തിരുവനന്തപുരം: പ്രഗത്ഭ ബയോകെമിസ്ട്രി പ്രഫസറും പണ്ഡിതനും കവിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ.കെ.ടി. അഗസ്റ്റി കുന്നേത്തേടം (93) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മെഡിക്കല്‍ കോളജ് ആര്.വണ്‍ ജയ്നഗറിലെ കുന്നത്തേടം വീട്ടില്‍നിന്ന് ആരംഭിക്കും. പിഎംജി ലൂര്‍ദ് ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്കുശേഷം നാലഞ്ചിറ സെമിത്തേരിയില്‍ സംസ്കരിക്കും.
പാലാ സ്വദേശിയായ അദ്ദേഹം ബിറ്റ്സ് പിലാനിയില്നിന്നാണ് ബയോകെമിസ്ട്രിയില്‍ എംഎസ്സിയും പിഎച്ച്ഡിയും കരസ്ഥമാക്കിയത്. കേരള സര്‍വകലാശാല, നൈജീരിയയിലെ യൂണിവേഴ്സിറ്റി ഓഫ് മൈദുഗുരി എന്നിവയുള്‍പ്പെടെ സ്വദേശത്തും വിദേശത്തുമായി നാലു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം അധ്യാപനഗവേഷണ മേഖലകളില്‍ സേവനമനുഷ്ഠിച്ചു.
വെളുത്തുള്ളി ഉള്‍പ്പെടെയുള്ള അല്ലിയം വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ മുന്‍നിരക്കാരനായിരുന്നു ഡോ. അഗസ്റ്റി. 150ലധികം ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം 14 ഗവേഷകര്‍ക്ക് പിഎച്ച്ഡിക്ക് മാര്‍ഗനിര്‍ദേശം നല്കി. 2020ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തപ്പോള്‍, ടോക്സിക്കോളജി സൈറ്റേഷന്‍ വിഭാഗത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
കേരള അക്കാദമി ഓഫ് സയന്‍സസിന്റെ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം പാലാ സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷനെ ശക്തിപ്പെടുത്തുന്നതിലും സജീവമായി പ്രവര്‍ത്തിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ അതീവ താത്പര്യമുണ്ടായിരുന്ന അദ്ദേഹം, പൊതുസ്ഥലങ്ങളില്‍ പുകവലി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിരാഹാര സമരം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷവും ലേഖനങ്ങള്‍, കവിതകള്‍, ചരിത്രരചനകള്‍ എന്നിവയിലൂടെ അദ്ദേഹം സമൂഹത്തില്‍ സജീവമായി ഇടപെട്ടു. ദീപികയിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടപ്ലാമറ്റം കാരുവേലില്‍ കുടുംബാംഗം ആലീസ് ആണ് ഭാര്യ. മക്കള്‍: തോമസ് അഗസ്റ്റിന് (റിട്ട. ചീഫ് മാനേജര്‍, ഫെഡറല്‍ ബാങ്ക്). ജോസ് അഗസ്റ്റിന്, ന്യൂസിലാൻഡ് (മുന്‍ കൃഷി ഓഫീസര്‍, കേരള കൃഷി വകുപ്പ്), ഡോ. പോള്‍ അഗസ്റ്റിന് (തിരുവനന്തപുരം ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മുന്‍ മേധാവി). മരുമക്കള്‍: ജിജി (മാമ്പിള്ളി, തൃശൂര്‍), ഡോ. ജാസ്മിന് (മാരേട്ട്, തിരുവനന്തപുരം), ഡോ. റെജി (ഓലിക്കല്‍, ഭരണങ്ങാനം).