വടക്കഞ്ചേരി: നടപ്പാതകൾ കാൽനടയാത്രക്കാർക്കു സൗകര്യപ്പെടുത്തണമെന്ന സുപ്രീംകോടതിവിധി വടക്കഞ്ചേരി ടൗണിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവരുന്നു. വടക്കഞ്ചേരി ബസാർ റോഡ് എന്നപേരിൽ ലക്ഷങ്ങളേറെ ചെലവഴിച്ച് ടൗൺറോഡും നടപ്പാതകളും നവീകരിച്ചെങ്കിലും വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ടൗണിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്കു സൗകര്യപ്പെടുത്തുന്നില്ലെന്നു നേതാക്കൾ പറഞ്ഞു.
വഴിയോര കച്ചവടക്കാർക്കുപുറമെ കടകളിലെ സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവച്ച് നടപ്പാതകൾ അടയ്ക്കുന്ന സ്ഥിതിയാണ് ടൗണിലുള്ളത്. ബ്യൂട്ടിഫുൾ വടക്കഞ്ചേരി എന്നപേരിൽ നടപ്പാതകളിലെ ഹാൻഡ് റെയിലുകളിൽ മുള്ളുള്ള ബൊഗെയ്ൻവില്ല ചെടിച്ചട്ടികൾകൂടി സ്ഥാപിച്ചതോടെ നടപ്പാതകൾ വീണ്ടുംചുരുങ്ങി. ചിലയിടങ്ങളിൽ വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമർ വരെയുണ്ട് നടപ്പാതയിൽ.
ഇതുമൂലം ആളുകൾക്ക് വാഹനത്തിരക്കേറിയ റോഡിലൂടെ പ്രാണനടക്കിപ്പിടിച്ചുവേണം നടന്നുപോകാൻ. അധികൃതവും അനധികൃതവും ഏതെന്ന് തിരിച്ചറിയാത്തവിധം ടൗൺറോഡിൽ നിറയെ ഓട്ടോസ്റ്റാൻഡുകളാണ്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗംചേർന്നു ഇടയ്ക്കിടെ തീരുമാനങ്ങളെടുക്കുന്നതല്ലാതെ തീരുമാനം നടപ്പിലാക്കുന്നില്ലെന്നു ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഗുരു പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾ നോക്കിയാണ് നടപ്പാത ക്ലീനിംഗും വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കലും ഓട്ടോസ്റ്റാൻഡുകളുമുണ്ടാക്കുന്നത്.
ഈ വിവേചനം അംഗീകരിക്കില്ല. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പുനരധിവസിപ്പിക്കൽ വേഗത്തിലാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നടക്കാനുള്ള അവകാശം മൗലികാവകാശമായാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. നടപ്പാതകൾ ഒരുക്കി അതിർത്തി നിശ്ചയിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതു പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നു കോടതി ഉത്തരവിൽ പറയുന്നുണ്ട്.