
വാഹനം മറിയുന്നതിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോത്താനിക്കാട് പോലീസും ചേര്‍ന്ന് ശോഭനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംസ്‌കാരം നാളെ രാവിലെ 11ന് ഞാറക്കാട് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍.
District News
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ കൊളഗപ്പാറയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഛത്തീസ്ഗഡ് കദമാന്ദോന്ദി റായിഗ്രാഹ് സ്വദേശി വസന്തറാം(23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. കുഴൽക്കിണർ ജോലിക്കാരനായ വസന്തറാം താമസസ്ഥലത്ത് നിന്ന് റോഡിലേക്കിറങ്ങിയതായിരുന്നുവെന്നാണ് വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് ഇദ്ദേഹത്തെ ഇടിച്ചത്.
തലയ്ക്ക് പരിക്കേറ്റ യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനങ്ങാടി എസ്ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബംഗളൂരൂവിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിമാനത്തിൽ നാട്ടിലെത്തിക്കും. ഇടിച്ചശേഷം നിർത്താതെ പോയ കാർ മീനങ്ങാടിയിൽ നിന്ന് കണ്ടെത്തി.
National
മുംബൈ: മഹാരാഷ്ട്രയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലു പേർ മരിച്ചു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിന്റെ (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.
ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പോലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.