Kerala
ബേപ്പൂർ: എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിന്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്.
അതേസമയം മുഹമ്മദ് റിയാസിനുള്ള ജനപിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് എൽഡിഎഫ് ആരോപിച്ചു.
ബേപ്പൂരിൽ യുഡിഎഫിനായി പി.വി. അൻവറും എൻഡിഎയ്ക്കായി കെ.പി. പ്രകാശ് ബാബുവും ആണ് മത്സരരംഗത്തുള്ളത്.
District News
പത്തനംതിട്ട: എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹീത്തോസ് യുവജന സംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ മലങ്കര സുറിയാനി കത്തോലിക്കാ സഭ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ അലക്സിയോസ് ഭദ്രാസന പ്രസിഡന്റ് സാം കോശിക്ക് നൽകി പ്രകാശനം ചെയ്തു.
ഭദ്രാസന ഡയറക്ടർ ഫാ.ജോർജ് വർഗീസ് പുതുപ്പറമ്പിൽ കോന്നി വൈദിക ജില്ലാ ഡയറക്ടർ ഫാ. വർഗീസ് തയ്യിൽ പൂങ്കാവ് യൂണിറ്റ് ഡയറക്ടർ ഫാ. ഡോ.സിജോ ജയിംസ് ചരിവുപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ജോവാൻ എസ്ഐസി എന്നിവർ പ്രസംഗിച്ചു.
Kerala
തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് പിടിയിലായത്. പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പോസ്റ്റർ ഒട്ടിച്ചവരെ പിടികൂടിയത്.
മാർച്ച് 10 നാണ് പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബിന് മുൻപിലും മുരളീമന്ദിരത്തിന് മുൻപിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്ററുകൾ ഒട്ടിച്ചവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനി ജീവനക്കാരായ വി.ബി. ജിബിൻ, യദു കൃഷ്ണ, ശാന്തിമൂർത്തി എന്നിവരാണ് പിടിയിലായത്.
തമിഴ്നാട് സ്വദേശിയാണ് ശാന്തിമൂർത്തി. വി.ബി. ജിബിൻ, യദുകൃഷ്ണ എന്നിവർ തൃശൂർ സ്വദേശികളാണ്. ആർക്ക് വേണ്ടിയാണ് പരസ്യ കമ്പനിക്കാർ പോസ്റ്റർ ഒട്ടിച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതാപനെതിരെ രാഷ്ട്രീയ പരാമർശങ്ങൾ അടങ്ങുന്നതായിരുന്നു പോസ്റ്ററുകൾ.
ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല, പത്മജയെ തോൽപ്പിച്ചു അവസാനം പാർട്ടിയിൽ നിന്ന് പുറത്തെത്തിച്ചു, മുരളിയെ കൂടെ നിന്ന് കുഴികുത്തി മൂടി, ലീഡറുടെ തൃശൂരിലെ കോൺഗ്രസിന്റെ കാലനാണ് പ്രതാപൻ, ലീഡറുടെ കുടുംബത്തോട് ടി.എൻ. പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
National
കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് മുന്നറിയിപ്പുമായി കെ. സുധാകരന് അനുകൂലികളുടെ പോസ്റ്റർ. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളിലാണ് പോസ്റ്റർ ഒട്ടിച്ചത്.
"നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണി… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്'. കെ.എസ്. ബ്രിഗേഡിന്റെ പേരിലാണ് താക്കീത്.
അതേസമയം, ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ. സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.
Kerala
കൊച്ചി: പറവൂരില്‍ കെ. സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും എന്നാണ് സതീശന് പറയുന്നത്. കെ സുധാകരന് പറവൂരിലാണോ സീറ്റ് ചോദിച്ചത്, അങ്ങനെയാണെങ്കില്‍ മാറികൊടുക്കാമെന്ന് സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ. സുധാകരന് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് കുഴപ്പം. കണ്ണൂരിനെ പറ്റി അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് മണ്ഡലമാണത്. അദ്ദേഹം ഇന്നലെ പറഞ്ഞത് അദ്ദേഹമല്ല പോസ്റ്റ് ഇട്ടത് എന്നാണ്.
പറവൂരില്‍ അദ്ദേഹത്തിന് അനുകൂലമായി പോസ്റ്റര്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സിപിഎമ്മുകാര്‍ കൊണ്ടുവയ്ക്കുന്നതാകും. പറവൂരില്‍ പോസ്റ്റര്‍ വച്ചിട്ട് എന്താ കാര്യം. പറവൂരിലാണോ അദ്ദേഹം സീറ്റ് ചോദിച്ചത്. അങ്ങനെയാണെങ്കില്‍ ഞാന്‍ മാറി കൊടുക്കാമെന്ന് സതീശന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്‍എഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ റെഡിയാണെന്നും സതീശന് വ്യക്തമാക്കി. പല സ്ഥലത്തും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ആര് മത്സരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.
കെപിസിസി അധ്യക്ഷൻ പറഞ്ഞതു പോലെ ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആയി പ്രഖ്യാപിക്കണ്ട. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. എംപിമാര്‍ മത്സരിക്കണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേത്യത്വമാണ്. തങ്ങള്‍ക്ക് അതില്‍ അധികാരമില്ലെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. കെ. സുധാകരനും അടൂർ പ്രകാശിനും വേണ്ടി അനുകൂലികൾ പോസ്റ്ററുകളുമായി രംഗത്തെത്തി. ഇന്ന് എറണാകുളത്തെ വിവിധി ഇടങ്ങളിൽ സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറം ആണ് ഫ്ലക്സ് സ്ഥാപിച്ചത്. സുധാകരന് മത്സരിക്കാൻ രാഹുൽഗാന്ധി പിന്തുണ നൽകിയിട്ടുണ്ടെന്നും ഫ്ലക്സിലുണ്ട്.
ഇതിനിടെ, അടൂര്‍ പ്രകാശിനായി പത്തനംതിട്ടയിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാൻഡ് ആരെ ഇറക്കിയാലും കോന്നിയിൽ പ്രകാശം പരക്കില്ലെന്നും അടൂർ പ്രകാശിനെയും കെ. സുധാകരനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നുമാണ് പോസ്റ്ററിലുള്ളത്.
ഈഴവ സമുദായത്തെ തഴഞ്ഞാൽ കോൺഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിലും പരിസരങ്ങളിലും ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Kerala
അമ്പലപ്പുഴ: സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ജി. സുധാകരനെതിരേ പരസ്യ പ്രതിഷേധവുമായി സിപിഎം.
സുധാകരൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുന്നപ്ര കപ്പക്കടയിലെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തും സുധാകരന്റെ വീടിന്റെ മതിലിലും പോസ്റ്റർ പതിച്ചത്.
രക്തസാക്ഷികൾ സിന്ദാബാദ് വർഗ വഞ്ചകന് മാപ്പില്ല വോട്ടില്ല എന്നതായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സിപിഎം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി മെംബർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പതിച്ചത്. സുധാകരനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തിരുവമ്പാടിയില്‍ അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.
"കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്നാണ് പോസ്റ്ററിൽ ഉള്ളത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ട്.
Kerala
പാലക്കാട്: ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ പോസ്റ്റർ. ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.
നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ.
സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡന്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
Movies
അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.
റിയാസ് ഖാന്, ദേവന്, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില്‍ അശോകന്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധര്‍മടം ,ഭദ്ര, അംബിക മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാര്‍വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വഹിക്കുന്നു. നിര്‍മാതാവ് സുധീര്‍ സി.ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, രാഹുൽ പണിക്കർ എന്നിവര്‍ സംഗീതം പകരുന്നു.
ശ്രീനിവാസ്, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്ട്രോളര്- ബാബു ശ്രീധര്‍, രമേഷ്, ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഇനിയും ഉടൻ പ്രദർശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.
Kerala
കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.
"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.
ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പശ്ചാത്തലമാക്കി മുഖ്യമന്ത്രിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും ചിത്രങ്ങൾ സഹിതം തയാറാക്കിയ തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകൾ പിടിച്ചെടുക്കാൻ കളക്ടർമാർക്ക് നിർദേശം.
സ്ഥാനാർഥികളുടെയോ മുന്നണികളുടേയോ പേരോ മറ്റോ ഇല്ലാത്ത പോസ്റ്ററുകൾ മാതൃക പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ അവ സംബന്ധിച്ച പരാതി പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റിയോഗം തീരുമാനിച്ചു.
പ്രതിപക്ഷ നേതാവിന്റെ ചിത്രവും പോസ്റ്ററുകളിലുണ്ടായിരുന്നു.