ലക്നോ: വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയ പ്രതിയെ മിരാ ഭയന്ദർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ് 1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാട്രിമോണിയൽ സൈറ്റുകളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും വിവാഹമോചിതരും ശാരീരക വെല്ലുവിളികൾ നേരിടുന്നവരുമായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. പലയിടങ്ങളിൽ പല പേരുകളിൽ വ്യാജരേഖകൾ ഉപയോഗിച്ചാണ് സ്ത്രീകളിൽ നിന്ന് പണം തട്ടിയത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിശ്വാസം നേടിയെടുക്കുന്ന ഇയാൾ, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഘടംഘട്ടമായാണ് പണം തട്ടിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25-ൽ അധികം സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ വഞ്ചിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.
സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ആഡംബര കാർ പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിൽ പ്രതിയുടെ മകനും പങ്കാളിയായതിനെ കണ്ടെത്തിയതിനെ തുടർന്ന് മകനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.