International
കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.
International
കയ്റോ: ലിബിയയിൽനിന്നുള്ള അഭയാർഥികൾ സഞ്ചരിച്ച ബോട്ട് സെൻട്രൽ മെഡിറ്ററേനിയനിൽ മുങ്ങി 80 പേരെ കാണാതായി.
രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ലിബിയൻ തീരനഗരമായ തജൗരയിൽനിന്നു പുറപ്പെട്ട ബോട്ടിൽ 120 പേരാണുണ്ടായിരുന്നത്.
മോശം കാലാവസ്ഥയെത്തുടർന്നാണ് ബോട്ട് മുങ്ങിയത്. 32 പേരെ രക്ഷപ്പെടുത്തി. ഇവരെ ഇറ്റാലിയൻ ദ്വീപായ ലംപെദുസയിലേക്ക് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് മാറ്റി.
യുദ്ധവും ദാരിദ്ര്യവും മൂലമാണ് ആഫ്രിക്കയിൽനിന്നും മിഡിൽ ഈസ്റ്റിൽനിന്നും അഭയാർഥികൾ യൂറോപ്പിലേക്കു കടക്കുന്നത്.
ഈ വർഷം മാത്രം സെൻട്രൽ മെഡിറ്ററേനിയനിൽ 765 അഭയാർഥികൾ മുങ്ങിമരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 150 ശതമാനം അധികമാണിത്.