പാരീസ്: ഫ്രാൻസിലെ പാരീസ് സെൻ ജെർമെയ്ൻ (പിഎസ്ജി) ഫുട്ബോൾ ക്ലബ് ഇംഗ്ലണ്ടിലെ ആഴ്സണൽ ക്ലബ്ബിനെ തോല്പിച്ച് ചാന്പ്യൻസ് ലീഗ് കിരീടം ചൂടിയതിനു പിന്നാലെ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനങ്ങൾ വലിയ അക്രമത്തിൽ കലാശിച്ചു.
57 പോലീസുകാർ അടക്കം 219 പേർക്കു പരിക്കേറ്റതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.780 പേരെ അറസ്റ്റ് ചെയ്തെന്നും ഇതിൽ 450ലധികം പേർ കസ്റ്റഡിയിൽ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ക്ലബ് ആരാധകർ ഉപരോധിച്ച റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ക്ലബ് ആരാധകർ റോഡിലിട്ട കോൺക്രീറ്റ് കട്ടയിൽ ഇയാളുടെ മോട്ടോർസൈക്കിൾ ഇടിക്കുകയായിരുന്നു.
ശനിയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാനായി പാരീസിലെ ഷാംപ്സ് എലീസി അവന്യൂവിൽ പതിനായിരക്കണക്കിന് പിഎസ്ജി ആരാധകർ തടിച്ചുകൂടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പിഎസ്ജി ജയിച്ചതോടെ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി.
ആരാധകർ പോലീസിനു നേർക്ക് പടക്കങ്ങൾ എറിയുകയും ഇലക്ട്രിക് സ്കൂട്ടറുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് നേരിട്ടത്. ആറു വാഹനങ്ങളും രണ്ട് ബിസിനസ് സ്ഥാപനങ്ങളും നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷത്തെ ചാന്പ്യൻസ് ലീഗിലും പിഎസ്ജിയാണ് കപ്പ് നേടിയത്. ഇതേത്തുടർന്നുള്ള ആഹ്ലാദപ്രകടനവും വലിയ അക്രമത്തിലാണു കലാശിച്ചിരുന്നു; രണ്ടു പേർ മരിക്കുകയും 500 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
അക്രമം ആവർത്തിക്കാതിരിക്കാൻ ഇക്കുറി ഫ്രഞ്ച് സർക്കാർ വലിയ തോതിൽ മുൻകരുതലെടുത്തിരുന്നു. പാരീസ് നഗരത്തിൽ മാത്രം 6000 പോലീസുകാരെ വിന്യസിച്ചു.