ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി പതാക ഉയർത്തി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്. പത്തടി ഉയരവും 20 അടി നീളവുമുള്ളതാണു പതാക.
"നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവാണ് ഇന്ന് ഉണങ്ങിയത്. നമ്മൾ ശ്രീരാമഭഗവാനിൽ നിന്ന് പഠിക്കണം. അദ്ദേഹത്തിന്റെ വ്യക്തിത്വം മനസിലാക്കണം. അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ സ്വാംശീകരിക്കണം, 2047ൽ രാജ്യം സ്വാതന്ത്രത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കണം. ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്കുള്ള അടിത്തറ നമ്മൾ ശക്തമാക്കണം'– മോദി പറഞ്ഞു.
191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പ്രധാനമന്ത്രി പതാക ഉയർത്തിയത്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക.