ന്യൂഡൽഹി: വിദ്യാഭ്യാസ വിപ്ലവത്തിനു സമയമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം അന്യായമായി പിടിച്ചുപറി നടത്തുന്ന ഒരു സമ്പദ്രായമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) ഡെറാഡൂണിലെ അടുത്ത റാലിയിൽ താൻ പങ്കെടുക്കുമെന്നും രാഹുൽ എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
അഴിമതി, അന്യായം, പക്ഷപാതം, സത്യസന്ധതയില്ലായ്മ-എന്നീ നാല് പദങ്ങളാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തെ വിശേഷിപ്പിക്കാൻ രാജ്യത്തെ വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന് രാഹുൽ കുറിച്ചു.
അഴിമതിയാണ് ദശലക്ഷക്കണക്കിനു വിദ്യാർഥികളുടെ കഠിനാധ്വാനം ഒറ്റയടിക്കു കൊള്ളടിക്കുന്ന പേപ്പർ മാഫിയയ്ക്കു ജന്മം നൽകിയത്. കുറ്റവാളികളായ വിൽപനക്കാർക്കും ഉദ്യോഗസ്ഥർക്കും ടെൻഡറുകളും പ്രൊമോഷനും ലഭിക്കുന്നു.
ആർക്കാണ് ശിക്ഷ ലഭിക്കുന്നത്? തകർന്ന സ്വപ്നങ്ങളുമായി ഒറ്റപ്പെട്ട വിദ്യാർഥികൾക്ക്. മോദി സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും മാധ്യമങ്ങളും നിശബ്ദത പാലിക്കുന്നു -രാഹുൽ കുറിച്ചു.