ന്യൂഡൽഹി: ഇന്റർനെറ്റിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ആക്ഷേപഹാസ്യ ഓണ്‍ലൈൻ രാഷ്ട്രീയ കൂട്ടായ്മയായ ’കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി)യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം ആവശ്യമില്ലെന്നു സുപ്രീംകോടതി.
സിജെപി നിയമസംവിധാനത്തിന് കളങ്കം വരുത്തുന്നതായി ഹർജിക്കാർ വാദിച്ചപ്പോൾ വിഷയത്തെ വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജിയിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച അടിയന്തര വാദം ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വ്യാജ നിയമബിരുദങ്ങൾ ഉപയോഗിച്ചു പ്രാക്ടീസ് ചെയ്യുന്നതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും കോടതിമുറിയിലെ വാദപ്രതിവാദങ്ങളും നിരീക്ഷണങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നു കേസിൽ ഹാജരായ മറ്റൊരു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണത്തിനും അടിയന്തര പ്രാധാന്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരുവിഭാഗം യുവാക്കളെ പാറ്റകളോടും പരാദ ജീവികളോടും ഉപമിച്ച് കഴിഞ്ഞ 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തെത്തുടർന്നാണ് സിജെപി രൂപംകൊണ്ടത്.
തന്റെ പരാമർശത്തിലൂടെ യുവാക്കളെ വിമർശിക്കുകയാണു ചെയ്തതെന്ന തരത്തിലുള്ള മാധ്യമറിപ്പോർട്ടുകൾ വല്ലാതെ വേദനിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് കഴിഞ്ഞ 16ന് വിശദീകരണം നൽകിയെങ്കിലും സിജെപി സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിച്ചു.
വ്യാജ ബിരുദം തരപ്പെടുത്തി തട്ടിപ്പിലൂടെ നിയമരംഗത്തേക്കു കടന്നുവരുന്ന വ്യക്തികളെ ഉദ്ദേശിച്ചാണു താൻ പറഞ്ഞതെന്നും ചില മാധ്യമങ്ങൾ അത് വളച്ചൊടിച്ചു വാർത്തയാക്കുകയാണ് ചെയ്തതെന്നുമാണ് ചീഫ് ജസ്റ്റീസ് നൽകിയ വിശദീകരണം.