അഭയാർഥികൾക്കൊപ്പം ലെയോ പതിനാലാമൻ മാർപാപ്പ
"ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു പ്രസംഗവുമായല്ല, മറിച്ച് വലിയൊരു വിശപ്പോടെയാണ്. നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള അതിയായ വിശപ്പ്...' വേനൽക്കാലത്തിന്റെ ആടിയുലയുന്ന കാറ്റിൽ, ഒലിവ് മരങ്ങൾ തണൽവിരിച്ച കാസൽ ഗഡോൾഫോയിലെ ലൗദാത്തോ സി ഗ്രാമം ആ വാക്കുകൾക്കു സാക്ഷിയായി.
തന്റെ വേനൽക്കാല വസതിയിൽ വച്ച്, പാർശ്വവത്കരിക്കപ്പെട്ട ഇരുന്നൂറോളം വരുന്ന ദുർബലരായ മനുഷ്യർക്കൊപ്പം ഉച്ചഭക്ഷണം പങ്കുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ജൂലൈ 11ന് റോം രൂപതയുടെ സഹായത്തോടെയാണ് ഹൃദയസ്പർശിയായ ഈ ഒത്തുചേരൽ ഒരുക്കിയത്. ഭവനരഹിതർ, അഭയാർഥികൾ, സ്വന്തം നാടുവിട്ടു പലായനം ചെയ്യേണ്ടി വന്നവർ തുടങ്ങി ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നവരായിരുന്നു വിരുന്നിനെത്തിയ അതിഥികൾ.
ഇതിൽ 35 കുട്ടികളും ഉൾപ്പെടുന്നു. ടാൻസാനിയയിൽനിന്നുള്ള അഭയാർഥിയായ അമ്മയും അവരുടെ രണ്ട് പിഞ്ചുകുട്ടികളും യുക്രെയ്ൻ, പെറു, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികൾ എന്നിവർക്കൊപ്പമാണ് മാർപാപ്പ ഭക്ഷണത്തിനായി ഇരുന്നത്.
താൻ പ്രസംഗിക്കാനല്ല, മറിച്ച് എല്ലാവരെയും സ്വാഗതം ചെയ്യുന്ന, വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഒരു സഭയെക്കുറിച്ചുള്ള ആഗ്രഹവുമായാണ് എത്തിയതെന്ന മാർപാപ്പ നർമം കലർന്ന വാക്കുകളിൽ പറഞ്ഞു . "ശത്രുതയില്ലാത്ത, എല്ലാവരിലും സ്നേഹവും സമാധാനവും അനുരഞ്ജനവും വസിക്കുന്ന ഒരു ലോകമാണ് സഭ ലക്ഷ്യമിടേണ്ടത്,' മാർപാപ്പ ഓർമിപ്പിച്ചു.

പാലങ്ങൾ പണിയുന്നവൻ എന്ന അർഥമുള്ള "പൊന്തിഫെക്സ്' (Pontifex) എന്ന തന്റെ പദവിയെക്കുറിച്ച് എടുത്തു പറഞ്ഞ അദ്ദേഹം, സമൂഹവുമായും കുടുംബങ്ങളുമായും പ്രത്യാശയുടെ പുതിയ പാലങ്ങൾ പണിയാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ടു.
ദാരിദ്ര്യവും അനീതിയും ഇല്ലാത്ത, അതിന്റെ കാരണങ്ങൾ തന്നെ ഇല്ലാതാക്കപ്പെടുന്ന ഒരു ലോകത്തെ കെട്ടിപ്പടുക്കുന്ന സഭയാകാനാണ് നാം ആഗ്രഹിക്കേണ്ടതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
അക്രമവും വിദ്വേഷവും വിവേചനവുംകൊണ്ട് തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, ഈശോയുടെ സാന്നിധ്യമുള്ള ഈ പൊതുമേശ നീതിക്കും സമാധാനത്തിനുമുള്ള വലിയൊരു വെളിച്ചമാണ് പകരുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അമാട്രീഷ്യാന പാസ്ത, റോസ്റ്റ് വീൽ സിലാൻട്രോ, ചമ്മട്ടി ക്രീമിനൊപ്പം സ്ട്രോബെറി എന്നിവയടങ്ങിയ ലളിതവും എന്നാൽ സ്വാദിഷ്ടവുമായ മെനുവാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്.
വിരുന്നൊരുക്കാൻ സഹായിച്ചവരെയും ദാതാക്കളെയും അനുസ്മരിച്ച് പ്രാർഥിച്ച മാർപാപ്പ, ആശീർവദിക്കുകയും എല്ലാവർക്കും നല്ലൊരു വിരുന്ന് ആശംസിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം (2025 ഓഗസ്റ്റ് 17) സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന എൺപതോളം പേർക്കായി മാർപാപ്പ വിരുന്നൊരുക്കിയിരുന്നു. വത്തിക്കാന്റെ പാരിസ്ഥിതിക കേന്ദ്രമായ ബോർഗോ ലൗദാത്തോ സി സംഘടിപ്പിക്കുന്ന ഈ സംഗമം ഒരുക്കുന്നത്.
ഓരോ വ്യക്തിയുടെയും അന്തസ് ഉയർത്തിപ്പിടിക്കുന്ന, സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയൊരു നേർക്കാഴ്ചയായി ഈ സ്നേഹവിരുന്ന് മാറി.
സന്ദേശം പങ്കുവച്ചുകൊണ്ട് മാർപാപ്പ എല്ലാവരെയും ഒരിക്കൽക്കൂടി വിരുന്നിലേക്കു സ്വാഗതം ചെയ്തു: "ആസ്വദിച്ചു ഭക്ഷണം കഴിക്കുക! എല്ലാവർക്കും സ്വാഗതം!'.
Tags : PopeLeoXIV Refugees Justice