നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ കാലിൽനിന്ന് മരക്കഷ്ണം പുറത്തെടുത്തു. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധു (57)വിന്റെ കാലിൽ നിന്നാണ് മരക്കഷ്ണം പുറത്തെടുത്തത്.
മരത്തിൽനിന്ന് വീണതിനെതുടർന്ന് മധു മെഡിക്കൽ കോളജിൽ ചികിത്സതേടിയിരുന്നു. ഇവിടെ പത്തിലധികം തുന്നലിട്ട ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടു. അടുത്തുള്ള ആശുപത്രിയിൽ എത്തി ഡ്രസിംഗ് ചെയ്യണമെന്ന് നിർദേശിച്ച് മൂന്ന് ദിവസം പാലോട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം വീട്ടിൽ വിട്ടു. തുടർന്ന് മധു വീട്ടിന് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡ്രസിംഗ് ചെയ്തു.
വീണ്ടും മുറിവിൽ നിന്ന് പഴുപ്പ് വന്നതിനെതുടർന്ന് ഓർത്തോ വിഭാഗത്തിൽ കാണിക്കാൻ ഡോക്ടർ അറിയിച്ചതോടെയാണ് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സതേടിയത്. കഴിഞ്ഞ 14ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി. തുടർന്ന് അസ്ഥിരോഗ വിദഗ്ധൻ വി.എസ്. അജിത് കുമാർ ശസ്ത്രക്രിയ നടത്തി രോഗിയുടെ കാലിൽനിന്ന് മരകഷണം പുറത്തെടുക്കുകയായിരിന്നു. അഞ്ച് സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള മരക്കഷ്ണമാണ് പുറത്തെടുത്തത്.
മാര്‍ച്ച് 21ന് മാവിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെയാണ് മധു താഴേക്ക് വീണത്. താഴെ മുറിച്ചിട്ട മരക്കൊമ്പുകളിലേക്ക് വീണപ്പോള്‍ ഇടതുകാലില്‍ മുറിവേറ്റു. ഉടന്‍ പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എക്സറേ എടുത്തപ്പോൾ മുറിവില്‍നിന്നും രണ്ട് കല്ലുകള്‍ കണ്ടെത്തിയെന്നും അത് നീക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറിവില്‍ 12 തുന്നിടുകയായിരുന്നു.