Auto
ഇന്ത്യൻ വാഹനവിപണിയിൽ മിഡ്-സൈസ് എസ്യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിച്ച സെൽറ്റോസിന്റെ ഏറ്റവും പുതിയ പതിപ്പ് "സെൽറ്റോസ് 2026' കിയ അവതരിപ്പിച്ചു.
രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയാണ് വാഹനം ഇന്ത്യൻ നിരത്തിൽ എത്തുന്നത്. കാഴ്ചയിലും സ്പർശനത്തിലും പ്രീമിയം അനുഭവം നൽകുന്നതിലാണ് കിയ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കിയയുടെ ‘ടൈഗർ നോസ്’ ഗ്രില്ലിന് പുതിയ മോഡലിൽ കൂടുതൽ വലുപ്പവും മിഴിവും നൽകിയിട്ടുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള ഡാർക്ക് ക്രോം ഫിനിഷുകൾ പ്രീമിയം ഭാവം നൽകുന്നു.
പുനരവതരിപ്പിച്ച എൽഇഡി ഹെഡ്ലാന്പുകളും സ്റ്റൈലിഷ് ഡിആർഎല്ലുകളും മുൻവശത്തിനും കണക്റ്റുചെയ്ത രീതിയിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകൾ പിന്നിലും വാഹനത്തിന് ആധുനിക ഫിനിഷിംഗ് നൽകുന്നു. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സെൽറ്റോസിന്റെ സ്പോർട്ടി ഭാവം വർദ്ധിപ്പിക്കുന്നുണ്ട്.
അകത്തളം
അകത്തളം സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.വലിയ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, 8-സ്പീക്കർ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജിംഗ് പാഡ്, യുവിഒ കണക്റ്റിവിറ്റി സൂട്ട്, എയർ പ്യൂരിഫയർ, പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഹൈ ബീം അസിസ്റ്റ്, 360-ഡിഗ്രി കാമറ എന്നിവ യാത്ര കൂടുതൽ സുഖകരമാക്കും.
മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഇന്റീരിയർ ഫിനിഷിംഗ് സെൽറ്റോസിന്റെ പ്രീമിയം നിലവാരം ഉയർത്തുന്നുണ്ട്.
സുരക്ഷ
സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ വാഹനത്തിലെ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പിൽ അഡാസ് ലെവൽ 2 സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, സ്മാർട്ട് ക്രൂയിസ് കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ അസിസ്റ്റ് കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകൾ റോഡുകളിൽ കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.
എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. ക്യാബിനില്‍ ഐസോഫിക്സ് ആങ്കറുകള്‍, എല്ലാ സീറ്റുകളിലും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ചൈല്‍ഡ് ലോക്കുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ അണ്‍ലോക്ക് ഉള്ള സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍ എന്നിവ സുരക്ഷാ ഫീച്ചറു കളിൽ ഉള്‍പ്പെടുന്നു.
എൻജിൻ
മുൻ മോഡലിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എൻജിന് ഓപ്ഷനുകള്‍ പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 115 ബിഎച്ച്പി പവറും 144 എൻഎം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ 160 ബിഎച്ച്പി പവറും 253 എൻഎം ടോര്‍ക്കും ഡീസല്‍ 116 ബിഎച്ച്പി പവറും 250 എൻഎം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി പോലുള്ള വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളും പുതിയ സെൽറ്റോസിൽ ലഭ്യമാണ്. ഉയർന്ന വേരിയന്റുകളിൽ, ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഡ്രൈവ് മോഡുകളും ട്രഷൻ മോഡുകളും നൽകിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് എട്ട് മോണോ-ടോണ്‍, രണ്ട് ഡ്യുവൽ-ടോണ്‍ കോന്പിനേഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും. ഒരു എക്സ്ക്ലൂസീവ് മാറ്റ് കളറും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സെല്‍റ്റോസിന്റെ വില 2026 ജനുവരി രണ്ടിന് പ്രഖ്യാപിക്കും. രാജ്യത്തുടനീളം ബുക്കിംഗുകള്‍ ആരംഭിച്ചുകഴിഞ്ഞു. 25,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകും.
Leader Page
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർ പങ്കെടുത്ത ഒരൊറ്റ ജനകീയ സമരമേ ദേശീയ പ്രസ്ഥാനത്തിന്റെ സുദീർഘമായ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. അതുകൊണ്ടാണു മറ്റു സമരങ്ങളിൽനിന്ന് വിഭിന്നമായി ക്വിറ്റ് ഇന്ത്യ സമരത്തെ ‘ഓഗസ്റ്റ് വിപ്ലവം’ എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി മുന്നിൽ നിന്നു നയിച്ച അന്തിമസമരത്തിന്റെ കാഹളമായിരുന്നു “ബ്രിട്ടീഷുകാർ ഇന്ത്യ വിടുക” എന്ന് മുഷ്ടി ചുരുട്ടിയ ക്വിറ്റ് ഇന്ത്യ സമരം അഥവാ ‘ഓഗസ്റ്റ് ക്രാന്തി.’
ബ്രിട്ടന്റെ ധാർഷ്ട്യം
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ് ഇന്ത്യയിൽ ഒരു താല്കാലിക സർക്കാർ രൂപീകരിക്കേണ്ടതു ജപ്പാൻ സൈന്യത്തെ നേരിടാനും യുദ്ധം ജയിക്കാനും അനിവാര്യമാണെന്ന് ബ്രിട്ടനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും, നിരുപാധികം ഡൊമിനിയൻ പദവി നൽകാൻ അവർ തയാറായില്ല.
ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യയിലുണ്ടായ അതിശക്തമായ ജനവികാരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർ സ്റ്റഫോർഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചത്. എന്നാൽ, പ്രവിശ്യകൾക്ക് ഇഷ്ടമുള്ള നിലപാടെടുക്കാനും ഇന്ത്യയിൽനിന്ന് കൊഴിഞ്ഞുപോകാനുമുള്ള അധികാരമുണ്ടാകുമെന്നായിരുന്നു ക്രിപ്സ് മിഷന്റെ റിപ്പോർട്ട്. ഇത് ദേശീയ നേതാക്കളെ ക്ഷുഭിതരാക്കി. ഇന്ത്യയുടെ വിഭജനവും ശിഥിലീകരണവുമായിരുന്നു യുദ്ധകാലത്തുപോലും ബ്രിട്ടന്റെ മുൻഗണനയെന്നതു ഗാന്ധിജിയെ വല്ലാതെ വേദനിപ്പിച്ചു.
ക്രിപ്സിന്റെ ദൗത്യം
കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി ചില ഭേദഗതികളോടെ ക്രിപ്സിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറായെങ്കിലും ഉടന്പടിയിൽ പങ്കാളിയാകുന്നില്ലെന്നു പറഞ്ഞ് ഗാന്ധിജി സേവാഗ്രാമിലേക്കു മടങ്ങിപ്പോയി. ക്രിപ്സ് ആകട്ടെ തന്റെ നിർദേശങ്ങളിൽ മാറ്റം വരുത്തിയതുമില്ല. അതോടെ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിക്കും അതു സ്വീകാര്യമായില്ല.
എഐസിസിക്ക് ഗാന്ധിജി നൽകിയ പ്രമേയം
ജനങ്ങളും നേതാക്കളും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ ഗാന്ധിജി രംഗത്തെത്തി. മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നെന്നപോലെ ഇന്ത്യയിൽനിന്നും ബ്രിട്ടൻ ഒഴിഞ്ഞുപോകണമെന്നും ജപ്പാനെ ചെറുക്കാനുള്ള ചുമതല ഇന്ത്യ സ്വയം ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം മീരാ ബഹൻ വശം ഗാന്ധിജി എഐസിസിക്ക് കൊടുത്തയച്ചു.
കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രമേയം അംഗീകരിച്ചെങ്കിലും തൊട്ടടുത്ത ദിവസം, പ്രമേയം അതേപടി അംഗീകരിച്ചാൽ താൻ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ ആസാദ് പരസ്യപ്രഖ്യാപനം നടത്തി. പ്രസിഡന്റിന്റെ ഈ ഘട്ടത്തിലുള്ള രാജി സ്വാതന്ത്ര്യസമരത്തിനു ദോഷമാകുമെന്നു കരുതിയ നെഹ്റുവും വല്ലഭായ് പട്ടേലും മറ്റുള്ളവരും അവരുടെ നിലപാടിൽ മാറ്റംവരുത്തി. തുടർന്നു നടന്ന എഐസിസി സമ്മേളനത്തിൽ, ‘ബ്രിട്ടൻ ഇന്ത്യവിടുക-ക്വിറ്റ് ഇന്ത്യ’ എന്ന സുപ്രധാന ഭാഗം ഒഴിവാക്കുകയും ചെയ്തു.
ഗാന്ധിജി ഒറ്റപ്പെടുന്നു
ഗാന്ധിജി ‘ഹരിജനി’ൽ കൂടി, ബ്രിട്ടൻ ഇന്ത്യ വിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. തുടർന്ന് സേവാഗ്രാമിൽ വിളിച്ചുകൂട്ടിയ വർക്കിംഗ് കമ്മിറ്റിയിൽ ചുരുക്കം ചില നേതാക്കൾ മാത്രമേ ഗാന്ധിജിയുടെ ‘ക്വിറ്റ് ഇന്ത്യ’ എന്ന നിലപാടിനോട് യോജിച്ചിരുന്നുള്ളൂ. മൗലാനാ ആസാദ്, സർദാർ പട്ടേൽ, നെഹ്റു, വല്ലഭായ്, പാന്ത്, ആസിഫ് അലി തുടങ്ങിയ പ്രമുഖരെല്ലാം ഗാന്ധിജിയുടെ നിലപാടിനെ എതിർത്തിരുന്നു.
ജനങ്ങൾ ഒപ്പമായിരുന്നതിനാൽ ഗാന്ധിജി ഒറ്റയ്ക്ക് ക്വിറ്റ് ഇന്ത്യ സമരം നടത്തുമെന്ന് നേതാക്കൾക്കു ബോധ്യമായി. അതോടെ ഗാന്ധിജിയുടെ പ്രമേയം ഭേദഗതികളില്ലാതെ അംഗീകരിച്ചു. “ബ്രിട്ടൻ ഇന്ത്യ വിടുക” എന്ന ആവശ്യവുമായി ദേശവ്യാപകമായി സമരം നടത്താൻ കോണ്‍ഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചു.
ഗാന്ധിജിയുടെ ഏറ്റവും നീണ്ട പ്രസംഗം
1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗോവാലിയാ ടാങ്ക് മൈതാനത്ത് ഗാന്ധിജി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന മന്ത്രം ആ പ്രസംഗത്തിലൂടെ അദ്ദേഹം രാജ്യത്തിനു പകർന്നുനല്കി.
ഗാന്ധിജി ഇന്ത്യയുടെ ശബ്ദമായി
കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെ മുഹമ്മദലി ജിന്ന എതിർത്തു. ലിബറൽ നേതാക്കളും കമ്യൂണിസ്റ്റ് പാർട്ടിയും രാജഗോപാലാചാരിയും ബ്രിട്ടീഷുകാർ ഇന്ത്യവിടുകയെന്ന ആശയത്തെ എതിർത്തു. സവർക്കറും മറ്റു ഹിന്ദു മഹാസഭാ നേതാക്കളും നിസഹരണ സമരത്തിനു പിന്തുണ നൽകേണ്ടെന്നു തീരുമാനിച്ചു.
എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഗാന്ധിജിയും കോണ്‍ഗ്രസും സമരവുമായി മുന്നോട്ടു നീങ്ങി. ഓഗസ്റ്റ് ഒന്‍പതിന് വെളുപ്പിനു നാലിന് ഗാന്ധിജി ഉൾപ്പെടെയുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അറസ്റ്റ് വാർത്ത കാട്ടുതീപോലെ പടർന്നു, എല്ലാ നഗരങ്ങളും സ്തംഭിച്ചു. വിദ്യാർഥികൾ കലാലയങ്ങൾ വിട്ടിറങ്ങി. ഗ്രാമപ്രദേശങ്ങളിൽ സമരം കത്തിപ്പടർന്നു. ലാത്തിചാർജിലും വെടിവയ്പിലും ആയിരങ്ങൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു.
മുസ്ലിം ലീഗും ഹിന്ദു മഹാസഭയും കമ്യൂണിസ്റ്റ് പാർട്ടിയും സമരത്തെ പിന്തുണച്ചില്ല. അഹമ്മദാബാദിലെയും ബോംബെയിലെയും കാൺപുരിലെയും മറ്റു വ്യാവസായിക നഗരങ്ങളിലെയും മില്ലുകളും ഫാക്ടറികളും പൂർണമായി സ്തംഭിച്ചു.
ബ്രിട്ടന്റെ നരനായാട്ടിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നു. ബ്രിട്ടനിലെ ഒരു വിഭാഗം ആളുകൾ സർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകേണ്ടതാണെന്ന് അമേരിക്കയും ചൈനയും റഷ്യയും ബ്രിട്ടനെ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യപ്രാപ്തിയിലേക്കുള്ള വേഗം കൂട്ടാൻ ക്വിറ്റ് ഇന്ത്യാ സമരം ഏറെ സഹായിച്ചു.