Editorial
ഒരുകാലത്ത് കേരളത്തിലെ ഇടതു പാർട്ടികളുടെ പന്തംകൊളുത്തി പ്രകടനങ്ങളിലും മനുഷ്യച്ചങ്ങലകളിലും ചുവരെഴുത്തുകളിലും നിറഞ്ഞുനിന്നിരുന്ന മുദ്രാവാക്യമായിരുന്നു, “തൊഴിൽ അല്ലെങ്കിൽ ജയിൽ”. തൊഴിൽരഹിതരായ യുവാക്കളുടെ സിരകളിൽ അഗ്നി പടർത്തിയ ആ രാഷ്ട്രീയ മുദ്രാവാക്യം വിളിച്ചവർക്ക് അധികാരം കിട്ടിയിട്ടും തൊഴിൽരഹിതരുടെ എണ്ണം വർധിച്ചതേയുള്ളൂ എന്നതു ചരിത്രം.
പക്ഷേ, ചരിത്രം തിരുത്തിയിരിക്കുന്നു. ‘തൊഴിൽ’ ഇല്ലാത്തതുകൊണ്ട് പകരം ആവശ്യപ്പെട്ട ‘ജയിൽ’ മികച്ച ശമ്പളത്തോടെ ഇടതു സർക്കാർ നടപ്പാക്കിയിരിക്കുന്നു. ആവശ്യപ്പെട്ടതിന്റെ ഇരട്ടിയോളം വർധിപ്പിച്ച് രാജ്യത്തെങ്ങുമില്ലാത്ത ശമ്പളം കേരളത്തിലെ ജയിൽപ്പുള്ളികൾക്ക് ഉറപ്പാക്കിയിരിക്കുന്നു.
620 രൂപവച്ച് 30 ദിവസം പണിയെടുത്താൽ സൗജന്യ ഭക്ഷണത്തിനും താമസത്തിനും ചികിത്സയ്ക്കും പുറമേ, 18,600 രൂപ! ആശമാർ ഉൾപ്പെടെയുള്ള പാവങ്ങൾക്കു വേതനം കഷ്ടിച്ച് 12,000. തൊഴിൽ വേണോ ജയിൽ വേണോ?
റേഷനും മരുന്നിനും പോലും തികയാത്ത തുച്ഛവേതനക്കാരുടെ കൺമുന്നിൽ പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശമ്പളവർധന കൊടുത്തതിന്റെ സാമൂഹികാഘാതം തിരിച്ചറിയാൻ ശേഷിയില്ലാത്ത ‘തൊഴിലാളിവർഗപ്പാർട്ടി’ക്കും ആരാധകർക്കും ഈ അഴിമതിയും മനസിലാകില്ല.
പറയാതെ വയ്യ; തുച്ഛവേതനംപോലും നിഷേധിച്ചും നിന്ദിച്ചും ഈ സർക്കാർ ചവിട്ടിത്തേച്ച നിസഹായരായ മനുഷ്യരുടെ വിയർപ്പിലും കണ്ണീരിലും ചാലിച്ചാണ് പിണറായി സർക്കാർ ഈ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.
അവിദഗ്ധ ജോലികള് ചെയ്യുന്ന തടവുകാരുടെ വേതനം 63 രൂപയിൽനിന്ന് 530 ആയും അർധവിദഗ്ധ ജോലിക്കാരുടേത് 127 രൂപയിൽനിന്ന് 560 ആയും വിദഗ്ധ ജോലിക്കാരുടേത് 152 രൂപയിൽനിന്ന് 620 ആയുമാണ് ഉയര്ത്തിയത്. ദിവസവേതനം പരമാവധി 350 ആക്കണമെന്ന ജയിൽവകുപ്പിന്റെ നിർദേശത്തിലാണ് 620 ആക്കി ഞെട്ടിച്ചത്.
മൂവായിരത്തിലധികം ജയില്പ്പുള്ളികള്ക്കാണ് വർധന. ഇതു ഹൈക്കോടതി നിർദേശത്തിന്റെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണെന്നാണ് ന്യായീകരണം. എങ്കിൽ കുറഞ്ഞ വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള ആ നിർദേശം, ആശമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ... തുടങ്ങി നിരവധി അത്താഴപ്പട്ടിണിക്കാരുടെ കാര്യത്തിൽ എന്തുകൊണ്ടാണ് നടപ്പാക്കാത്തത്?
ആ മനുഷ്യർക്ക് ഈ സർക്കാർ ‘ഭിക്ഷ’ പോലെ എറിഞ്ഞുകൊടുക്കുന്ന നിസാര വേതനത്തിൽനിന്നാണ് ഭക്ഷണവും താമസവും ചികിത്സയുമൊക്കെ. തടവുകാർക്കു ശമ്പളത്തിനു പുറമേ മേൽപ്പറഞ്ഞതൊക്കെ സൗജന്യവും.
ജയിലിലുള്ളവരും മനുഷ്യരാണ്. കൊടുംക്രിമിനലുകളും പാർട്ടിക്കുവേണ്ടി ക്രൂരകൊലപാതകങ്ങൾ നടത്തി ജയിലിൽ ‘സുഖവാസം’ നടത്തി പരോളിൽ വിലസുന്നവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവരും മാത്രമല്ല, അപ്രതീക്ഷിത സാഹചര്യങ്ങളാൽ കുറ്റവാളികളായവരുമുണ്ട്.
അവർക്കു കൃത്യമായ ജോലിയും സുഖസൗകര്യങ്ങളും മുന്തിയ ഭക്ഷണവും പുറത്തുള്ളതിനേക്കാൾ ശന്പളവും കൊടുത്താണോ മാനസാന്തരപ്പെടുത്തേണ്ടത് എന്ന ചോദ്യം അവിടെ നിൽക്കട്ടെ. എന്തുകൊണ്ടാണ് അവർക്കു ശമ്പളം വർധിപ്പിച്ചപ്പോൾ ഈ സംസ്ഥാനത്തെ മനുഷ്യർ പ്രതിഷേധിച്ചതെന്ന് ഈ സർക്കാർ തിരിച്ചറിയണം.
അത് ഈ സർക്കാരും പാർട്ടിയും ഇവിടത്തെ തുച്ഛവരുമാനക്കാരുടെ കണ്ണീർസമരങ്ങളോടു സ്വീകരിച്ച നിഷേധാത്മകവും മാടമ്പിത്തരത്തിൽ ഊന്നിയതുമായ സമീപനം ജനം മറന്നിട്ടില്ലാത്തതുകൊണ്ടാണ്. ഇന്ത്യയിൽ ഏറ്റവുമധികം വേതനം തടവുപുള്ളികൾക്കു കൊടുക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയാണ് ലക്ഷ്യമെങ്കിൽ സഹതപിക്കുന്നു.
പക്ഷേ, ഇത്തരം പൊങ്ങച്ചങ്ങളിലല്ല ജനാധിപത്യമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. 3.5 -4 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരുടെ ആവശ്യം പെട്ടെന്നു മനസിലാകുകയും 10,000-12,000 രൂപ വേതനം വാങ്ങുന്നവരുടേതു നാടകമാണെന്നു തോന്നുകയും ചെയ്യുന്ന രാഷ്ട്രീയബോധം പാവങ്ങളും സാധാരണക്കാരുമായി ഒരു ബന്ധവുമുള്ളതല്ല.
ജയിൽപ്പുള്ളികളുടെ വേതനം കുറയ്ക്കേണ്ട. പക്ഷേ, 200-300 രൂപ വേതനക്കാരുടെ മുഖത്തു നോക്കി പാട്ടപ്പിരിവുകാരെന്നും ഈർക്കിൽ സംഘടനയെന്നും സാംക്രമികരോഗങ്ങൾ പരത്തുന്ന കീടങ്ങളെന്നും വിളിച്ച പാർട്ടി നേതാക്കളുടെ ധാർഷ്ട്യം തിരുത്തി ആശമാർ ഉൾപ്പെടെയുള്ളവരുടെ പ്രതിഫലം വർധിപ്പിക്കണം.
സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവരായ മനുഷ്യരുടെ കുറഞ്ഞ ശമ്പളം ജയിൽപ്പുള്ളികളുടേതിനു തുല്യമെങ്കിലും ആക്കണം. അല്ലെങ്കിൽ അഴിമതിയുടെ തൊപ്പിയിൽനിന്നു പ്രീണനമുയലുകളെ എടുത്തുകാണിക്കുന്ന തെരഞ്ഞെടുപ്പ് ജാലവിദ്യക്കാർ വേദിയിൽനിന്നു മാറണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. ജയിൽ മേധാവിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഏഴു വർഷത്തിനു ശേഷമാണ് തടവുകാരുടെ വേതനത്തിൽ വർധനവ് വരുത്തിയിരിക്കുന്നത്.
സ്കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്കിൽഡിൽ 560 രൂപ, അൺ സ്കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തിൽ വൻ വർധനവുമായി സർക്കാർ ഉത്തരവ്. സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്.
മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്കിൽഡ് വിഭാഗത്തിൽ ജോലിനോക്കിയിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.
സെമി സ്കിൽഡ് വിഭാഗത്തിൽ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.
സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലായി 3,000ൽ അധികം തടവുകാർക്ക് പുതിയ ഉത്തരവിലൂടെ ആനുകൂല്യം ലഭിക്കും. 2018ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി വർധിപ്പിച്ചത്.
കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ തടവുകാർക്ക് ലഭിക്കുന്ന വേതനം വളരെ കുറവാണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ജയിൽ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.