മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലുണ്ടായ അക്രമത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടിസി) ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സ്കൂളിനുള്ളിൽ വച്ച് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്റോൺമെന്റ് മേഖലയിലെ 'ലിറ്റിൽ ഫ്ലവർ സ്കൂളി'ലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. നെഞ്ചിന് പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പലിന്റെ ക്യാബിനിൽ വെച്ചുണ്ടായ ചർച്ചയ്ക്കിടയിലാണ് ആക്രമണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥിയും അധ്യാപകനും പ്രിൻസിപ്പലും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മൂവരും എഴുന്നേൽക്കുന്നതിനിടെ വിദ്യാർത്ഥി കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഭയന്നുപോയ അധ്യാപകൻ പിന്നോട്ട് മാറിയതോടെ ക്യാബിനിൽ വലിയ പരിഭ്രാന്തി പരന്നു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് സ്കൂൾ ജീവനക്കാർ ചേർന്നാണ് അക്രമിയായ വിദ്യാർത്ഥിയെ പിടിച്ചുമാറ്റിയത്.
സ്കൂളിൽ നിന്ന് ടിസി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ വിദ്യാർത്ഥി മുൻപും ഇതേ ക്ലാസ് അധ്യാപകനുമായി സ്കൂളിൽ വെച്ച് വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച കത്തി വിദ്യാർത്ഥി ഓൺലൈൻ വഴിയാണ് ഓർഡർ ചെയ്ത് വരുത്തിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Maharashtra Principal Latest News