പുതിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ യുഡിഎഫ് സർക്കാർ ആ നിർണായകമായ തീരുമാനം എടുത്തുകഴിഞ്ഞിരിക്കുന്നു. സ്ഥാനമൊഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായിരുന്ന ‘സിൽവർലൈൻ’ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിരിക്കുന്നു! രണ്ടാം പിണറായി സർക്കാരിന്റെ ആരംഭകാലത്ത് അവതരിപ്പിച്ച ഈ സ്വപ്നപദ്ധതി പ്രകാരം തിരുവനന്തപുരത്തുനിന്നു കാസർഗോഡ് വരെയുള്ള ദൂരം നാല് മണിക്കൂറിൽ ഓടിയെത്തുന്ന ഒരു ട്രെയിൻ സംവിധാനം 75,000 കോടി രൂപ മുടക്കി നിർമിക്കാനായിരുന്നു പ്ലാൻ.
പക്ഷേ, അഞ്ചുകൊല്ലംകൊണ്ട് പദ്ധതി പൂർത്തിയാകുന്പോഴേക്കും ഒന്നരലക്ഷം കോടി രൂപയെങ്കിലും ചെലവാകുമെന്ന് വിദഗ്ധാഭിപ്രായം. ഈ വൻതുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കിയാൽ അതെങ്ങനെ കൊടുത്തുതീർക്കും? വൻമുതൽ മുടക്കി നിർമിക്കുന്ന സിൽവർലൈൻ ട്രെയിൻ നഷ്ടമില്ലാതെ ഓടണമെങ്കിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവാത്ത അളവിൽ കൂടുതലായിരിക്കും. വൻതുക മുടക്കി യാത്രചെയ്യാൻ ആളുണ്ടാകുമോ? ട്രെയിൻ നിർത്തുന്നതു വെറും 12 സ്റ്റേഷനുകളിൽ മാത്രം!
സമുചിതമായ തീരുമാനം
സാന്പത്തികമായി നിലനില്പില്ലാത്ത ഈ പദ്ധതി കേരളത്തിൽ വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് എല്ലാവർക്കും മനസിലായി. കൂടാതെ, പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്പോൾ 30,000 കുടുംബങ്ങളാണ് ഭവനരഹിതരായിത്തീരുന്നത്. പുതിയ പാതയുടെ മാർഗത്തിലുള്ള വീടുകളുടെ അടുക്കളയിൽ വരെ അതിക്രമിച്ചുകയറി മഞ്ഞക്കുറ്റികൾ നാട്ടിയ ഉദ്യോഗസ്ഥരുടെ മനോഭാവം പൊതുസമൂഹത്തിലാകമാനം വലിയ വെറുപ്പുളവാക്കിയിരുന്നു. പലയിടങ്ങളിലും ഈ പദ്ധതിക്കെതിരായി പ്രക്ഷോഭം നടന്നു. ചുരുക്കത്തിൽ, പൊതുതാത്പര്യത്തിനെതിരായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ ഇപ്പോൾ തീരുമാനമെടുത്തത്, സമുചിതമായി എന്നുവേണം പറയാൻ.
പക്ഷേ, സിർവർലൈൻ പദ്ധതിയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്, കേരളത്തിലെ ഗതാഗത മേഖല നേരിടുന്ന ഒരു വലിയ പ്രശ്നം പരിഹരിക്കാൻ അതിവേഗ റെയിൽ സംവിധാനത്തിനു മാത്രമേ കഴിയൂ എന്ന കാര്യമായിരുന്നു. ഇന്ന് കേരളത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ മോട്ടോർ ബൈക്കുകളും സൈക്കിളും ഓട്ടോറിക്ഷയും കാറും ബസും ലോറിയും ഒന്നിച്ച് തിങ്ങിനിരങ്ങി നീങ്ങുന്പോൾ ധാരാളം റോഡപകടങ്ങൾ ഉണ്ടാകുന്നു. ആണ്ടുതോറും 5,000 പേരുടെ ജീവനെങ്കിലും ഈ റോഡപകടങ്ങൾ അപഹരിക്കുന്നു. കൂടാതെ, അധിക ഇന്ധനത്തിന്റെ ഉപയോഗം, അതുണ്ടാക്കുന്ന വിഷവാതകങ്ങളുടെ വ്യാപനം, വാഹനങ്ങളുടെ വർധിച്ച തേയ്മാനം, അന്തരീക്ഷ താപനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളും. ഈ സാഹചര്യത്തിൽ നമ്മുടെ റോഡ് ഗതാഗതത്തിന്റെ ഒരു നല്ല പങ്ക്, റോഡിൽനിന്നു റെയിലിലേക്ക് മാറ്റേണ്ടത് അത്യാവശ്യമായിത്തീരുന്നു. അപ്പോൾ, സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സമ്മതിക്കുന്പോൾതന്നെ, കുറഞ്ഞ ചെലവിൽ, കാര്യക്ഷമമായി നടത്താവുന്ന ഒരു അതിവേഗ റെയിൽ സംവിധാനത്തിന്റെ പ്രാധാന്യം മറക്കാൻ പാടില്ല.
ഒരു പ്രായോഗിക പദ്ധതി
കേരളീയരുടെ യാത്രയുടെ ഒരു വലിയ ഭാഗം റോഡിൽനിന്നു റെയിലിലേക്കു മാറ്റുക, എന്ന നമ്മുടെ ലക്ഷ്യം നേടാനുള്ള ഒരു പ്രായോഗിക പദ്ധതി മുന്നോട്ടു വയ്ക്കട്ടെ! ഇന്ന്, ദിവസേന രാവിലെ വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തി അവിടെനിന്നു ട്രെയിനിൽ ബഹുദൂരം യാത്രചെയ്ത് ജോലിസ്ഥലത്തെത്തുന്നവർ ലക്ഷക്കണക്കിനുണ്ട്.
യാത്രാക്ലേശം അനുഭവിക്കുന്ന ഇവർ പരാതിപ്പെടുന്പോൾ റെയിൽവേ വകുപ്പിന്റെ പ്രഖ്യാപനമുണ്ടാകും ഇതാ ഒരു പുതിയ ‘വന്ദേഭാരത്’ ട്രെയിൻ! ഉയർന്ന നിരക്കിന്റെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ കഴിയുന്ന വരേണ്യവർഗക്കാർക്ക് ‘വന്ദേഭാരത്’ സന്തോഷകരമാണെങ്കിലും സാധാരണക്കാരായ അനുദിന യാത്രക്കാർക്ക് ഈ ‘പോഷ്’ ട്രെയിൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ‘വന്ദേഭാരത്’ കൃത്യസമയത്ത് പോകാനായി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നു. ഇവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും കേരളത്തിലെ മുഴുവൻ യാത്രക്കാർക്കും സുഖകരവും ചെലവു കുറഞ്ഞതുമായ യാത്രാസൗകര്യം ഒരുക്കാനും കഴിയുന്ന പദ്ധതിയുടെ വിശദാംശങ്ങളിലേക്കു കടക്കട്ടെ!
നിലവിലുള്ള തിരുവനന്തപുരം-മംഗലാപുരം ലൈനിൽ ചില പരിഷ്കാരങ്ങൾ വരുത്തി, കേരളത്തിലൂടെ ഓടുന്ന മുഴുവൻ ട്രെയിനുകളും ഹൈസ്പീഡ് ട്രെയിനുകളാക്കിയെടുക്കാൻ കഴിയും. സിൽവർലൈൻ പദ്ധതിയുടെ പത്തിലൊന്നു മാത്രമായിരിക്കും ചെലവ്. പദ്ധതി പൂർത്തിയാക്കാൻ വേണ്ടത് രണ്ടുകൊല്ലം മാത്രം.
ഭാഗ്യവശാൽ തിരുവനന്തപുരം-മംഗലാപുരം റെയിൽ ലൈൻ മുഴുവനായി വൈദ്യുതീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കോട്ടയം വഴി പോകുന്ന ഈ ലൈനിന്റെ ഇരട്ടിപ്പ് പണിയും പണ്ടേ പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഇനി വേണ്ടത് ഈ ലൈനിൽ നിലവിലുള്ള ‘ബ്ലോക്ക് സിഗ്നലിംഗ്’ സംവിധാനം ഉപേക്ഷിച്ച്, ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുകയാണ്. ഈ പുതിയ സിഗ്നൽ സിസ്റ്റം നിലവിൽ വരുന്നതോടെ ഒന്നിനു പിറകേ ഒന്നായി കൂടുതൽ ട്രെയിനുകൾ സുരക്ഷിതമായും വേഗത്തിലും അയയ്ക്കാൻ സാധിക്കും.
അതായത്, ഇലക്ട്രോണിക് സിഗ്നൽ സംവിധാനം കമ്മീഷൻ ചെയ്തുകഴിയുന്പോൾ ലൈനിന്റെ ‘കപ്പാസിറ്റി’ മൂന്നുമടങ്ങ് ഉയർത്താൻ കഴിയും. ഇലക്ട്രോണിക് സിഗ്നൽ സംവിധാനത്തിൽ ഒരു കിലോമീറ്ററിനു രണ്ടുകോടി രൂപ ചെലവാകും. അപ്പോൾ, 750 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ, സിഗ്നലിംഗ് നവീകരണത്തിനായി 1,500 കോടി ചെലവാകും.
അടുത്തതായി, 2,000 മീറ്റർ താഴെ വ്യാസ്യാർധമുള്ള വളവുകൾ നിവർത്തിയെടുത്താൽ ഉയർന്ന വേഗത്തിൽ വണ്ടി ഓടിക്കാൻ കഴിയും. അതുപോലെ, കയറ്റിറക്കമുള്ള ഭാഗങ്ങളും അല്പം ലഘൂകരിക്കാൻ കഴിയും. അതുപോലെതന്നെ മണ്ണിന് ഉറപ്പ് കുറവുള്ള ചില ഭാഗങ്ങളിൽ ലൈൻ, തൂണുകളിലേക്ക് മാറ്റേണ്ടിവന്നേക്കാം. ചിലയിടങ്ങളിൽ ലെവൽക്രോസിംഗ് മാറ്റി, ഓവർബ്രിഡ്ജ് കെട്ടേണ്ടിയുംവരും. ഇത്തരം ട്രാക്ക് നവീകരണ പദ്ധതികളെല്ലാം 15,000 കോടിക്കകത്ത് രണ്ടു കൊല്ലക്കാലത്തെ സമയമെടുത്ത് പൂർത്തിയാക്കാൻ കഴിയും.
ഇങ്ങനെ നവീകരിക്കപ്പെടുന്ന തിരുവനന്തപുരം-മംഗലാപുരം ലൈനിൽ 150 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടും. ഓരോ അര മണിക്കൂറിലും തിരുവനന്തപുരത്തുനിന്നു മംഗലാപുരത്തിന് ഓരോ സ്റ്റേഷനിലും നിർത്തുന്ന ട്രെയിൻ പുറപ്പെടണം. ഈ ട്രെയിനുകൾ എല്ലാ സ്റ്റേഷനിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് ആറ് മണിക്കൂറിൽ മംഗലാപുരത്തെത്തും. അതുപോലെ, ഓരോ അര മണിക്കൂറിലും മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തിനും ട്രെയിനുകൾ പുറപ്പെടണം. ഈ ട്രെയിനുകളിൽ ആറ് സാധാരണ വണ്ടികുളും ആറ് എസി വണ്ടുകളും ഉണ്ടായിരിക്കും. എസിയില്ലാത്ത വണ്ടികളിൽ സാധാരണ യാത്രാചാർജ് സാധാരണക്കാർക്ക് വഹിക്കാൻ പ്രയാസമുണ്ടാകില്ല.
ഈ ട്രെയിനുകൾ നമുക്ക് പരിചിതമായ മെമു ട്രെയിനുകൾ ആയിരിക്കും. അവ ഓടുന്നത്, മെയിൻ ലൈനിൽനിന്നു വൈദ്യുതിയെടുത്ത് ഓടുന്ന മോട്ടോർ സംവിധാനം ഉപയോഗിച്ചായിരിക്കും. ഈ ട്രെയിനുകൾക്ക് എൻജിൻ ഉണ്ടായിരിക്കുന്നതല്ല. ഇന്നു നമുക്ക് പരിചിതമായ ‘വന്ദേഭാരത്’ ട്രെയിനുകളും വാസ്തവത്തിൽ മെമു ട്രെയിനുകൾ തന്നെയാണ്. മോട്ടോർ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ സ്റ്റേഷനു സമീപമെത്തി നിർത്തുന്പോഴും അവിടെനിന്നു വീണ്ടും പുറപ്പെടുന്പോഴും സാധാരണ ട്രെയിനുകളേക്കാൾ കുറഞ്ഞസമയത്തിൽ നിർത്താതെ വീണ്ടും വേഗം നേടാനും കഴിയും. സ്റ്റേഷനുകളിൽ രണ്ടുമിനിറ്റ് നിർത്താൻ സമയനഷ്ടമില്ലാതെ നിയന്ത്രിക്കാൻ കഴിയും.
ഓരോ അര മണിക്കൂറിലും ഓരോ റെയിൽവേ സ്റ്റേഷനിലും നിർത്തുന്ന ‘മെമു’ ട്രെയിനുകൾ ഇരുദിശയിലേക്കും ഓടിത്തുടങ്ങുന്നതോടെ കേരളത്തിലെ മിക്ക ബസുകളും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ എത്തിക്കുന്ന ഫീഡർ സർവീസുകളായിത്തീരും. അതോടെ, നമ്മുടെ റോഡുകൾ കുരുക്കൊഴിഞ്ഞ് ‘ഫ്രീ’ ആയിത്തീരും. അങ്ങനെ കേരളത്തിൽ ഒരു ഗതാഗത വിപ്ലവം നടക്കാൻ നമ്മുടെ ഹൈസ്പീഡ് മെമു ട്രെയിൻ ചുക്കാൻ പിടിക്കും.