Kerala
അമ്പലപ്പുഴ: വയറ്റിൽ മുഴയുമായാണ് ഉഷ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിൽ എത്തിയതെന്നു പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ. വളരെ വലിയ മുഴയായതിനാലാണു ശസ്ത്രക്രിയ നടത്തിയത്. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അഡ്മിറ്റാകാൻ കഴിയില്ലെന്നും പിന്നീട് വരാമെന്നു പറഞ്ഞുവെന്നും പ്രിൻസിപ്പൽ ബി. പത്മകുമാർ പറഞ്ഞു.
അതേസമയം, ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിതയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വ്യക്തമാക്കി. വിഷയം ഗൗരവമായിത്തന്നെ എടുക്കുകയാണ്. ശസ്ത്രക്രിയ നടന്നതു കോവിഡ് സമയത്താണ്. 2021 മേയ് പത്തിനാണ് ആദ്യ ചികിത്സ നടത്തിയത്.
പിന്നീട് ഇതേമാസം 12നും ശസ്ത്രക്രിയ നടന്നു. 15 ന് ഡിസ്ചാർജ് ചെയ്തു. ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തരമായി റിപ്പോർട്ട് നൽകും.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാഹിത സർവീസിലുണ്ട്. വിഷയം പുറത്തുപറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണു ചെയ്തത്. അവരാണ് പിന്നീട് വരാമെന്നു പറഞ്ഞത്. കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമതു നടന്നത് വലിയ ശസ്ത്രക്രിയയാണ്.
ഉപകരണം അകത്തുണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഡോ. ഷാഹിത ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. ശസ്ത്രക്രിയയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസിലില്ല. അന്നത്തെ എച്ച്ഒഡി ഡോ. ലളിതാംബികയുടെ യൂണിറ്റാണു ശസ്ത്രക്രിയ നടത്തിയതെന്നും വണ്ടാനം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂള്‍ വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അധ്യാപികയ്ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കാൻ എഇഒ ശിപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ.
National
ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. "സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്'. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.