കൊച്ചി: യൂറോപ്പിൽ മെഡിക്കൽ പഠനത്തിന് സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് വിദ്യാർഥിയിൽനിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
കടവന്ത്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ ഡെവലപ്മെന്റ് (ഐസിഡി) എന്ന സ്ഥാപനത്തിനെതിരേയാണ് ചതിക്കും വിശ്വാസവഞ്ചനയ്ക്കും കേസെടുത്തത്. സ്ഥാപന ഉടമ വിഷ്ണു പ്രസാദ് (55), ജീവനക്കാരായ ശ്രീകാന്ത് (50), കെസിയ (45), രേവതി (40) എന്നിവരാണ് ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ. കലൂർ കതൃക്കടവ് സ്വദേശിനിയുടെ പരാതിയിലാണു നടപടി.
ജോർജിയയിലെ അക്കാക്കി സെറിടേലി സ്റ്റേറ്റ് സർവകലാശാലയിൽ 21 ലക്ഷം രൂപയ്ക്ക് എംബിബിഎസ് പഠനം പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയിൽ പറയുന്നു. വീസ വന്നശേഷം കമ്പനി നൽകിയ യൂണിവേഴ്സിറ്റി കോ–ഓർഡിനേറ്ററുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കോഴ്സിന് 48 ലക്ഷം ചെലവാകുമെന്ന് അറിഞ്ഞു. കഴിഞ്ഞ ജൂലൈ മുതൽ നാലു തവണയായാണ് ആറു ലക്ഷത്തോളം രൂപ കൈമാറിയത്.
സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർക്കു കതൃക്കടവ് സ്വദേശിനി പരാതി നൽകിയിരുന്നു.കതൃക്കടവ് സ്വദേശിനിയടക്കം നാലുരക്ഷിതാക്കളാണു സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.