കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.