തിരുവനന്തപുരം: കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്ക് തകർന്ന് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ അകപ്പെട്ട് വയോധിക. കല്ലിയൂർ സ്വദേശിനിയും സീരിയൽ നടിയുമായ വസന്തകുമാരിയമ്മ (75) ആണ് കുഴിയിൽ അകപ്പെട്ടത്. ഇവരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
ഇന്ന് രാവിലെ എട്ടോടെ കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇവരുടെ വീട്ടിലായിരുന്നു അപകടം. ബക്കറ്റിൽ വെള്ളവുമായി നടന്നു വരുന്നതിനിടെ, കാലപ്പഴക്കം കൊണ്ട് ദ്രവിച്ചിരുന്ന സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബ് പൊട്ടി വസന്തകുമാരി ഉള്ളിലേക്ക് വീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ തന്നെ വിഴിഞ്ഞം ഫയർഫോഴ്സിൽ വിവരമറിയിച്ചു.ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തുമ്പോൾ വീട്ടുകാർ ഇറക്കിക്കൊടുത്ത ഏണിയിലൂടെ കയറാൻ ശ്രമിച്ച് പരാജയപ്പെട്ട നിലയിലായിരുന്നു.
ഒരു കൈകൊണ്ട് തൂങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ശരീരത്തിന്റെ ബാക്കി ഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഒരു കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ പിടിവിട്ട് താഴേക്ക് മുങ്ങിപ്പോകാവുന്ന അവസ്ഥയിലായിരുന്നു.
ടാങ്കിന്റെ സമീപത്തുള്ള മറ്റ് സ്ലാബുകൾക്കും ബലക്ഷയം സംഭവിച്ചിരുന്നതിനാലും, ഉള്ളിലെ സ്ഥലം വളരെ ഇടുങ്ങിയതായതിനാലും രക്ഷാപ്രവർത്തനം ഏറെ പ്രയാസമേറിയതായിരുന്നു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉള്ളിലിറങ്ങി കൈ തളർന്നുപോയ വയോധികയെ താങ്ങിനിർത്തി.
തുടർന്ന് നെറ്റ്, റോപ്പ്, ലാഡർ എന്നിവയുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിലാണ് ഇവരെ പുറത്തെത്തിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.വിഴിഞ്ഞം ഫയർസ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സന്തോഷ് കുമാർ, പ്രണവ്, സനൽകുമാർ, ഹരികൃഷ്ണൻ, രാജേഷ്, ജിബിൻ, വിജയരാജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.